12/3/13

രുചി

      കുട്ടികൾക്ക് വല്ല അസുഖവും വന്നാൽ ആണ് അമ്മയുടെ സ്നേഹം കൂടുതലായി കിട്ടുന്നത്. അമ്മ അധിക സമയവും കൂടെ തന്നെ കാണും . അല്ലെങ്കിൽ വിളിച്ചാൽ വിളി കേൾക്കുന്നിടത്ത്...  അപ്പുവിനു പനിവന്നാൽ , അമ്മ അവനെ നന്നായി ശുശ്രൂഷിക്കുന്നത് കാണുമ്പോൾ, ഇത്തിരി കുശുമ്പൊക്കെ അവൾക്കുണ്ടാവുന്നത് സാധാരണയാണ് ..അപ്പോൾ അവൾ അമ്മയുടെ ശ്രദ്ധ  കിട്ടാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും.  അതൊന്നും അമ്മ കേട്ടില്ലെങ്കിൽ പിണങ്ങി ഇരിക്കേം ചെയ്യും.   അപ്പുവിനു കൊടുക്കുന്ന കഞ്ഞി തന്നെ അവളും കുടിക്കും .. ആ കഞ്ഞിയോളം രുചി വേറെ ഒന്നിനും ഇല്ലാന്ന് തോന്നും അവൾക്കപ്പോൾ  .അവന്റെ സുഖവിവരമന്വേഷിച്ചു വരുന്ന അയൽക്കാരുടെ വർത്തമാനം കേൾക്കാനും  അവൾക്കിഷ്ടമായിരുന്നു. എന്നാൽ പനി  പകരുമെന്നു പറഞ്ഞു അവന്റെ അടുത്തു കൂടുതൽ നേരം ഇരിക്കാൻ അമ്മ സമ്മതിക്കില്ല.  എല്ലാരുടെയും സ്നേഹവും പരിചരണവും കിട്ടുമ്പോൾ അവന്റെ ഗമ ഇത്തിരി കൂടും ..അപ്പോഴൊക്കെ വേഗം  ഒരു പനി വരണേ എന്ന് അവൾ  പ്രാർത്ഥിക്കുമായിരുന്നു ..


       പനി വന്നാലോ ...കഞ്ഞി അവളുടെ തൊണ്ടയിൽ നിന്ന് താഴെ ഇറങ്ങില്ല ...അവൾക്കു വേഗം പനി   മാറി ചോറ് കഴിച്ചാൽ  മതി എന്നാവും..ചോറിന് അത്രേം രുചി ഉണ്ടെന്നു അവൾക്കപ്പോൾ തോന്നും.   നാട്ടിലുള്ള ഡോക്ടറെ കാണിച്ചു പനി   മാറുന്നി ല്ലെങ്കിൽ,  ടൌണിൽ  കൊണ്ടുപോയി  സ്പെഷലിസ്റ്റിനെ   കാണിക്കും. വീട്ടിൽ നിന്ന് രാവിലെ തന്നെ ഇറങ്ങണം. എന്നാലും അവിടെ എത്തുമ്പോൾ   ടോക്കൻ ഒരുപാടായിക്കാണും .  കാണിച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും നന്നായി വിശക്കും രണ്ടുപേർക്കും ..അപ്പോൾ അവിടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കും . അമ്മ ഊണ് കഴിക്കുമ്പോൾ  അമ്മുവിനു ബ്രഡോ, ബണ്ണോ  ആണ് കഴിക്കാൻ വാങ്ങുക. വിശപ്പുണ്ടെങ്കിലും, രുചി തോന്നാത്തത് കൊണ്ട് അവൾക്കത് കഴിക്കാൻ പറ്റില്ല.. ഇനി ഇപ്പോൾ  ഊണിനായിരിക്കും ടേസ്റ്റ് എന്ന് അവൾക്കു തോന്നും.  അവൾ ഊണ് ചോദിച്ചാൽ, അമ്മ വിലക്കും ദഹിക്കില്ലത്രേ.   പോരാത്തതിന് ബസ്സിൽ യാത്ര ചെയ്യേണ്ടതാണെന്നും പറയും. ചർദ്ദിക്കുമോന്നാണ്  അമ്മയുടെ പേടി. അമ്മ ഊണ് കഴിക്കുന്നത്‌ നോക്കിയിരിക്കാൻപോലും അപ്പോൾ അവളെക്കൊണ്ട്  പറ്റില്ല . അത്രയ്ക്ക് ദേഷ്യം വരും ..  പാവം അമ്മ,  വല്ലതും കഴിച്ചെന്നു വരുത്തി എഴുന്നേൽക്കും. വീട്ടിൽ പോയി ചൂട് കഞ്ഞി ഉണ്ടാക്കിത്തരാമെന്നും പറയും. അമ്മമാർ  അങ്ങിനെയാണ്.   മക്കൾ കഴിച്ചില്ലെങ്കിൽ അവർക്കും ഒന്നും  കഴിക്കാൻ തോന്നില്ല.  വീട്ടിൽ ആരെങ്കിലും വിരുന്നുവരുമ്പോൾ കൊണ്ടുവരുന്ന പലഹാര സാധനങ്ങൾ എല്ലാർക്കുമായി വീതിക്കും . അമ്മു അവളുടെ പങ്ക് വേഗം കഴിച്ച് അമ്മയുടെ പങ്കിന്റെ പങ്കുപറ്റാൻ ഓടും..അമ്മ അതിന്റെ ടേസ്റ്റ് പോലും നോക്കാതെ മക്കൾക്കായി വീതിച്ചു നൽകും. ഈ അമ്മമാർക്ക് പലഹാരം കഴിപ്പൊന്നും പറഞ്ഞി ട്ടുള്ളതല്ല അല്ലേ. കൂട്ടത്തിൽ ഇഷ്ടമല്ലാന്നൊരു നുണയും.        

             ഒരിക്കൽ അവൾക്കു മഞ്ഞപ്പിത്തം വന്നു. നഖങ്ങളും കണ്ണും മഞ്ഞ നിറം ഉണ്ടോന്നൊരു സംശയം അമ്മയ്ക്ക് തോന്നിയത് കൊണ്ട് പിറ്റേന്ന് രാവിലെ ആദ്യമൊഴിക്കുന്ന മൂത്രത്തിൽ കുറച്ചു ചോറ് ഇട്ടു നോക്കിയാണ് അത് സ്ഥിതീകരിച്ചത് . അതെ കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അതാ ആ വറ്റുകൾ മുഴുവൻ മഞ്ഞനിറമായിരിക്കുന്നു . അമ്മ വല്ലാതെ പേടിച്ചു .പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങി. എണ്ണ , ഉപ്പ്  മുതലായവ വർജ്ജിക്കണം. ഇലകള്ക്കടിയിൽ ചെറിയ മുത്തുകൾ പോലെയുള്ള കീഴാർ  നെല്ലി എന്ന ചെടി അരച്ച് ഒരു നെല്ലിക്ക  വലുപ്പത്തി ലാക്കി രണ്ടു നേരം കഴിക്കണം.  നല്ല കയ്പ് ആയിരിക്കും അതിനു.  കഴിച്ചു കഴിഞ്ഞാൽ കുറച്ചു പഞ്ചസാര തിന്നാം.  മഞ്ഞപ്പിത്തം വന്നാലുള്ള പഥ്യം ആണ് അവളെ ഏറ്റവും കുഴക്കിയത് . ചോറും അതിലൊഴിക്കാൻ ഉപ്പിടാത്ത, ഇത്തിരി കുരുമുളക് അരച്ച് ചേർത്ത് വച്ച തക്കാളിക്കറിയുമായിരുന്നു എന്നും കൊടുത്തിരുന്നത്. അവൾക്കു ഭക്ഷണം കഴിക്കാനേ തോന്നില്ലായിരുന്നു.ചികിത്സ   വീട്ടു വൈദ്യത്തിൽ ഒതുക്കാൻ അമ്മയുടെ മനസ്സ് സമ്മതിച്ചില്ല. അക്കാലത്തെ നല്ല പേരുള്ള സന്തോഷ്‌ ഡോക്ടറുടെ അടുത്തു അമ്മ കൊണ്ടു പോയി. ഒരു പുഴ കടന്നു വേണം പോവാൻ .. ഡോക്ടർ മരുന്ന് എഴുതിക്കൊണ്ടിരുന്നപ്പോൾ പഥ്യമെന്തെങ്കിലും ഉണ്ടോന്നു ചോദിക്കാൻ അവൾ നിർബന്ധിച്ചു ..അമ്മ ചോദിച്ചതിനു "ബിരിയാണി വരെ കഴിച്ചോളൂ "   എന്നായിരുന്നു ഡോക്ടറുടെ മറുപടി.   അമ്മുവിനുണ്ടായ സന്തോഷത്തിനു ഒരതിരും  ഉണ്ടായിരുന്നില്ല ,ഇതു കേട്ടപ്പോൾ.. എന്നാൽ വരുന്ന വഴി തോണിയിൽ വച്ച് അവൾ ഇതിനെ പറ്റി ചോദിച്ചപ്പോൾ "ഡോക്ടർക്ക്‌ അങ്ങിനെ എന്തും പറയാം..നഷ്ടപ്പെടാനുള്ളതു ഞങ്ങൾക്കാണ് " എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മുവിൻറെ എല്ലാ പ്രതീക്ഷയും അവിടെ തീര്ന്നു ..
അമ്മ എങ്ങിനെ ഭയപ്പെടാതിരിക്കും? കൈക്കുഞ്ഞായിരുന്നപ്പോൾ നഷ്ടപ്പെട്ടു പോകുമായിരുന്നു അവൾ.  അവൾക്കു വന്ന വയറിളക്കത്തിനു ചികിത്സയായി ഒരു സൂചി വച്ചിട്ടു തിരിച്ചു ബസിൽ കയറിയ അമ്മമ്മ, കയ്യിൽ കുഞ്ഞു കുഴഞ്ഞു പോകുന്നത് കണ്ടു, ബസ്‌ നിർത്തിച്ചു വീണ്ടും ഡോക്ടറുടെ അടുത്തേക്ക് ഓടി.. മരുന്ന് മാറി കുത്തിവച്ചിട്ടോ?  ഡോസ് കൂടിപ്പോയിട്ടോ? എന്താന്നറിയില്ലായിരുന്നു അമ്മമ്മയ്ക്ക്.  ഡോക്ടർ പരിശോധിച്ചു, വീണ്ടും ഒരു സൂചി കൂടി വച്ചതു കൊണ്ടാണ് കുട്ടിക്ക് ജീവൻ തിരിച്ചു കിട്ടിയത് . അപ്പോൾ തന്നെ തിരിച്ചു പോകാൻ തോന്നിയില്ലായിരുന്നെങ്കിൽ എന്ന് അമ്മമ്മ കൂടെ കൂടെ പറയുമ്പോൾ നോവുന്നത്  അമ്മ മനസ്സായിരുന്നു. 

     ഒരു മാസത്തോളം  അതേ ഭക്ഷണമായപ്പോൾ, അവൾ രസം എന്നൊന്ന് മറന്നു പോയിരുന്നു. അതുകൊണ്ടാണ്  അസുഖം മാറിവന്നപ്പോൾ ആദ്യമായി  കൂട്ടാൻ കൊടുത്ത "വേളൂരി"ക്കറിക്ക് അത്രേം ടേസ്റ്റ് അവൾക്കു തോന്നിയത്.  ആ കറി രുചിച്ചു  മുഖം കോട്ടിക്കൊണ്ട് " അമ്മൂ,  ഈ ഉപ്പും പുളിയുമില്ലാത്ത  കറി നീ എങ്ങിനെ കഴിക്കുന്നു ?" എന്ന് അപ്പു ചോദിച്ച പ്പോൾ  "രസം" എന്നാൽ എന്താണെന്ന് അവൾ തന്നോടു തന്നെ ചോദിച്ചു ...

12/1/13

ഒരു മണ്ഡലകാലം


      കാവിയുടുത്ത്‌, ഒരു കാവി തോർത്തുമുണ്ട് ചുമലിലിട്ടു,  കയ്യിൽ ഒരു വീണയും തോളിൽ ഒരു ഭാണ്ടവുമായി " വീണ സ്വാമി"പടികയറി വരുമ്പോൾ അമ്മുവിന്റെയും  അപ്പുവിന്റെയും സന്തോഷത്തിനു അതിരുണ്ടാവില്ല .

              നെറ്റിയിൽ ചാർത്തുന്ന ഭസ്മത്തിന്റെ മണമാണ് വീണ സ്വാമിക്ക്. മെലിഞ്ഞു നീണ്ടു, താടിയും മുടിയുമൊക്കെ വളർത്തിയ സ്വാമിക്ക് അമ്മു കണ്ടുപിടിച്ച ഒരു പ്രത്യേകത ചിരിക്കുമ്പോൾ കാണുന്ന ഒരു പല്ലിനു മേലെയായി വളർന്ന നൊണ്ണാണ്..ചേതിയിൽ വച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാലുകഴുകി , കയ്യിലെ വീണ അരഭിത്തിയിൽ ചാരി വച്ച്,  മന്തിരി പായ     വിരിച്ചു   ഇറയക്കോലായിലെ വലത്തേ മൂലയിൽ  അദ്ധേഹം  ഇരിക്കും.അതിനു അദ്ദേഹത്തിന് ആരു ടേ യും അനുവാദം ആവശ്യമില്ലായിരുന്നു .  അത്രയ്ക്ക് അടുപ്പമാണ് വല്ല്യച്ഛനും ഈ സ്വാമിയും തമ്മിൽ.      വല്യച്ഛന്റെ  വളരെ കുറച്ചു  ചങ്ങാതിമാരിൽ  ഒരാൾ ...

        സ്വാമി വീട്ടിൽ വന്നാൽ  രണ്ടുമൂന്നു ദിവസം താമസിക്കും. അപ്പോഴൊക്കെ  അമ്മുവും അപ്പുവും അദ്ദേഹത്തെച്ചുറ്റിപ്പറ്റിയാവും..  സ്വാമി എ പ്പോഴും പുണ്യസ്ഥലങ്ങൾ തോറും  യാത്രയിലാണ്. അടുത്തുള്ള   ഒരു ക്ഷേത്രത്തിൽ സന്ദർശനത്തിനു   വരുമ്പോഴാണ്  ഇവിടേക്കും വരുന്നത്. വൈകുന്നേരമായാൽ , അച്ഛനും വല്യച്ഛനും  അദ്ദേഹത്തിന്റെ  വർത്തമാനം  കേൾക്കാൻ ഇരിക്കും.   സമീപകാലത്ത് പോയ പുണ്യസ്ഥല  വിശേഷങ്ങൾ    ആയിരിക്കും  സംസാരവിഷയം.  അമ്മുവും  അപ്പുവും   അതൊക്കെ കേട്ട് അവർക്കൊപ്പമുണ്ടാവും.

             അങ്ങിനെയാണ് വല്ല്യച്ഛനു ശബരിമലക്ക് പോവാനുള്ള ആഗ്രഹം ഉണ്ടായത് ..അടുത്ത  മണ്ഡല കാലത്ത് , വല്യച്ഛൻ മാലയിട്ടു, കറു പ്പുടുത്തു, വ്രതമെടുക്കാൻ തുടങ്ങി  ..ഗുരുസ്വാമി വീ ണസ്വാമി തന്നെ.  സ്വാമിയുടെ ഉപദേശ പ്രകാരമാണ് അടുത്തുള്ള,  മലക്കുപോകാൻ മാലയിട്ട എല്ലാ അയ്യപ്പന്മാരെയും വിളിച്ചു   വീട്ടിൽ  ഭജന നടത്തിയത്. ശരണം ഏറ്റുപറയാൻ അമ്മുവിനും   അപ്പുവിനും എന്തുൽസാഹമായിരുന്നു !!!അതുകൊണ്ട് തന്നെ  ഭജന കഴിഞ്ഞു വിളമ്പിയ പായസത്തിനു  പതിവിൽ കൂടുതൽ മധുരവു മുണ്ടായിരുന്നു.


       പലപ്പോഴും അവർ   അച്ഛനോട് പറഞ്ഞു സ്വാമിയെക്കൊണ്ട് പാട്ടുപാടിക്കും ..അദ്ദേഹം ഭാണ്ഡത്തിൽ നിന്ന് ചപ്ലാങ്കട്ട എടുത്തു വിരലിലണിഞ്ഞു, വീണമീട്ടി, "തെച്ചി മന്ദാരം തുളസി...", അല്ലെങ്കിൽ "തേടി വരും കണ്ണുകളിൽ ..." പാടുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് ഇരുവർക്കും ..തരം കിട്ടിയാൽ  വീണക്കമ്പിയിൽ അപ്പു വിന്റെ വിരലുകൾ കളിക്കും ..ഒച്ച കേട്ട് വരുന്ന സ്വാമി അവനെ സ്നേഹപൂർവ്വം ഉപദേശിക്കും .. അപ്പുവിനു കളിക്കാനായി ഒരു  വീണ ഉണ്ടാക്കി ക്കൊടു ക്കുകയും ചെയ്തു  സ്വാമി.

       ഒരു നീണ്ട മരക്കഷ്ണത്തിന്റെ  ഒരുഭാഗത്ത്‌    പുറം  ചുരണ്ടിവൃത്തിയാക്കിയ  ചിരട്ട കമിഴ്ത്തി വച്ച്, അതിനു മുകളിലൂടെ നീളത്തിൽ കമ്പി കെട്ടിയ ഒരു നാടൻ വീണ.. കുറെ പ്രാവശ്യം പൊട്ടിയും , നന്നാക്കിയുമായപ്പോൾ  അവനും അത്തരം വീണ സ്വന്തമായി   ഉണ്ടാക്കാൻ  പഠിച്ചു .അവനുണ്ടാ ക്കിയ  അത്തരം വീണയാണ്, അമ്മമ്മയുടെ വീട്ടിലെ താമസകാലത്ത്, രാത്രിയിൽ കറണ്ടുപോകുമ്പോൾ ഇറയക്കോലായിൽ  നടത്താറുണ്ടായിരുന്ന  കുട്ടികളുടെ ഗാനമേളയിൽ വാദ്യോപകരണമായി ഉപയോഗിച്ചിരുന്നത്  ..നാടൻ തബലയും ചിഞ്ചി ലിയുമൊക്കെ  ഉണ്ടായിരുന്നു ഗാനമേളക്ക് ..വെറും അരമണിക്കൂർ  നീണ്ടു നിൽക്കുന്നവ ..ആർക്കും പാട്ടിന്റെ മുഴുവനും അറിയാത്തതുകൊണ്ട് ആ അരമണിക്കൂറിനുള്ളിൽ  എല്ലാവരും ഒന്നിലധികം പാട്ടുകൾ  പാടുമായിരുന്നു. പെണ്‍ ശബ്ദം അമ്മൂന്റേതു  മാത്രമായിരുന്നു..കറന്റ്‌ വന്നു കഴിയുന്നതും എല്ലാവരും ഓടി അകത്തേക്ക് മറയും. അതുവരെ പാടിക്കൊണ്ടിരുന്നത്‌ കേട്ട്  റോഡിലൂടെ പോവുന്ന ആർക്കും  ആളെ മനസ്സിലാവാതിരി ക്കാനാണ്  ഈ ഓട്ടം..

        സ്വാമിമാർക്കുള്ള ഒരു പ്രത്യേക മണം  അവർ തൊടുന്ന ഭസ്മത്തിന്റെതാണെന്നു അമ്മുവിനെ  മനസ്സിലാക്കിയത് വേറൊരു സ്വാമി ആണ് .. കല്യാണി സ്വാമി... പതിവായി പളനിയിൽ പോകാറുണ്ടായിരുന്ന അവർ ഭിക്ഷക്കുവേണ്ടി വീടുകൾ കയറി ഇറങ്ങും..യാത്രാ വിശേഷങ്ങളും, യാത്രക്ക് തടസ്സമാകുന്ന തന്റെ കാൽമുട്ട് വേദനയെക്കുറി ച്ചും വാതോരാതെ  സംസാരിച്ചിരുന്ന അവർ പോകാൻ നേരം ,നിവർത്തിപ്പിടിച്ച   ഉള്ളം കൈ യ്യിലൊരുനുള്ള് ഭസ്മ മിട്ടുതരും ..ആ ഭസ്മത്തിന്റെ കർപ്പൂര ഗന്ധം ഓർമകളിൽ ഇന്നും സുഗന്ധം നിറയ്ക്കുന്നു ...

10/22/13

അമ്മമ്മയും വല്ല്യമ്മയും


               അമ്മുവും അപ്പുവും കൂടി അടികൂടിയാൽ തല്ലു കൂടുതൽ കിട്ടുന്നത് എപ്പോഴും അപ്പുവിനായിരുന്നു.. "അവൾ നിന്നെക്കാൾ ചെറുതല്ലേ ..നീ എന്തിനാ വഴക്കിനു നിൽക്കുന്നത്" എന്നാണു അമ്മയുടെ ന്യായം .  എന്നാൽ അമ്മ ദേഷ്യത്തിൽ,  അറിയാതെ നന്നായി തല്ലി അവന്റെ ശരീരത്തിൽ പാടുണ്ടായാൽ, അതിൽ  തടവിക്കൊടുത്തു അവനൊപ്പം കരയുന്ന ഒരാൾ  വീട്ടിലുണ്ടായിരുന്നു ..വല്ല്യമ്മ .  അവർ അച്ഛന്റെ ഇളയമ്മ ആണ്.  അച്ഛനും അമ്മയും  എന്തിനാണ് വല്ല്യമ്മയെ അമ്മ എന്ന് വിളിക്കാതെ ഇളയമ്മ എന്ന് വിളിക്കുന്നത്‌ എന്ന് അവർക്ക് രണ്ടുപേർക്കും വല്ല്യ തിട്ടം ഉണ്ടായിരുന്നില്ല. അവർ വലിയ കുട്ടികൾ ആയ ശേഷമേ അവർക്ക് മനസ്സിലായുള്ളൂ ..അവർ അച്ഛന്റെ രണ്ടാനമ്മയാണെന്നും , അവർക്ക് സ്വന്തമായി രണ്ടുമക്കളും കൊച്ചുമക്കളും ഉണ്ടെന്നും. അവർ വല്ല്യമ്മയുടെ അനിയത്തിക്കൊപ്പമാണ് താമസിച്ചിരുന്നത് .. അതുകൊണ്ട് തന്നെ വല്ല്യമ്മയുടെ  കൊച്ചുമക്കൾ അമ്മുവും അപ്പുവും തന്നെ ആയിരുന്നു.

     അമ്മയും വല്ല്യ മ്മയും തമ്മിൽ വഴക്ക് കൂടുന്നത് അവർ ഒരിക്കലും കണ്ടിട്ടില്ല ..വീട്ടു ജോലികളൊക്കെ അവർ ഒരുമിച്ചാണ് ചെയ്തിരുന്നതു ..അമ്മ അമ്മിയിൽ തേങ്ങയും മുളകും അരച്ച് കൊടുത്താൽ വല്ല്യ മ്മ നല്ല മീൻ  കറി ഉണ്ടാക്കും.. തേങ്ങ ചിരവിക്കഴിഞ്ഞാൽ  കുറച്ചു തേങ്ങാപ്പാൽ  പിഴിഞ്ഞ് വല്ല്യമ്മ അമ്മയ്ക്ക്  കട്ടൻ ചായയിലൊഴിച്ചു കൊടുക്കും . വല്യമ്മയും കുടിക്കും ..ഉറക്കം വരാതിരിക്കാനാണ് അങ്ങിനെ ചെയ്തിരുന്നത് ..ഇല്ലെങ്കിൽ
ആ വലിയ വീട്ടിലെ നിശബ്ദതയിൽ   " ഒരാൾ  അരക്കുമ്പോൾ ഉറങ്ങും..ഒരാൾ  ചട്ടിയിലെ കറി  ഇളക്കിക്കൊണ്ടു ഉറങ്ങും" എന്നൊരു തമാശ പറച്ചിൽ അമ്മുവിൻറെ ഇളയമ്മമാർക്കിടയിൽ ഉണ്ടായിരുന്നു ..വലിയ പറമ്പായതിനാൽ തേങ്ങയ്ക്ക്  ക്ഷാമം  ഉണ്ടായിരുന്നില്ല . അതുപോലെ തുണികളൊക്കെ അലക്കു കല്ലിൽ  ഇട്ടു തല്ലി   അലക്കുന്നത്‌ അമ്മയുടെ ജോലി ആണെങ്കിൽ കൂടെ നിന്ന് അതൊക്കെ കഴുകി ഉണക്കാനിടുന്നത് വല്ല്യമ്മ ആയിരുന്നു ..

      പലപ്പോഴും അമ്മുവിനും അപ്പുവിനും ഭക്ഷണം കൊടുത്തിരുന്നത് വല്ല്യമ്മ ആയിരുന്നു ..അവർ കുട്ടികൾ കഴിച്ചു കഴിയുന്നതുവരെ അടുത്തിരിക്കും .. അപ്പു അവനു കൂടുതൽ മീൻ  കഷ്ണങ്ങൾ  കിട്ടി എന്ന് കാണിക്കാൻ തിന്നുകഴിഞ്ഞ് അതിന്റെ മുള്ള് അവൾ  കാണ്‍കെ നിലത്തിടും ..അമ്മുവും അതുപോലെ ചെയ്യും ..എന്നാൽ പലപ്പോഴും  അപ്പുവിനായിരിക്കും കൂടുതൽ മീൻ  കഷ്ണങ്ങൾ കിട്ടിയിട്ടുണ്ടാവുക ..  അമ്മു വല്ല്യമ്മ യോടു  അവൾക്കും  അവന്റത്രേം വേണമെന്ന് വാശി പിടിക്കും..അപ്പോൾ അവർ ദേഷ്യപ്പെടാതെ        അവൾക്കു വീണ്ടും കൊടുക്കുമായിരുന്നു ..എന്നാൽ മറ്റുള്ളവരുടെ ഇടയിൽ അമ്മുവിന് ഒരു  ഇരട്ടപ്പേര്  വീഴാൻ ഇത് കാരണമായി ..

       ഒരുദിവസം അമ്മു സ്കൂളിൽ നിന്ന് തലവേദനിച്ചു കൊണ്ട് തിരിച്ചു വന്നു ..അവൾക്കിടയ്ക്കിടയ്ക്കു വരുന്ന ചെന്നിക്കുത്താണ് .അമ്മ          വീട്ടിൽ  ഉണ്ടായിരുന്നില്ല .   .വല്ല്യമ്മ ക്ക് പേടിയായി..    അവർ ഒരു തുണിക്കഷ്ണമെടുത്ത്  അവളുടെ നെറ്റിക്ക് മേലെകൂടി കെട്ടി ..അവൾക്കു
 കുറച്ചാശ്വാസമായി ..അമ്മ വരുന്നത് വരെ അവളുടെ  തല മൃദുവായി തടവിക്കൊണ്ട് കൂടെ  തന്നെ ഇരുന്നു വല്ല്യമ്മ .വല്ല്യച്ഛന്റെ മരണം വരെ ഈ സ്നേഹം ആവോളം അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരാണ് അപ്പുവും അമ്മുവും ..

       അച്ഛൻ നാട്ടിലില്ലാത്തപ്പോൾ അമ്മയുടെ വീട്ടിലാണ് അവർ താമസിച്ചിരുന്നത് . ഒരേ നാട്ടിലായിരുന്നതിനാൽ സ്കൂളിൽ പോവാൻ പ്രയാസം ഇല്ലായിരുന്നു .അവിടെ അമ്മമ്മയും, മാമന്മാരും അമ്മായിമാരും അവരുടെ കുട്ടികളുമായി ഒരുപാട് പേരുണ്ട് ..അച്ഛാച്ഛൻ  ഉണ്ടായിരുന്നപ്പോൾ ഉള്ള സമ്പന്നത കാണിക്കാൻ അവിടെ ആകെ ഉണ്ടാ യി രുന്നതു 6 മുറികളുള്ള രണ്ടുനിലയിൽ പണിത , മുകളിലും താഴെയുമായി  നീളൻ വരാന്തയുള്ള  വലിയ വീടാണ്. ഇത് കണ്ടിട്ടാണ് വല്ല്യച്ഛൻ അതിലും വലിയ വീട് വച്ചത് എന്ന് അമ്മ പറയാറു ണ്ട്. അച്ഛച്ഛന്റെ  പെട്ടെന്നുള്ള മരണവും മാമന്മാരുടെ പ്രാപ്തിക്കുറവും കാരണമാണ് അവിടെ സ്ഥിതി മോശമായത് ..എന്നാൽ ആരും വഴക്ക് പറയാത്തത് കൊണ്ടും കുറെ കുട്ടികൾ ഒപ്പം കളിക്കാൻ ഉള്ളതുകൊണ്ടും അവിടത്തെ താമസം അമ്മുവിനും ഇഷ്ടമായിരുന്നു ..

       മുമ്പ് പറഞ്ഞ ഭക്ഷണം കഴിക്കുന്ന  രംഗം അമ്മമ്മയുടെ വീട്ടിൽ എങ്ങിനെയാണെന്ന് 
നോക്കാം ..അവിടെ കുട്ടികളുടെ ട്രിപ്   ആണ് ആദ്യത്തേത്. മൊത്തം എട്ടു കുട്ടികളുണ്ട് .എല്ലാവരും പലവച്ചിരുന്നു പല വലിപ്പത്തിലുള്ള കിണ്ണങ്ങളിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.ഏറ്റവും ചെറിയ കിണ്ണത്തിൽ കഴിക്കാനായിരുന്നു എല്ലാ കുട്ടികളുടെയും ആഗ്രഹം.. അതിനാൽ  ആ കിണ്ണം കിട്ടിയ ആൾക്ക് അന്ന് വലിയ ഭാഗ്യം കിട്ടിയതുപോലെയായിരുന്നു ..അമ്മമ്മ എല്ലാര്ക്കും വിളമ്പി തന്നു അടുത്തു തന്നെ ഇരിക്കുന്നുണ്ടാവും ..ഒരു വലിയ  മണ്‍ ചട്ടിയിൽ നിറയെ ഒരു മുറി  തേങ്ങ അരച്ചു  വച്ച നീളത്തിലുള്ള മീൻ  കറിയായായിരിക്കും . ചിരട്ട കയ്യിൽ ഉപയോഗിച്ച് അതിലെ മീൻ  കഷ്ണങ്ങളെ കണ്ടുപിടിക്കാൻ വളരെ ബുദ്ധി മുട്ടും അമ്മമ്മ . മത്തി യൊക്കെ ഇത്രയും ചെറുതായി കഷ്ണങ്ങളാക്കാനുള്ള വിദ്യ അമ്മായിമാർക്കെങ്ങനെ കിട്ടി ആവോ!!  .  അമ്മുവിൻറെ നോട്ടം പലപ്പോഴും അമ്മമ്മയുടെ ഈ മീൻ  കണ്ടുപിടിക്കുന്ന പ്രവൃത്തിയിലായിരിക്കും .  കയ്യിലിൽ വല്ലതും തടഞ്ഞാൽ അത് അമ്മമ്മ അമ്മുവിന്റെ  കിണ്ണ ത്തി ലേക്കിട്ടു കൊടുക്കും ....

      അമ്മമ്മ  ഇളയമ്മമാരുടെ  വീടുകളിൽ പോകുമ്പോൾ കൂട്ടിനു അമ്മുവിനെയാണ് കൊണ്ടുപോകാറ് . അവർക്ക്  ബസ്സിന്റെ  ബോർഡ്‌ വായിക്കാൻ അമ്മുവിൻറെ സഹായം ആവശ്യമായിരുന്നു.  പിന്നെയൊക്കെ അമ്മമ്മ എവിടെ പോകുമ്പോഴും അമ്മു കാണും കൂടെ. അങ്ങനെ അമ്മമ്മ പോവാറു ണ്ടായിരുന്ന പല ക്ഷേത്രങ്ങളിലും അമ്മുവിനും പോകാൻ പറ്റി .
ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്ത്  അമ്മായിമാരെ ഇടയ്ക്ക് അമ്മു ജോലിയിൽ സഹായിച്ചിരുന്നു. അമ്മിക്കല്ലിലിട്ടു മുളക് അരച്ചു കൊടുക്കാൻ അമ്മുവിന് വലിയ ഉത്സാഹമായിരുന്നു.  "കൈ പുകയും" എ ന്ന് പറഞ്ഞു അമ്മ വിലക്കിയാലും അമ്മായി മാരുടെ മുന്നില് ആളാവാൻ അവൾ തനിക്കിതൊന്നും ഒരു പ്രശ്നമേ അല്ലെന്ന മട്ടിൽ  ചെയ്യുമായിരുന്നു.
സത്യം  പറഞ്ഞാൽ  അവൾക്കു കൂടുതലൊന്നും കൈ പുകയില്ല.  എല്ലാരേയും പോലെ അവളുടെ കൈ അത്ര മൃദു വൊന്നും ആയിരുന്നില്ല. കഠിന ജോലിചെയ്യുന്നവരുടെ കൈ പോലെ കുറച്ചു കട്ടിയുള്ളതായിരുന്നു ..


     അമ്മമ്മയുടെ വീട്ടിലെ കിണറു വലിയ ആഴത്തിലുള്ളതാണ് .. എന്നാലും അത് വേനല്ക്കാലത്ത് വറ്റും..അപ്പോൾ പഞ്ചായത്ത് പൈപ്പിൽ പോയി വെള്ളം എടുത്തു കൊണ്ടുവരാനും അമ്മു അമ്മായിമാർക്കൊപ്പം   പോകുമായിരുന്നു.വലിയ അലുമിനിയപാത്രത്തിൽ വെള്ളം നിറച്ചു തലച്ചുമടായി കൊണ്ടുവരുമ്പോൾ അമ്മയ്ക്ക് പേടിയായിരുന്നു. " നീ ചെറിയ പാത്രം എടുത്താൽ മതി" എന്ന്  അമ്മ പറയും.  അവിടെയും ആളാവാൻ അവൾ വലിയ പാത്രം തന്നെ തലയിലേറ്റും. അമ്മു സ്കൂളിൽ പഠിച്ച "നിറകുടം തുളുമ്പി ല്ല " എന്ന ചൊല്ലിന്റെ അർത്ഥം   അനുഭവിച്ചത് അവിടെ വച്ചാണ്.  ആദ്യമൊക്കെ പാത്രത്തിലെ  ഇത്തിരി വെള്ളം കുറഞ്ഞു പോയാൽ അതുതലയിലേറ്റി  വരുന്നവഴി തുളുമ്പി അമ്മു കുളിച്ചപോലെ ആവുമായിരുന്നു. കുറെ പ്രാക്ടീസിനു ശേഷം അവളും തുളുമ്പാതെ വെള്ളം കൊണ്ടുവരാൻ പഠിച്ചു . അടുത്തവീട്ടിലെ ഒരു ചേച്ചി ഒരു പ്ലാവിലയോ മറ്റോ വെള്ളത്തിന്‌  മുകളിൽ  ഇട്ടു തരും .. അപ്പോഴും അധികം വെള്ളം തുളുമ്പില്ല. ഈ വെള്ളം കൊണ്ടു വന്ന ശീലം പിന്നീട് വീടെടുക്കുമ്പോൾ ജോലിക്കാരുടെ കൂടെ അമ്മയ്ക്കൊപ്പം  കൂടി,  ഭിത്തി കെട്ടുന്ന കല്ല്‌ തലയിൽ  ചുമന്നു  റോഡിൽ നിന്നും വീടുവയ്ക്കുന്ന പറമ്പിലേക്ക് കൊണ്ട് വരാൻ അമ്മുവിനെ പ്രാപ്തയാക്കി ..സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കരുതെന്നു ആരോ പറഞ്ഞപ്പോൾ "അവളും വിഷമങ്ങൾ മനസ്സിലാക്കട്ടെ" എന്നായിരുന്നു അമ്മയുടെ നിലപാട്. എന്നാൽ അമ്മുവിന് അതൊക്കെ ഒരു സങ്കടമുണ്ടാക്കുന്ന കാര്യമായിരുന്നില്ല ..മറിച്ചു തന്റെ ശ ക്തിയിൽ അവൾ ഒരുപാട് അഭിമാനിച്ചു.   അപ്പുവും ഒരുപാട് ജോലി  ആ സമയങ്ങളിൽ ചെയ്തിരുന്നു  ..പൂഴി കോരി കുട്ടയിലിടുന്ന പോലെ ഈസി ആയി ജല്ലി കുട്ടയിൽ നിറക്കാൻ പറ്റില്ലെന്ന് അവനു മനസ്സിലായതും അന്നേരമായിരിക്കാം.

        പരീക്ഷാ കാലങ്ങളിൽ പ്രോത്സാഹനമെന്നോണം  അമ്മ അവര്ക്ക് പാലും അതിലിട്ട് കുടിക്കാൻ ഹോർലിക്സും  വാങ്ങിക്കൊടുത്തിരുന്നു.ഗമയോടെ പറഞ്ഞു നടക്കാൻ ഇതിൽ കൂടുതലൊന്നും അവര്ക്കും വേണ്ടായിരുന്നു .

           

   
   

9/16/13

അമ്മുവിൻറെ ട്രെയിൻ യാത്ര

  "നിങ്ങളോടാരാ മേലെ കയറാൻ പറഞ്ഞത് ? വീഴുകയോ മറ്റോ ചെയ്‌താൽ? വേഗം ഇറങ്ങ് .." ഗോപി മാഷ്‌  ശരിക്കും ദേഷ്യത്തിലായിരുന്നു.

    കുറച്ചു മുൻപേ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ വന്നു "എന്താ അമ്മൂ കൊണ്ടുവന്നത് " എന്ന് സ്നേഹപൂർവ്വം ആരാഞ്ഞിരുന്നു .  "ചോറാണെന്നു പറഞ്ഞപ്പോൾ ,"സാമ്പാറും , പൊരിച്ച മീനും ഉണ്ടാകും ല്ലേ" , എന്നായി മാഷ്‌ ..

 എന്നാൽ ചോറും ചമ്മന്തിയും, ഉണക്കമീൻ പൊരിച്ചതു മായിരുന്നു അമ്മു കൊണ്ടുവന്നിരുന്നത്..  .കറി ഒഴിച്ചാൽ ചിലപ്പോൾ ഇല പൊട്ടി വെള്ളം പുറത്തു വന്നു വൃത്തികേടാകുമെന്നും, കുട്ടികൾക്ക് തനിയെ കഴിക്കാൻ ചമ്മന്തിയാണ് നല്ലത് എന്നുമുള്ള  സൌമിനി   ചേച്ചിയുടെ ഉപദേശം അനുസരിച്ചതാണ് അമ്മ.. ..

  സുമയ്യ കടയിൽ നിന്നും വാങ്ങിയ പൊറോട്ടയും ചിക്കൻ കറിയു മായിരുന്നു കൊണ്ടുവന്നിരുന്നത് .അതുകൊണ്ട് തന്നെ ആ ചോദ്യത്തിന് അമ്മു ജാള്യതയോടെ   തലയാട്ടി..

       മാഷിന്റെ ദേഷ്യമുള്ള വാക്കുകൾ  കേട്ടപ്പോൾ അമ്മു ശരിക്കും വിറച്ചു ..അതുവരെ അവൾ വിമാനത്തിൽ കയറിയ ഗമയോടെ, സന്തോഷത്തോടെ,  ഫാനിന്റെ തണുത്ത കാറ്റിന്റെ കുളിരോടെ ഇരുന്നു പാട്ടു കേൾ ക്കുകയായിരുന്നു .

    ഒക്കെ ഒരു നിമിഷം കൊണ്ട് തീർന്നു .  അവൾ ഇറങ്ങാൻ തിരക്ക് കൂട്ടി. സുമയ്യയും ഉണ്ട് മേലെ ബർത്തിൽ . ആദ്യം അമ്മു ഇറങ്ങാൻ നോക്കി. അങ്കിൾ "പതുക്കെ... പതുക്കെ"  എന്ന് പറഞ്ഞു അവളെ ഇറങ്ങാൻ സഹായിച്ചു ." ആ ചുവന്ന ചെയിനിൽ പിടിക്കരുതെ"  എന്ന്  താഴെ നിന്ന്  മാഷ് വീണ്ടും ദേഷ്യത്തിൽ ..  അവരെ രണ്ടുപേരെയും ഇറക്കി,  കുറച്ചു കഴിഞ്ഞു ഇറങ്ങാനുള്ളതാണ് എന്ന് ഓർമ്മിപ്പിച്ചു,   അങ്കിളിന്റെ നേരെ ഒന്ന് കനത്തു നോക്കി മാഷ്‌ അപ്പുറത്തേക്ക് പോയി....

     ഭക്ഷണത്തിന് ശേഷം  മേലെ ബർത്തിൽ  കയറി ഇരുന്നു, റേഡിയോയിൽ പാട്ടു കേൾക്കുകയായിരുന്നു  അങ്കിൾ .. താഴെയിരുന്ന   അമ്മുവിന്റെയും  സുമയ്യയുടെയും കണ്ണുകൾ  മേലത്തെ ഈ ബർത്തിൽ തന്നെയാണ്.. നാലു കണ്ണുകളിലെ   കൌതുകം കണ്ടാണ്‌,  അപ്പോഴേക്കും ഒരുപാട് പരിചയം ആയിരുന്ന അങ്കിൾ അവരെ മേലെ ബർത്തിലേക്ക് കയറ്റിയത്.

 സ്കൂളിൽ നിന്ന് മൂന്നു ദിവസത്തെ  ഉല്ലാസയാത്രയ്ക്ക് ഏറണാകുളത്തേക്ക് പോകുകയായിരുന്നു അവർ. അച്ഛൻ അനുവാദം കൊടുത്തപ്പോൾ തന്നെ വളരെ സന്തോഷത്തിലായിരുന്നു അവൾ.   ആദ്യമായാണ്‌ അങ്ങിനെയൊരു യാത്ര  അമ്മു   പോകുന്നത്..   തീവണ്ടിയാത്രയും ആദ്യത്തേത്.. ഉച്ചക്ക് ശേഷ മാണ്  ട്രെയിൻ .. അമ്മുവിന്റെ കുപ്പായവും മറ്റു അത്യാവശ്യ സാധനങ്ങളും വച്ച് അമ്മ ബാഗ്‌ പായ്ക്ക് ചെയ്തു.. കൂടെ പൊതിച്ചോറും.
 അപ്പുവിന്റെ വകയായി അവൻ തന്റെ കൊച്ചു സമ്പാദ്യം അവളെ ഏല്പ്പിച്ചു ..

അപ്പു അവളെ സ്കൂളുവരെ കൊണ്ടുചെന്നാക്കി.. അവളുടെ ക്ലാസിലെ തന്നെ സുമയ്യ ആണ്  കൂട്ടിനുള്ളത് .. അവൾ ഡ്രസ്സ്‌ കൊണ്ടുവന്ന ബാഗ്‌ കാണാൻ എന്ത് ഭംഗിയാണ്!!!  അപ്പുറത്തെ ശശിയേട്ട ന്റെ അടുത്തു നിന്ന് ഒരു നല്ല ബാഗ്‌ ചോദിച്ചു വാങ്ങുവാൻ അപ്പു അമ്മയെ ഓർമ്മിപ്പിച്ചത്  നന്നായി എന്ന് അമ്മുവിന് തോന്നി ...അല്ലേൽ നാണക്കേടായേനെ ....

  ടീച്ചർമാർ  എല്ലാരുമുണ്ട്, ഒന്ന് രണ്ടുപേരൊഴിച്ചു..ഹെഡ് മാസ്റ്റർ ഗോപി  സാർ നല്ല ഉത്സാഹത്തിലാണ് ..അവർ റെയിൽവേ സ്റ്റേഷനിൽ കുറച്ചു നേരത്തെ എത്തി .. . ചായ വി ല്പ്പനക്കാരനെയും  പോർട്ടർമാരെയുമൊക്കെ അമ്മു കൗതുകത്തോടെ  നോക്കി ..ട്രെയിൻ വന്നു ..എല്ലാവരും വരിവരിയായി ട്രെയിനിനകത്തേക്ക് !!! അമ്മുവിന് സൈഡ് സീറ്റ്‌ തന്നെ കിട്ടി. അടുത്തു സുമയ്യയും ...സ്‌ലീപർ ക്ലാസ്സ്‌ കോച്ച് ആയിരുന്നു അത്....   ആ കമ്പാർട്ട്മെന്റിൽ   അമ്മുവിനും സുമയ്യക്കുമൊപ്പം വേറെ നാല് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..ടീച്ചർമാർ  അടുത്ത കമ്പാർട്ട്മെന്റിൽ   ആയിരുന്നു.

    എതിരെ സീറ്റിൽ ഇരുന്നിരുന്നവർ കുട്ടികളെ  തന്നെ നോക്കി..കുട്ടികളുടെ   മുഖത്തെ സന്തോഷം അവരിലേക്കും പകർന്നമാതിരി തോന്നി .. ഒരു അങ്കിൾ അമ്മുവിൻറെ കയ്യിൽ  നിന്ന് ബാഗ് വാങ്ങി സീറ്റിനടിയിൽ  വച്ചു .  ട്രെയിൻ ചലിക്കാൻ തുടങ്ങി.. അമ്മു പുറത്തെ കാഴ്ചകളിലേക്ക് കൌതുകത്തോടെ നോക്കി...  ആ അങ്കിൾ അവരുടെ പേരും സ്കൂളിന്റെ പേരും മറ്റും തിരക്കി... അവർ പതിയെ കൂട്ടുകാരെ പോലെ ആയി.  അങ്കിൾ വച്ച് നീട്ടിയ ചിപ്സ് കഴിക്കാൻ ആദ്യം അവരൊന്നു മടിച്ചെങ്കിലും, ആ സ്നേഹത്തിനു മുമ്പിൽ അവർ ഗോപി മാഷിന്റെ ഉപദേശം മറന്നു.  പുറത്തെ കാഴ്ചകളും, പാതയോര വീടുകളിലെ കുട്ടികളോടു  ടാറ്റാ പറച്ചിലുമായി, നല്ല സന്തോഷമുള്ള യാത്ര!! അറിയാത്ത സ്ഥലവും , വലിയ കെട്ടിടങ്ങളും മറ്റും ആ അങ്കിൾ പരിചയപ്പെടുത്തി കൊടുത്തു.

     അങ്കിൾ മുകളിലെ ബർത്തിൽ കയറുന്നോന്നു ചോദിച്ചപ്പോൾ, മാഷിന്റെ ശകാരം പേടിച്ചു ,    ആദ്യം മടിച്ചിരുന്നു അമ്മു.  ഒന്ന് കയറിയ പാടെ തിരിച്ചിറങ്ങാമെന്നു കരുതിയാണ് പിന്നീട് കയറിയതും ....  അത്രയ്ക്കുണ്ടായിരുന്നു  ആ തൂക്കു കട്ടിലിൽ കയറി നോക്കാനുള്ള കൊതി . പക്ഷേ വേണ്ടിയിരുന്നില്ല ...  അവരുടെ മുഖത്തെ വിഷാദം കണ്ടിട്ടാവണം, അങ്കിൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..."നിങ്ങൾ വീഴുമോന്നു  പേടിച്ചാ മാഷ്‌ വഴക്കു പറഞ്ഞത്..സാരമില്ല...പിന്നെ മാഷെന്താണ് ആ ചുവന്ന ചെയിൻ വലിക്കരുതെന്നു പറഞ്ഞത് ..അറിയാമോ ? " അവരുടെ സങ്കടം മാറി മുഖത്ത് അറിയാനുള്ള താത്പര്യമായി ..അങ്കിൾ തുടർന്നു  " അതാണ്‌ അപായ ചെയിൻ.അതിൽ പിടിച്ചു വലിച്ചാൽ ട്രെയിൻ നിർത്തും ... ഗാർഡ് വന്നു കാര്യം തിരക്കും.. അനാവശ്യ മായാണ് വലിച്ചതെങ്കിൽ ,  ഫൈനും ശിക്ഷ യും കിട്ടും .. "

   പിന്നെ കുറച്ചു നേരം കൊണ്ട് ഏറണാകുളമെത്തി .  അവർ അങ്കിളിനോട് യാത്ര പറഞ്ഞു ഇറങ്ങി .. അവിടെ നിന്ന് താമസ സ്ഥലത്തേക്ക് അവർ പോയി.  പിറ്റേന്ന് രാവിലെ ആണ് സ്ഥലങ്ങൾ കാണാൻ പോയത്.. വിമാനത്താവളവും, കൊച്ചിയിൽ പോയി കപ്പലും അവർ കണ്ടു ..  അവർ ഒരു സിനിമ  കാണാനും പോയി ..ഒരു 3ഡി പടം... അകത്തേക്കുള്ള ക്യുവിൽ നിൽക്കുമ്പോൾ പണ്ഡിറ്റ്‌ മാഷെന്ന് വിളിക്കുന്ന രാഘവൻ മാഷ്‌ ചോദിച്ചു " അമ്മൂ, നിനക്ക് പേടിയുണ്ടോ?  കണ്ണട വച്ചില്ലെങ്കിൽ   കുന്തമൊക്കെ  കണ്ണിലേക്കു  എറിയുന്നപോലെ  തോന്നും."  തമാശക്ക് പറഞ്ഞതാണെങ്കിലും അമ്മുവിൻറെ മുഖം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ലെന്നു മാഷിനു തോന്നി.. അതുകൊണ്ട്      തന്നെ  സിനിമ കാണാൻ ഇരിക്കുമ്പോൾ അവളുടെ അടുത്തു മാഷും ഇരുന്നു .."അമ്മൂ .. നീ വല്ലതും കൊറിക്കാൻ കൊണ്ടുവന്നോ ?"  ഇന്റർവെൽ  ആയപ്പോൾ മാഷ് ചോദിച്ചു . അപ്പോഴാണ് പുറത്തു കടയിൽ നിന്നും അപ്പു തന്ന പൈസ കൊടുത്തു വാങ്ങിയ കടല  മിഠായിയു ടെ  കാര്യം അമ്മു ഓർത്തത്‌ ..ഇരുന്നപ്പോൾ മടിയിൽ  വച്ചതായിരുന്നു .. ഇപ്പോൾ പൊതി കാണുന്നില്ല.. അവൾ നിലത്തു വീണോന്നു  നോക്കി... ഇല്ല .. " സാരമില്ല ..അത് വീണുപോയിക്കാണും ..." മാഷ്‌ കീശയിൽ നിന്ന്  ഒരു മിഠായി എടുത്തു അമ്മുവിനു കൊടുത്തു .

       അമ്മുവിന്റെ  ചെറിയ കാര്യമായാലുമുള്ള വലിയ സങ്കടം പണ്ഡിറ്റ്‌ മാഷെ പോലെ വേറെ ആർക്കറിയാം .. ഒരിക്കൽ സ്കൂളിൽ നിന്ന് സർക്കസ് കാണാൻ കൊണ്ടുപോകുന്നതിന് 10 രൂപ അടക്കാൻ പറഞ്ഞു ..അമ്മ കൊടുത്ത അഞ്ചു, രണ്ടു രൂപയുടെ നോട്ടുകൾ  ,   നോ ട്ടുബുക്കിനുള്ളിൽ വച്ച് വന്നതായിരുന്നു.  സ്കൂളിലെത്തി നോക്കിയപ്പോൾ ബുക്കിൽ പൈസ ഇല്ല ..വഴിയിൽ വച്ച് അമ്മാവനെയും  ഇളയമ്മയുടെ  കുഞ്ഞുവാവയെയും കണ്ട കാര്യം അമ്മു ഓർത്തു ..അവളെ കൊഞ്ചിച്ചപ്പോൾ ,ഇടതുകയ്യിൽ പിടിച്ചിരിക്കയായിരുന്ന ബുക്കിൽ നിന്ന് വീണു പോയിരിക്കാം...അമ്മുവിന്  സങ്കടം സഹിക്കാൻ  പറ്റിയില്ല .  സർക്കസ് കാണണമെന്നു ഒരുപാട് ആശി ച്ചതാണു ....  അമ്മു ഉച്ചത്തിൽ കരയാൻ തുടങ്ങി ."ഒരു പത്തുരൂപയല്ലേ .. അതിനു ഇത്രേം കരയണോ?"പണ്ഡിറ്റ്‌ മാഷ്‌ എത്ര പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല .എന്നാൽ  പിറ്റേന്ന് അടുത്ത ക്ലാസ്സിലെ ഒരു കുട്ടി അമ്മുവിന് ആ പൈസ കൊണ്ട് വന്നു കൊടുത്തപ്പോൾ "അമ്മൂ.. നീ ഉറക്കെ കരഞ്ഞോണ്ട് കാര്യമുണ്ടായി ..പൈസ തിരിച്ചു കിട്ടിയല്ലോ .." മാഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു .. ആ കുട്ടിയുടെ ചേച്ചിക്കായിരുന്നു റോഡിൽ വച്ച് ആ പണം വീണുകിട്ടിയത്... പിന്നീടൊരു ദിവസം അമ്മു വെള്ള പ്ലൈൻ നെറ്റ് തുണിയിൽ തുന്നിയ ഉടുപ്പിട്ട്, ഒരു കൊച്ചു സുന്ദരിയാണ് താനിപ്പോഴെന്നു അഭിമാനിച്ചു, നിറഞ്ഞപുഞ്ചിരിയുമായി സ്കൂളിൽ വന്നു .. അപ്പോഴേക്കും മാഷ്‌ ക്ലാസ്സിൽ വന്നിരുന്നു .. കുട്ടികളൊക്കെ കൌതുകത്തോടെ  അമ്മുവിനെ നോക്കി...അമ്മുവിന്റെ  ഗമ ഒന്നുകൂടി  കൂടി . എന്നാൽ പെട്ടെന്ന്  " അമ്മൂ, നീ ആകാശത്തിൽ നിന്ന് ഇറങ്ങിവന്നതാണോ ?" എന്നുള്ള മാഷിന്റെ തമാശ നിറഞ്ഞ ചോദ്യവും , കുട്ടികളുടെ ചിരിയും കേട്ടപ്പോൾ...നിന്നിടത്തു നിന്ന് മാഞ്ഞു പോയെങ്കിലോന്നു തോന്നി അമ്മുവിന്....  ഇതൊക്കെ മാഷും ഓർക്കുന്നുണ്ടാവും... അതാണ്‌ അമ്മുവിനടുത്തിരുന്നത്...മാഷ്‌ കാണിച്ച ഈ സ്നേഹം അവളിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി ...

           മൂന്നു ദിവസത്തെ ആ വിനോദയാത്ര ഒരുപാട് ആനന്ദം അമ്മുവിനും കൂട്ടുകാർക്കും നൽകി.. തിരിച്ചു ട്രെയിനിൽ വീണ്ടും വീട്ടിലേക്കു ...


     




4/3/13

പ്രണയ വിവാഹം

  
" എന്ത് ശൌക്കാ,  പെണ്ണിന്റെ കയ്യില് ആ വളയിട്ടപ്പോള്‍ " വല്യച്ഛന്റെ അപൂര്‍വ്വമായുള്ള  സ്നേഹം നിറഞ്ഞ വാക്കുകള്‍!!!

          വല്യച്ഛന്‍  ആരോടും അധികം സ്നേഹം  പ്രകടിപ്പിക്കു മായിരുന്നില്ല.  അവരെ  അമ്മൂനും അപ്പൂനും  പേടി ആയിരുന്നു. 

      മുറ്റത്ത്  പാകിയ ചരള്‍മണ്ണില്‍  കളം വരച്ചു സോഡി കളിക്കുമ്പോള്‍  "ദാ .. വല്യച്ഛന്‍  വരുന്നു"  എന്ന് ആരെങ്കിലും വെറുതെയെങ്കിലും പറഞ്ഞാല്‍  മതി , രണ്ടുപേരും ചരള്‍  നേരെയാക്കി, എവിടെയെങ്കിലും പോയി ഒളിച്ചിട്ടുണ്ടാകും..

      ഉണ്ണാനിരുന്നാല്‍  ചോറ് നിലത്തുവീഴ്ത്തിയത്   വല്യച്ഛന്‍ കണ്ടാല്‍   ശകാരം ഉറപ്പായിരുന്നു.. എങ്കിലും രാത്രി കൊച്ചു  മക്കളുടെ  ഭക്ഷണം കഴിഞ്ഞാല്‍  മാത്രമേ വല്യച്ഛന്‍  കഴിക്കുമായിരുന്നുള്ളൂ  .. അപ്പുവും അമ്മുവും ചിലപ്പോള്‍   പഠിക്കുന്നതില്‍  നിന്ന് രക്ഷപ്പെടാന്‍  "കുട്ട്യോള്‍ക്ക് ചോറ് കൊടുക്ക്" എന്ന വല്യച്ഛന്റെ വാക്കുകള്‍ക്കായി കാത്തിരിക്കും..  അമ്മയ്ക്ക് അപ്പോഴൊക്കെ ദേഷ്യം വരുമായിരുന്നു. 

    അമ്മുവിനെക്കാളും   അപ്പുവിനെ ആയിരുന്നു  വല്യച്ഛന് ഇഷ്ടം.. എങ്കിലും റേഷന്‍  കടയിലെ ബില്ലില്‍  അമ്പതു പൈസ കൂട്ടിയെഴുതി,  ആ  പൈസക്ക് സൈക്കിള്‍  വാടകയ്ക്കുവാങ്ങി ഓടിക്കാന്‍  പഠിച്ചതു വല്യച്ഛന്‍ അറിഞ്ഞ ദിവസം അവനു കിട്ടിയ ശകാരം!!!!  അന്ന് അമ്മയുടെ കയ്യില്‍  നിന്ന് അവനു കുറെ  അടിയും കിട്ടി .. 

     വീട്ടില്‍  ഇടുന്ന  കുപ്പായമിട്ട്,  തെയ്യം കാണാന്‍,  കൂട്ടുകാരോടൊത്ത്  പോയ ദിവസം വഴിയില്‍  വച്ച് വല്യച്ഛനെ കണ്ടു .. ആ  ദിവസം അമ്മൂനും അമ്മയുടെ തല്ലു നന്നായി കിട്ടി.. 

    അതുകൊണ്ട് തന്നെ വല്യച്ഛന്റെ ഈ വാക്കുകളില്‍  അവള്‍  ഒരുപാടു സന്തോഷിച്ചു...   

    വല്യച്ഛന്റെ പ്രഷര്‍ നിയന്ത്രിക്കാന്‍,  ഇളയച്ഛന്‍ ഗള്‍ഫില്‍  നിന്നും കൊണ്ടുവന്നുകൊടുത്ത സ്വര്‍ണ്ണ നിറത്തില്‍  പച്ച മുത്തുകളുള്ള വള വെറുതെ അമ്മു  എടുത്തു കയ്യിലിട്ടു നോക്കിയതായിരുന്നു . .. 

    വൈകുന്നേരത്തെ ചായ ആറ്റി ഓട്ടുഗ്ലാസ്സില്‍ കുറേശ്ശെ ഒഴിച്ച് വല്യച്ഛനു കൊടുക്കുകയായിരുന്ന വല്യമ്മ അത് കേട്ടു  പുഞ്ചിരിച്ചു..  "അമ്മൂന്റെ കല്യാണത്തിന് കുറെ  സ്വര്‍ണ്ണ  വളകള്‍ തന്നെ കിട്ടില്ലേ അവള്‍ക്കു...."   

   തൊട്ടടുത്ത നിമിഷം വല്യച്ഛന്റെ മുഖം വാടി ."ഇവളും അവളെ പോലെ നമ്മളെ ചതിക്കുമോ ?''

   "അമ്മു നല്ല കുട്ടിയാ.... അവള്‍  ഒരിക്കലും  അങ്ങിനെ ചെയ്യില്ല.." വല്യമ്മ സമാധാനിപ്പിച്ചു... 

      ആരെയാണ് ഉദ്ദേശിച്ചതെന്നു അമ്മൂനു  മനസ്സിലായി .. കുറച്ചു  നാളായി എങ്കിലും,  എല്ലാരുടെയും മനസ്സില് ഇപ്പോഴും മായാതെ കിടക്കുന്നു ആ   സംഭവം ..അച്ഛന്‍ പെങ്ങളുടെ   മകളായ അനിത  ചേച്ചിയുടെ ഒളിച്ചോടിയുള്ള പ്രണയ വിവാഹം  . വല്യച്ഛനെയും ഇളയച്ഛനെയുമൊക്കെ അത് വല്ലാതെ വിഷമിപ്പിച്ചിരുന്നു  ....

     എന്നാല്‍  അച്ഛന്‍  ഒരു പാട് വിഷമിച്ചു കണ്ടില്ല ..  എങ്കിലും ഒരുദിവസം കൂട്ടുകാരിലാരോ  ഇതിനെ പറ്റി സംസാരിച്ച അന്ന്  "എന്റെ മക്കള്‍ ഒരിക്കലും  അങ്ങിനെ ചെയ്യില്ല .. ആ വിശ്വാസം ഉണ്ടെനിക്ക് .." എന്ന് അമ്മയോട് പറയുന്നത് കേട്ടിരുന്നു .. 

    ഇതൊക്കെ കേള്‍ക്കുമ്പോള്‍  പ്രണയത്തെ അറിയില്ലെങ്കിലും അത് എല്ലാര്‍ക്കും വിഷമമുണ്ടാക്കുന്ന എന്തോ ഒരു സംഗതിയാണെന്ന്  അമ്മൂനു തോന്നിയിരുന്നു .. അപ്പോഴൊക്കെ   ഒരിക്കലും ആരെയും പ്രണയിക്കാന്‍  തോന്നരുതേ എന്ന് അമ്മു  മനസ്സുരുകി പ്രാര്‍ത്ഥിച്ചു ..



2/24/13

അമ്മൂന്റെ കുശുമ്പ്

             അമ്മുവിന്‍റെ വാശിയും കുശുമ്പുമൊന്നും വീട്ടില്‍ പുതിയ കാര്യമായിരുന്നില്ല. അവള്‍ പലപ്പോഴും അപ്പുവുമായി വഴക്ക് കൂടി .  എന്നാല്‍ അല്പനേരത്തേക്ക് മാത്രമാവും എന്ന് മാത്രം.. 

       അച്ഛന്‍  വീട്ടിലുണ്ടെങ്കില്‍ അമ്മു എവിടെ എന്ന് ആര്‍ക്കും അന്വേഷിക്കേണ്ടി വരാറില്ല.  നിഴലുപോലെ അവളും ഉണ്ടാകും  കൂടെ... 

     അച്ഛന്‍  അപ്പുവിനോട് കൂടുതല്‍ സ്നേഹമായി പെരുമാറിയാല്‍ പോലും അവള്‍ക്ക് കുശുമ്പ് വരും... അവള്‍ എന്തെങ്കിലും പറഞ്ഞു വാശിപിടിച്ചു കരയാന്‍ തുടങ്ങും... അപ്പോഴൊക്കെ മോളെയാണ്  കൂടുതല്‍ ഇഷ്ടമെന്ന് പറയേണ്ടിവരും അച്ഛന്.  അപ്പോള്‍   അവളുടെ മുഖം തെളിയും.

       അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ അവളെ ശാന്തമാക്കാന്‍ അപ്പു തന്റെ മോനേ അല്ല എന്നുവരെ പറഞ്ഞിരിക്കുന്നു !!!!!  എന്നാല്‍ അവള്‍ കാണാതെ അപ്പൂനെ നോക്കി  കണ്ണിറുക്കും  അച്ഛന്‍.   രണ്ടുപേരും കൂടി അമ്മൂനെ പറ്റിക്കുക ആണല്ലോന്നോര്‍ത്തു അവന്‍ അപ്പോള്‍ ഒരു കള്ളച്ചിരി ചിരിക്കും. 
               
    അവളുടെ എത്ര വലിയ വാശിയിലും ഒറ്റ അടിപോലും കൊടുക്കാതെ പിടിച്ചു നില്‍ക്കാനുള്ള ക്ഷമ അച്ഛന് എവിടുന്നു കിട്ടുന്നു എന്നത് ഒരത്ബുദം  തന്നെയാണ്!!!! 

    അമ്മയ്ക്ക്  അത്ര വലിയ ക്ഷമ ഒന്നും ഇല്ല.  വഴക്ക് കൂടിയാല്‍ രണ്ടു പേര്‍ക്കും കിട്ടും  തല്ലു.  ഭക്ഷണം കഴിക്കാനിരുന്നാലും, ഉറങ്ങാന്‍ കിടന്നാലും വഴക്കിനു കുറവൊന്നും ഉണ്ടായിരുന്നില്ല .  ദിവസത്തില്‍ മൂന്നോ നാലോ അടി കിട്ടുന്നത് ശീലമാക്കിയിരുന്നു രണ്ടു പേരും . എന്നാലും  ചോറുണ്ണുന്ന കൈ കൊണ്ട് തെളിച്ച കോഴികളെ പോലെ അവര്‍ അമ്മയ്ക്കരികിലേക്ക് തന്നെ പോകും..  

           അപ്പു മോനല്ലെങ്കില്‍ പിന്നെ എങ്ങനെ കിട്ടി എന്നായിരിക്കും അടുത്ത ചോദ്യം.. ഉത്തരമായി അച്ഛന് കഥകളുണ്ടാക്കേണ്ടി വരും.. ചിലപ്പോള്‍ മീന്‍ കാരന്‍ തന്നതാണെന്ന് പറ യും..മറ്റു  ചിലപ്പോള്‍ തോട്ടിലൂടെ ഒലിച്ചുവരുമ്പോള്‍ കിട്ടിയതാണെന്ന് പറയും... അങ്ങിനെ അങ്ങിനെ... 

        എന്നാല്‍ സ്നേഹപൂര്‍വ്വം അവളെ ഉപദേശിക്കാനും അച്ഛന്‍ 
മറക്കാറില്ല.  അവള്‍ എല്ലാം തലയാട്ടി സമ്മതിക്കും . ഏട്ടന്റെ സ്നേഹം അവള്‍ കൂടുതല്‍ അനുഭവിച്ചിരുന്നുതാനും.  ഇതൊന്നും വീണ്ടും വാശി 
 പിടിക്കുന്നതില്‍  നിന്നും അവളെ പിന്തിരിപ്പിച്ചില്ല. 

           ഒരു ദിവസം  അപ്പൂന്‌ പറമ്പില്‍ നിന്നൊരു  മാങ്ങ കിട്ടി. അത് മുറിച്ചു തരുവാനായി അച്ഛന്റെ കയ്യില്‍ കൊടുത്തു. അച്ഛന്‍ അത് മുറിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഏതു കഷ്ണം ആര്‍ക്കു വേണം എന്നതിനെ ചൊല്ലി രണ്ടുപേരും വഴക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു..

      " അച്ഛാ , എനിക്ക് വലിയ കഷ്ണം വേണം...", "അച്ഛാ , എനിക്ക് രണ്ടു കഷ്ണം  വേണം" അങ്ങിനെ അമ്മുവും അപ്പുവും തമ്മില്‍ തര്‍ക്കം തുടര്‍ന്നു. 

       അച്ഛന്‍ മാങ്ങ കുറെ കഷ്ണങ്ങ ളായി  മുറിച്ചു .പക്ഷെ  രണ്ടുപേര്‍ക്കും ഒരു കഷ്ണം പോലും കൊടുത്തില്ല  . അവര്‍ അടികൂടുന്നതിനിടെ മാങ്ങ മുറിക്കുന്നതും  ശ്രദ്ധിക്കാന്‍ തുടങ്ങി.  അച്ഛന്‍ മാങ്ങ പിന്നേം കുറെ കഷ്ണങ്ങളാക്കി.  ഇപ്പോള്‍ തരുമായിരിക്കും.....  ഇപ്പോള്‍ തരുമായിരിക്കും...   എന്ന് രണ്ടു പേരും വിചാരിച്ചു......  

      എന്നാല്‍  അവര്‍ നോക്കിനില്‍ക്കെ അച്ഛന്‍ അത് വാഴത്തടത്തിലേക്കു വലിച്ചെറിഞ്ഞു .  രണ്ടു പേരും   നിശ്ശബ്ദരായി.. അപ്പുവിനു പെട്ടെന്ന് കാര്യം മനസ്സിലായി. അവന്‍ വേഗം സംഭവ സ്ഥലത്തുനിന്നും പോയി . അമ്മു പതുക്കെ ആ സത്യം  തിരിച്ചറിഞ്ഞു.

           എന്നാല്‍ അച്ഛന്റെ ഒരു ശിക്ഷയും അവരെ വഴക്കു  കൂടുന്നതില്‍ നിന്നും പിന്തിരിപ്പിച്ചില്ല.. പിന്നീടും അവര്‍ ഇണക്കവും പിണക്കവുമായി ആ സുന്ദര ബാല്യം ആസ്വദിച്ചു...    

           

      

 

1/24/13

തടിപ്പാലം

            അമ്മു പതുക്കെ തടിപ്പാലത്തില്‍ കയറി. തെങ്ങിന്റെ തടി മുറിച്ചു ചെത്താതെ അങ്ങനെതന്നെ കുറുകെ ഇട്ടതാണ്.രണ്ടു വരിയായി.            അവളുടെയും സൌമിനിചേച്ചി യുടെയും പറമ്പിനെ  ബന്ധിപ്പിക്കുന്നതാണ്    ഈ ചെറിയ പാലം. അതിനു താഴെ കുറ്റിചെടികളും മറ്റും വളര്‍ന്നു നില്‍ക്കുന്നു. അതിലിറങ്ങിയാല്‍ ആളെ മേലെനിന്നു കാണില്ല. അത്ര ആഴമുണ്ട്. അധികം വീതിയില്ലാത്തതിനാല്‍   നാല് അഞ്ചു അടി നടന്നാല്‍ അപ്പുറമെത്തി . അപ്പു കൂടെ ഉണ്ടെങ്കില്‍ അമ്മുവിന് ഒരു പേടിയുമില്ല, ഈ പാലം കടക്കാന്‍. അവന്റെ കയ്യില്‍ പിടിച്ചു നടക്കുമ്പോള്‍ അപ്പുറമെത്തു ന്നതു  അറിയുക പോലുമില്ല.            
              കുറച്ചു ദിവസമായി  നല്ല മഴയായിരുന്നു.. ഇപ്പോഴും  ചെറുതായി മഴ പെയ്യുന്നുണ്ട്.. കുട തുറന്നു പിടിച്ചിട്ടുണ്ട്. മറു കൈയില്‍  കൊട്ടയും. പുത്തന്‍ കുടയാണ് ..അത് വാങ്ങി വന്നപ്പോള്‍ അവളുടെ ഒരു സന്തോഷം എന്തായിരുന്നെന്നോ!!!! സ്കൂള്‍ തുറക്കും മുമ്പേ വാങ്ങിയിരുന്നു.  അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയിരുന്നില്ല. എന്നിട്ടും അവള്‍ അത് തുറന്നു പിടിച്ചു മുറ്റത്തുകൂടി    നടന്നു നോക്കും.അപ്പു അത് കണ്ടു ചിരിക്കും...സ്കൂള്‍ തുറന്നു അതൊന്നു കൂട്ടുകാരെ കാണിക്കാന്‍ അവള്‍ ഒരുപാട് കൊതിച്ചു..

          അമ്മ അമ്മുവിനെ ഒരുക്കി സ്കൂളിലേക്ക് വിട്ടാലും അവള്‍ പോകുന്ന വഴിക്ക് അവളെയും നോക്കി കുറെ നേരം നില്‍ക്കും...സൌമിനിചേച്ചിയുടെ വീടെത്തും  വരെ അമ്മയ്ക് ഇറയത്തു  നിന്നാല്‍ അമ്മുവിനെ  കാണാം.  അന്നും പതിവുപോലെ അമ്മ അമ്മു  പോകുന്നതും നോക്കി നിന്നു . പാലത്തിനടുത്തു വരെ  കണ്ടതാണ്.   ശ്രദ്ധ ഒരു നിമിഷം വേറെ എവിടെയോ ആയോ എന്തോ! ഇപ്പോള്‍ നോക്കുമ്പോള്‍ അമ്മൂനെ അവിടെയെങ്ങും കാണുന്നില്ല..അവള്‍ വേഗം നടന്നിരിക്കും. അമ്മ പാത്രങ്ങള്‍ കഴുകാനിട്ടിടത്തേ ക്ക് നടന്നു. ഒരു പാത്രം കയ്യിലെടുത്തു  സോപ്പ് തേക്കാന്‍ തുടങ്ങി.പക്ഷെ മനസ്സ്  ജോലിയില്‍ ഉറക്കുന്നില്ല.  എന്തോ ഒരു വല്ലായ്ക തോന്നുന്നു.  ഒരു ഉള്‍ഭയം  പോലെ..പതിവിനു വിപരീതമായി തന്നെ ഭരിക്കുന്ന ഈ ഭയം അവരുടെ അസ്വസ്ഥത കൂട്ടിക്കൊണ്ടിരുന്നു.. പിന്നെ  ഒട്ടും ആലോചിച്ചില്ല. അമ്മ വേഗം അമ്മു പോയ വഴിയിലേക്ക് നടന്നു..  പാലത്തിനടുത്തെത്തിയതും അമ്മുവിന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി.  അമ്മ സര്‍വ ശക്തിയും എടുത്തു ഓടി.പാലത്തിനു താഴെ നോക്കിയപ്പോള്‍ അതാ അമ്മു കിടന്നു നിലവിളിക്കുന്നു. അമ്മയുടെ കയ്യും കാലും വിറച്ചു..പാലത്തിനടിയിലേക്ക് കിളവഴി  ഊരി ഇറങ്ങി. " മോളേ"  എന്നുള്ള അപ്പോഴത്തെ വിളിയില്‍ അമ്മയുടെ സങ്കടം മുഴുവന്‍ ഉണ്ടായിരുന്നു.   ഒരു ചെറിയ അടി കൊടുത്തു അമ്മ അമ്മുവിനെ എടു ത്തു .അമ്മ അങ്ങിനെയാണ്.അവള്‍ എപ്പോള്‍ വീണാലും എഴുന്നേല്‍പ്പിക്കുമ്പോള്‍ ഒന്ന് ചെറുതായി അടിക്കും. വീണ വേദനയുടെ കൂടെ അമ്മ അടിക്കുകകൂടി ചെയ്യുമ്പോള്‍ അമ്മുവിന്‍റെ സങ്കടം കൂടാറാ ണ് പതിവ്.  ഒരിക്കല്‍ അവള്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്തു.  അമ്മയ്ക്കു  തന്നെ വിശ്വാസമില്ലാത്ത വല്ല നാട്ടാചാരവും  ആവാമത്. വീഴുമ്പോഴൊക്കെ ആ അടി  അവള്‍ക്ക് ശീലമായിരുന്നു..  .

              അപ്പോഴേക്കും സൗമിനി ചേച്ചി എത്തി..   അവരുടെ വീടാണ് പാലത്തിനു  അടുത്തു.. അമ്മുവിന്റെ കരച്ചില്‍ ചേച്ചിയും കേട്ടില്ല. അവര്‍ അടുക്കള യിലായിരുന്നു.  നീനയും ചേട്ടന്മാരും വന്നു വിളിച്ചപ്പോള്‍ ആണ് അവര്‍ പുറത്തേക്കു വന്നത്.  അമ്മു ഇനിയും വന്നില്ലെന്ന് കണ്ടു അവള്‍ വരുന്ന വഴി നോക്കിയപ്പോള്‍ അതാ  അമ്മുവിന്റെ അമ്മ പാലത്തി നടിയിലേക്ക് ഇറങ്ങുന്നു.  അവരും ഓടി വന്നു.അമ്മുവിനെ മുകളിലേക്ക് കയറ്റാന്‍ ചേച്ചിയും  സഹായിച്ചു. കുറച്ചു ദിവസമായി മഴ പെയ്യുന്നതിനാല്‍  പാലത്തി ല്‍ പൂപ്പല്‍ കെട്ടിയിരുന്നു.  അവള്‍ വഴുതി വീണതാണ്.   കുറച്ചു സമയമായി അവിടെ കിടന്നു  നിലവിളിക്കുന്നു. ആരും അവള്‍ കരയുന്നത് കേട്ടില്ല. വീണിടത്തുനിന്നു എഴുന്നേല്‍ക്കാന്‍ പോലും അവള്‍ക്കു പറ്റിയിരുന്നില്ല. അപ്പോള്‍ അമ്മ വന്നില്ലായിരുന്നെങ്കില്‍!!!

        അമ്മയ്ക്കും  അതോര്‍ക്കാനെ പേടിയായി.  പാവം അമ്മു. അപ്പോള്‍ വന്നു നോക്കാന്‍ തോന്നിയതില്‍ അമ്മ ദൈവത്തിനോട് നന്ദി പറഞ്ഞു.ഇല്ലെങ്കില്‍ എന്റെ മോള്‍...മക്കള്‍ക്ക് വല്ലതും   പറ്റുമ്പോള്‍ അമ്മമാരില്‍ ഒരാറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുമെന്ന് അമ്മയ്ക്ക്  ഇപ്പോള്‍ ബോധ്യമായി. ചേച്ചിയിലും അത് സന്തോഷമുണ്ടാക്കി .   രണ്ടു പേരും കൂടി അമ്മുവിനെ സൌമിനിചേച്ചി യുടെ  വീടിന്റെ ഇറയ കോലായില്‍ കിടത്തി.  പുറത്തു കാണാന്‍ മാത്രം  കാര്യമായ പരിക്കുകളൊന്നും അവള്‍ക്കില്ല. അവിടെ ഇവിടെ ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. പക്ഷെ അവള്‍ക്കു ശരീരം മൊത്തം വേദനിക്കുന്നുണ്ട്.. കയ്യും കാലുമൊക്കെ ഉളുക്കിയിരുന്നു.. .സൗമിനി ചേച്ചി  കുഴമ്പു എടുത്തു വന്നു.  അമ്മ അത് അമ്മുവിന്‍റെ കയ്യിലും കാലിലും ഒക്കെ പുരട്ടി ഒന്ന് കുടഞ്ഞു.

         അമ്മയ്ക്ക്   ആ ഉള്‍വിളി വന്നില്ലായിരുന്നെങ്കില്‍ അമ്മു പിന്നേം അവിടെ കിടന്നേനെ. ഓര്‍ത്തപ്പോള്‍ അമ്മയുടെ കണ്ണില്‍ വെള്ളം വന്നു. പാലം കടക്കുവോളം കൂട്ട് വരണമായിരുന്നെന്നു അമ്മയ്ക്ക്  തോന്നി.

   അമ്മുവിനു അപ്പോഴാണ്‌ തന്റെ പുത്തന്‍ കുടയുടെ കാര്യം ഓര്മ വന്നത്.  അവള്‍ ചോദിച്ചപ്പോള്‍ ആണ് കുടയുടെ കാര്യം അമ്മയും ഓര്‍ക്കുന്നത്.   പുസ്തകം   എടുത്തിരുന്നു.  കുട കണ്ടില്ല. അമ്മ പോയി നോക്കി.  വീഴുമ്പോള്‍ കുട കുറ്റിച്ചെടിയില്‍ ഉടക്കിയിരുന്നു. മേലെനിന്നു തന്നെ എത്തിപ്പിടിച്ച്‌ അമ്മ കുടയെടുത്തു  കൊണ്ട് വന്നു. അതിന്റെ ഒരു കമ്പി വളഞ്ഞു പോയിരുന്നു.  അത് കണ്ടു അമ്മുവിന് സങ്കടമായി.അച്ഛനോട് പറഞ്ഞു ശരിയാക്കാം എന്ന് അമ്മ  അവളെ സമാധാനിപ്പിച്ചു..
         അമ്മു വരുന്നില്ലെന്നു പറഞ്ഞതിനാല്‍  നീനയും ചേട്ടന്മാരും സ്കൂളിലേക്ക് പോയി.    അമ്മ അമ്മുവിനെയും കൂട്ടി വീട്ടിലേക്കും. ചാറ്റല്‍ മഴയില്‍  രണ്ടുപേരും നനഞ്ഞിരുന്നു . എത്തിയപാടെ തല തുവര്‍ത്തി  ഉടുപ്പ് മാറ്റി. പിന്നെ അവളെ കട്ടിലില്‍ കിടത്തി അമ്മ അവളുടെ അടുത്തു കുറെ നേരം ഇരുന്നു. അന്ന് അമ്മയ്ക് അമ്മുവിനെ വിട്ടു വീട്ടു ജോലിചെയ്യാന്‍ ഒരുത്സാഹവും തോന്നിയില്ല.  ആ മനസ്സ് അന്നത്തെ സംഭവത്തില്‍ അത്രയും വേദനിച്ചിരുന്നു. അമ്മയുടെ ആ സ്നേഹത്തില്‍ അവളും വേദന മറന്നു കിടന്നു...
              

                
           
    

1/12/13

മീര

            അവള്‍ക്കു അന്ന് ഒരുത്സാഹവും തോന്നിയില്ല.  നാളെ അമ്മയെയും അച്ഛനെയും വിട്ടു വല്യമ്മാവന്റെ  വീട്ടിലേക്ക് പോകുകയാണ്. നഗരത്തിലെ കോളേജില്‍ അഡ്മിഷന്‍ ശരിയായിട്ടുണ്ട്.  അവളുടെയും  വലിയ ആഗ്രഹമാണ് പഠിച്ചു ഒരു ജോലി നേടുക എന്നത്. ദിവസവും പോയി വരാന്‍ പറ്റുന്ന ദൂരമല്ല. അങ്ങിനെയാണ് വലിയമ്മാവന്റെ വീട്ടില്‍ താമസിച്ചു പഠിക്കാം എന്ന ധാരണ ഉണ്ടായത്. ദിനേശേട്ടന്‍   അച്ഛനോട് ഇങ്ങോട്ട് പറഞ്ഞതാണ്. ദിനേശേട്ടനെ വലിയ കാര്യമാണ് അച്ഛന് . സല്‍സ്വഭാവി. പിന്നെ അമ്മയ്ക്ക് കൊടുക്കാനുള്ള ഭാഗം ഇതുവരെ അവര്‍ കൊടുത്തതുമില്ല.  അതിനാല്‍ അച്ഛനും അവളെ അവിടെ നിര്‍ത്തുന്നതില്‍ പ്രയാസം തോന്നിയില്ല.  അവിടെയാവുമ്പോള്‍  ഒരു പത്തു  മിനിട്ട് ദൂരം ബസ്സില്‍ പോയാല്‍ കോളേജ് എത്തി.. അവള്‍ പല പ്രാവശ്യം അവിടെ പോയി നിന്നിട്ടുണ്ട്. എന്നാല്‍  അപ്പോഴെല്ലാം കൂടെ അമ്മയുണ്ടായിരുന്നു.  ഇതിപ്പോള്‍ തനിച്ചു....

        അമ്മാവന്‍ നേരത്തെ മരിച്ചു പോയി. അമ്മായിയും,  അവരുടെ   മൂന്നു മക്കളുമാണ് അവിടെ തറവാട്ടില്‍  താമസം...മൂത്തയാളാണ് ദിനേശേട്ടന്‍. . വീട്ടിലെ കാര്യമൊക്കെ നോക്കുന്നത് അവരാണ്. ഇളയവര്‍ സോമേട്ടനും, ദീപചേച്ചിയും .. സോമേട്ടന്‍ പഠിത്തം കഴിഞ്ഞു ജോലി അന്വേഷിക്കുന്നു. ചില പണികള്‍ക്കും പോകും..ദീപചേച്ചി പഠിത്തത്തില്‍ അത്ര വലിയ താത്പര്യം കാട്ടിയിരുന്നില്ല. അതിനാല്‍ പ്രീഡിഗ്രി പാസ്സായിട്ടും തുടര്‍പഠനം നടത്തിയില്ല. അടുത്തുള്ള ഒരു ടൈപ്പിംഗ്‌ ഇന്‍സ്റ്റിട്യുട്ടില്‍ പഠിച്ചു അവിടെ തന്നെ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു.  ദീപ ചേച്ചി അവിടെയുള്ളതാണ് മീരയുടെ ഒരാശ്വാസം..

    " മോളേ  മീരേ....." അച്ഛന്റെ ശബ്ദം   അവളുടെ ചിന്തയെ കീറിമുറിച്ചു... നാളെ പോകേണ്ടുന്നതിനു വേണ്ട അത്യാവശ്യ സാധനങ്ങള്‍   വാങ്ങി വന്നതാണ്.  അതെടുത്ത് അകത്തു കൊണ്ട് വച്ചപ്പോള്‍ അമ്മ അവളുടെ മുഖം ശ്രദ്ദിച്ചു കൊണ്ട് പറഞ്ഞു" നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. നീ അവിടെ ആദ്യമായിട്ട് പോകുന്നതൊന്നും അല്ലല്ലോ... പിന്നെ രണ്ടു വര്‍ഷത്തെ കാര്യമല്ലേ ഉള്ളൂ. ഇടയ്ക്ക്  ഞങ്ങളവിടേക്കും, നിനക്കിങ്ങോട്ടും  വരാമല്ലോ.  പോരാത്തതിനു ദീപയും ഉണ്ട് നിനക്ക് കൂട്ടിനു".. അമ്മ ആശ്വസിപ്പിച്ചു..

       ഇവിടെയാവുമ്പോള്‍  എന്തിനും അമ്മ വേണം. അവിടെ തനിച്ചു കാര്യങ്ങള്‍ എങ്ങിനെ ചെയ്യും.. അവര്‍ക്ക് വിഷമം ആകുമോ? എന്തൊക്കെയോ അവളെ  അലട്ടി. വലിയമ്മായി സ്നേഹമുള്ളവര്‍   ആണ്. ദീപ ചേച്ചി ഒരു സുഹൃത്ത്‌ തന്നെ. പിന്നെ ചിന്നുവും കണ്ണനും ..ഓര്ത്തപ്പോള്‍  അവള്‍ ദുഖിക്കുന്നത് നിര്‍ത്തി സന്തോഷം മുഖത്തണിയാന്‍ ശ്രമിച്ചു...

          പിറ്റേന്നു രാവിലെ അമ്മയും അച്ഛനും അവളും നേരത്തെ തന്നെ റെയില്‍വേ സ്റ്റേഷനില്‍  എത്തി..രണ്ടു ബാഗുകളിലായി വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും എടുത്തിട്ടുണ്ട്..കോളേജ് അഡ്മിഷനു  അവളും അച്ഛനും ബസ്സിലാണ് പോയത്. അമ്മയ്ക്ക്  ബസ്‌ യാത്ര ബുദ്ധിമുട്ടാ ണ്.  പോരാത്തതിന് ബാഗുകളും..ട്രെയിന്‍ ലേറ്റ് ആണ്.  അവള്‍ സമയം പോകാന്‍ ഒരു വാരിക വാങ്ങി വായിച്ചു..അമ്മാവന്റെ വീട്ടില്‍ എത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നു...

      നേരത്തെ വിവരം അറിയിച്ചതിനാല്‍ അമ്മായിയും ദിനേശേട്ടനും ഉമ്മറത്ത്‌ അവരുടെ  വരവ് പ്രതീക്ഷിച്ചിരിക്കുന്നുണ്ട്... കണ്ടപ്പോള്‍ അമ്മായി ചിരിച്ചു കൊണ്ട് അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി... വര്‍ത്തമാനം  കേട്ടിട്ട്  ദീപചേച്ചി വന്നു.. അവളുടെ അടുത്തൂന്നു ബാഗ്‌ വാങ്ങി അവരുടെ മുറിയിലേക്ക് പോയി.ഇനി മുതല്‍ അവള്‍ അവിടെയാണ് ഉറങ്ങേണ്ടത്.  സ്വന്തം വീട്ടില്‍ തനിച്ചു ഒരു റൂമി ലായിരുന്നു.  ദീപചേച്ചിയുടെ സന്തോഷകരമായ ഇടപെടല്‍ അവളുടെ വിഷമം കുറച്ചു..

        അച്ഛനും ദിനേശേട്ടനും അമ്മയും അമ്മായിയും കൂടി വര്‍ത്തമാനത്തിലാണ്. അവള്‍ ഡ്രസ്സ്‌ ഒക്കെ എടുത്തു വച്ച് കുളിക്കാന്‍ പോയി. അടുക്കളയില്‍ സനില ചേച്ചി പാചകത്തിന്റെ തിരക്കിലാണ്. ദിനേശേട്ടന്റെ ഭാര്യ. അവളെ കണ്ടപ്പോള്‍ അവര്‍  ഒന്ന് ചിരിച്ചു.. പിന്നെ തന്റെ ജോലിയില്‍ മുഴുകി.. അവിടെ അവള്‍ക്കു ഇത്തിരി അകല്‍ച്ച തോന്നുന്നത് അവരോടു മാത്രമാണ്. 

       പിറ്റേന്ന് നേരത്തെ എണീച്ചു അച്ഛനും അമ്മയും പോകാനുള്ള ഒരുക്കത്തി ലായി. ട്രെയിനിന് തന്നെ തിരിച്ചു പോകണം..പോകാന്‍ നേരം അവളുടെ കണ്ണുകള്‍ നിറഞ്ഞത്‌ കണ്ടു അമ്മയ്ക്കും വിഷമമായി. വീട്ടില്‍ പശു ഉള്ളതിനാല്‍ നില്ക്കാന്‍ വയ്യ. അവള്‍ക്കാണെങ്കില്‍ അന്ന് മുതല്‍ കോളേജില്‍  പോകണം.

      അവിടത്തെ ജീവിതവുമായി മീര പൊരുത്തപ്പെട്ടു വന്നു.  ദിനേശേട്ടന്റെ മക്കളായ ചിന്നു മോളും   കണ്ണനും പിന്നെ  ദീപചേച്ചിയും  അവള്‍ക്കു കൂട്ടായി. വൈകുന്നേരം ചിന്നുവിനെ  ഹോം വര്‍ക്ക്‌ ചെയ്യാനൊക്കെ സഹായിക്കുന്നതിപ്പോള്‍ അവളാണ്.  പിന്നെ അവള്‍ നന്നായി പഠിക്കാന്‍ ശ്രമിച്ചു.  ഒരു ജോലി..അത് അവളുടെ വലിയ ആഗ്രഹമാണ്.  BCom  നു ഡിസ്ടിഗ്ഷന്‍ ഉണ്ടായിരുന്നു. MCom  നു സീറ്റ്‌ കിട്ടിയത് തന്നെ അവളെ ഒരുപാട് സന്തോഷിപ്പിച്ചു.. ഇനി ഇതും കൂടി നന്നായി പഠിക്കണം..അത് മാത്രമാണ് അവളുടെ ചിന്ത.
കോളേജില്‍ പുതിയ കൂട്ടുകാരികളൊത്തു  അവള്‍ വേഗം ഇണങ്ങി.. പഠിപ്പും തമാ ശ യുമൊക്കെയായി , മുമ്പത്തെ പോലെ അച്ഛനെയും അമ്മയെയും മാത്രം  ഓര്‍ക്കുന്നതു കുറഞ്ഞു വന്നു...

     ഒരു ദിവസം അവള്‍ കോളേജ് വിട്ടു നേരത്തെ വന്നു. അന്ന് ശനിയാഴ്ച ആയതിനാല്‍ ചിന്നു വീട്ടില്‍ തന്നെ ഉണ്ട്.  സനില ചേച്ചിയും കണ്ണനും  അവരുടെ അമ്മവീട്ടില്‍  പോയിട്ട് ഇതുവരെ വന്നിട്ടില്ല.  അവളെ കണ്ടപ്പോള്‍ അമ്മായി അടുത്ത വീട്ടില്‍ പോയി.  ചിന്നുവും അവളും മാത്രമായി വീട്ടില്‍.  

      അവള്‍ റൂമില്‍ ഒരു ആഴ്ച പതിപ്പ് മറിച്ചു നോക്കിയിരിക്കുമ്പോള്‍ , ചിന്നു അടുക്കളയില്‍ നിന്നും  രാവിലെ ഉണ്ടാക്കിയ കൊഴുക്കട്ട എടുത്തു കൊണ്ട് വന്നു. പ്ലേറ്റില്‍ നിന്ന് ഒന്നെടുത്തു  അവള്‍ മീരയ്ക്കും  കൊടുത്തു. അവള്‍ അത് വാങ്ങി. വീട്ടിലാണെങ്കില്‍ അവള്‍ക്കു എപ്പോള്‍ വേണമെങ്കിലും എന്തും എടുത്തു തിന്നാം. എന്നാല്‍ ഇവിടെ ആ സ്വാതത്ര്യം എടുക്കാന്‍ അവള്‍ക്കു തോന്നിയില്ല.  ചിലപ്പോഴൊക്കെ വിശന്നു നിന്നിട്ടുണ്ട്.. സ്വന്തം വീട്ടില്‍ കൊണ്ടുവരുന്ന പലഹാരങ്ങളില്‍  ഏറിയ പങ്കും അവള്‍ക്കാണ്. ഏട്ടന്‍ ലീവിന് വരുന്ന നാളുകളിലാണെ ങ്കിലും  അവള്‍ക്കിഷ്ടമുള്ളത് വാങ്ങിക്കൊണ്ടുവരാന്‍ അവന്‍ ശ്രദ്ധിക്കും.

        വൈകുന്നേരമായപ്പോള്‍ സനില ചേച്ചി എത്തി.  കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ദീപ ചേച്ചിയും. സനില ചേച്ചി വൈകുന്നേരത്തെ ചായ ഉണ്ടാക്കി. എല്ലാര്‍ക്കും കൊടുക്കാന്‍ വേണ്ടി രാവിലെ ഉണ്ടാക്കിയ കൊഴുക്കട്ട എടുക്കാന്‍ പാത്രം തുറന്നു. ആവിപ്പാത്രത്തില്‍ ഒറ്റയെണ്ണം ഇല്ല.  അവര്‍ക്ക് ദേഷ്യം വന്നു. അവര്‍ ചിന്നുവിനോടു നീ എടുത്തോന്നു ചോദിച്ചു. അവള്‍ ഞാനും മീരചേച്ചിയും ഓരോന്ന് കഴിച്ചു എന്ന് പറഞ്ഞു.  അവളോടു കൊഴുക്കട്ട വാങ്ങേണ്ടിയിരുന്നില്ലെന്നു മീരയ്ക്കു  അപ്പോള്‍ തോന്നി.

       സനിലചേച്ചി ഓരോന്ന് പറയാന്‍ തുടങ്ങി.  അവിടെ ആരും ഒറ്റയ്ക്ക് ഒന്നും കഴിക്കില്ലെന്നും, അന്നുണ്ടാക്കിയ കൊഴുക്കട്ടയുടെ  രുചി അവര്‍ അറിഞ്ഞിട്ടു പോലുമില്ലെന്നും മറ്റും പറയുന്നുണ്ടായിരുന്നു.  അവള്‍ക്കു വിഷമം തോന്നി. പത്തു പന്ത്രണ്ടെണ്ണം  ഉണ്ടായിരുന്നെന്നും കുട്ടിക്ക് അത് മൊത്തം തിന്നാന്‍ പറ്റില്ലെന്നും മറ്റും പറഞ്ഞു കൊണ്ടിരുന്നു... കേട്ടപ്പോള്‍ അവര്‍ സംശയിക്കുന്നത് തന്നെയാണെന്നു മീരയ്ക്കു തോന്നി.. അവര്‍ പിന്നെയും പിറുപിറുത്തു കൊണ്ടിരുന്നു. അവര്‍ ദീപ ചേച്ചിയോട് താഴ്ന്ന ശബ്ദത്തില്‍ എന്തോ പറഞ്ഞു.  ദീപ ചേച്ചി അവളുടെ നേരെ നോക്കി വിളര്‍ത്ത ഒരു  ചിരി ചിരിച്ചു...അവള്‍ നിശ്ശബ്ദയായി കണ്ണന്റെ മുടിയിലൂടെ വിരലോടിച്ചു. 

        അവള്‍ തന്റെ റൂമില്‍ പോയിരുന്നു ബുക്ക് മറിച്ചു കൊണ്ടിരുന്നു.  ഇന്ന് നേരത്തെ വരാന്‍ പറ്റിയതില്‍ ആദ്യം തോന്നിയ സന്തോഷം ഇതാ ഒട്ടും ഇല്ലാതായിരിക്കുന്നു.  കൊഴുക്കട്ട അവള്‍ക്കിഷ്ടമാണ് . സ്വന്തം വീട്ടിലായിരുന്നെങ്കില്‍  കോളേജ് വിട്ടു വന്നപാടെ ഒക്കെ എടുത്തു തിന്നിരിക്കും.  എന്നാല്‍ ഇത് ...അവള്‍ക്കു വീട് വല്ലാതെ  ഓര്‍മ്മ വന്നു.  അടുത്തു തന്നെ ഒന്നവിടെ പോകണമെന്നും തോന്നിത്തുടങ്ങി. അമ്മയുടെയും അച്ഛന്റെയും സ്നേഹം ഓര്‍ക്കുന്തോറും  കണ്ണില്‍ അറിയാതെ നീര് പൊടിയാനും....

        കുറച്ചു കഴിഞ്ഞു ആരോ വാതില്‍ തട്ടുന്ന ശബ്ദം കേട്ട് അവള്‍ പെട്ടെന്ന് മുഖം തുടച്ചു, ചാരിയിരുന്ന വാതില്‍ തുറന്നു... അമ്മായി ആണ്. കയ്യില്‍ ഒരു ചെറിയ പ്ലേറ്റില്‍ കൊഴുക്കട്ടയും...അവള്‍ക്കു അത്ഭുതമായി.  ഇത്ര പെട്ടെന്ന് വീണ്ടും കൊഴുക്കട്ട ഉണ്ടാക്കിയോ?... . താന്‍ നേരത്തെ  ഒന്ന് തിന്നതാണെന്നും, തനിക്കു വേണ്ടെന്നും  അവള്‍ അമ്മായിയോട് പറഞ്ഞു..   ചിന്നു  അടുപ്പില്‍ വച്ച പാത്രത്തില്‍  എത്തിവ ലിഞ്ഞു കയ്യിട്ടെടുക്കുമ്പോള്‍,  കുഴക്കട്ട വച്ച ആവിതട്ടു  ചെരിഞ്ഞു പാത്രത്തിനടിയില്‍ ഒക്കെയും  വീണു പോയിരുന്നു പോലും.....അടിയില്‍ ആവികയറ്റാനിട്ട   വെള്ളം വറ്റിയിരുന്നതിനാല്‍ കൊഴുക്കട്ട നന്നായി തന്നെ ഇരുന്നു...

     അവള്‍ ആശ്വസിച്ചു.. ദീപചേച്ചി വന്നു അവള്‍ക്കരികിലിരുന്നു. അവര്‍ എന്തോ പറഞ്ഞു അവളുടെ ആലോചന മാറ്റാന്‍ ശ്രമിച്ചു... അത്താഴം കഴിക്കാന്‍ പോയപ്പോള്‍  സനില ചേച്ചി അവളുടെ മുഖത്ത് നോക്കാതിരിക്കാന്‍ ശ്രദ്ദിച്ചു.  അവള്‍ വല്ലതും കഴിച്ചു എന്ന് വരുത്തി  എഴുന്നേറ്റു....

      രാത്രി കൂടെ ഉറങ്ങാന്‍ കിടന്ന  ദീപചേച്ചി  ഉറങ്ങുന്നതുവരെ അവള്‍ അനങ്ങാതെ കിടന്നു.. പിന്നീട് അവള്‍ വിതുമ്പിക്കരയാന്‍ തുടങ്ങി... മറ്റുള്ളവരുടെ മുന്നില്‍ തന്‍റെ സങ്കടം പോലും മറയ്ക്കാന്‍ അവള്‍ പരിശീലിച്ചു..