12/3/13

രുചി

      കുട്ടികൾക്ക് വല്ല അസുഖവും വന്നാൽ ആണ് അമ്മയുടെ സ്നേഹം കൂടുതലായി കിട്ടുന്നത്. അമ്മ അധിക സമയവും കൂടെ തന്നെ കാണും . അല്ലെങ്കിൽ വിളിച്ചാൽ വിളി കേൾക്കുന്നിടത്ത്...  അപ്പുവിനു പനിവന്നാൽ , അമ്മ അവനെ നന്നായി ശുശ്രൂഷിക്കുന്നത് കാണുമ്പോൾ, ഇത്തിരി കുശുമ്പൊക്കെ അവൾക്കുണ്ടാവുന്നത് സാധാരണയാണ് ..അപ്പോൾ അവൾ അമ്മയുടെ ശ്രദ്ധ  കിട്ടാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും.  അതൊന്നും അമ്മ കേട്ടില്ലെങ്കിൽ പിണങ്ങി ഇരിക്കേം ചെയ്യും.   അപ്പുവിനു കൊടുക്കുന്ന കഞ്ഞി തന്നെ അവളും കുടിക്കും .. ആ കഞ്ഞിയോളം രുചി വേറെ ഒന്നിനും ഇല്ലാന്ന് തോന്നും അവൾക്കപ്പോൾ  .അവന്റെ സുഖവിവരമന്വേഷിച്ചു വരുന്ന അയൽക്കാരുടെ വർത്തമാനം കേൾക്കാനും  അവൾക്കിഷ്ടമായിരുന്നു. എന്നാൽ പനി  പകരുമെന്നു പറഞ്ഞു അവന്റെ അടുത്തു കൂടുതൽ നേരം ഇരിക്കാൻ അമ്മ സമ്മതിക്കില്ല.  എല്ലാരുടെയും സ്നേഹവും പരിചരണവും കിട്ടുമ്പോൾ അവന്റെ ഗമ ഇത്തിരി കൂടും ..അപ്പോഴൊക്കെ വേഗം  ഒരു പനി വരണേ എന്ന് അവൾ  പ്രാർത്ഥിക്കുമായിരുന്നു ..


       പനി വന്നാലോ ...കഞ്ഞി അവളുടെ തൊണ്ടയിൽ നിന്ന് താഴെ ഇറങ്ങില്ല ...അവൾക്കു വേഗം പനി   മാറി ചോറ് കഴിച്ചാൽ  മതി എന്നാവും..ചോറിന് അത്രേം രുചി ഉണ്ടെന്നു അവൾക്കപ്പോൾ തോന്നും.   നാട്ടിലുള്ള ഡോക്ടറെ കാണിച്ചു പനി   മാറുന്നി ല്ലെങ്കിൽ,  ടൌണിൽ  കൊണ്ടുപോയി  സ്പെഷലിസ്റ്റിനെ   കാണിക്കും. വീട്ടിൽ നിന്ന് രാവിലെ തന്നെ ഇറങ്ങണം. എന്നാലും അവിടെ എത്തുമ്പോൾ   ടോക്കൻ ഒരുപാടായിക്കാണും .  കാണിച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും നന്നായി വിശക്കും രണ്ടുപേർക്കും ..അപ്പോൾ അവിടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കും . അമ്മ ഊണ് കഴിക്കുമ്പോൾ  അമ്മുവിനു ബ്രഡോ, ബണ്ണോ  ആണ് കഴിക്കാൻ വാങ്ങുക. വിശപ്പുണ്ടെങ്കിലും, രുചി തോന്നാത്തത് കൊണ്ട് അവൾക്കത് കഴിക്കാൻ പറ്റില്ല.. ഇനി ഇപ്പോൾ  ഊണിനായിരിക്കും ടേസ്റ്റ് എന്ന് അവൾക്കു തോന്നും.  അവൾ ഊണ് ചോദിച്ചാൽ, അമ്മ വിലക്കും ദഹിക്കില്ലത്രേ.   പോരാത്തതിന് ബസ്സിൽ യാത്ര ചെയ്യേണ്ടതാണെന്നും പറയും. ചർദ്ദിക്കുമോന്നാണ്  അമ്മയുടെ പേടി. അമ്മ ഊണ് കഴിക്കുന്നത്‌ നോക്കിയിരിക്കാൻപോലും അപ്പോൾ അവളെക്കൊണ്ട്  പറ്റില്ല . അത്രയ്ക്ക് ദേഷ്യം വരും ..  പാവം അമ്മ,  വല്ലതും കഴിച്ചെന്നു വരുത്തി എഴുന്നേൽക്കും. വീട്ടിൽ പോയി ചൂട് കഞ്ഞി ഉണ്ടാക്കിത്തരാമെന്നും പറയും. അമ്മമാർ  അങ്ങിനെയാണ്.   മക്കൾ കഴിച്ചില്ലെങ്കിൽ അവർക്കും ഒന്നും  കഴിക്കാൻ തോന്നില്ല.  വീട്ടിൽ ആരെങ്കിലും വിരുന്നുവരുമ്പോൾ കൊണ്ടുവരുന്ന പലഹാര സാധനങ്ങൾ എല്ലാർക്കുമായി വീതിക്കും . അമ്മു അവളുടെ പങ്ക് വേഗം കഴിച്ച് അമ്മയുടെ പങ്കിന്റെ പങ്കുപറ്റാൻ ഓടും..അമ്മ അതിന്റെ ടേസ്റ്റ് പോലും നോക്കാതെ മക്കൾക്കായി വീതിച്ചു നൽകും. ഈ അമ്മമാർക്ക് പലഹാരം കഴിപ്പൊന്നും പറഞ്ഞി ട്ടുള്ളതല്ല അല്ലേ. കൂട്ടത്തിൽ ഇഷ്ടമല്ലാന്നൊരു നുണയും.        

             ഒരിക്കൽ അവൾക്കു മഞ്ഞപ്പിത്തം വന്നു. നഖങ്ങളും കണ്ണും മഞ്ഞ നിറം ഉണ്ടോന്നൊരു സംശയം അമ്മയ്ക്ക് തോന്നിയത് കൊണ്ട് പിറ്റേന്ന് രാവിലെ ആദ്യമൊഴിക്കുന്ന മൂത്രത്തിൽ കുറച്ചു ചോറ് ഇട്ടു നോക്കിയാണ് അത് സ്ഥിതീകരിച്ചത് . അതെ കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അതാ ആ വറ്റുകൾ മുഴുവൻ മഞ്ഞനിറമായിരിക്കുന്നു . അമ്മ വല്ലാതെ പേടിച്ചു .പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങി. എണ്ണ , ഉപ്പ്  മുതലായവ വർജ്ജിക്കണം. ഇലകള്ക്കടിയിൽ ചെറിയ മുത്തുകൾ പോലെയുള്ള കീഴാർ  നെല്ലി എന്ന ചെടി അരച്ച് ഒരു നെല്ലിക്ക  വലുപ്പത്തി ലാക്കി രണ്ടു നേരം കഴിക്കണം.  നല്ല കയ്പ് ആയിരിക്കും അതിനു.  കഴിച്ചു കഴിഞ്ഞാൽ കുറച്ചു പഞ്ചസാര തിന്നാം.  മഞ്ഞപ്പിത്തം വന്നാലുള്ള പഥ്യം ആണ് അവളെ ഏറ്റവും കുഴക്കിയത് . ചോറും അതിലൊഴിക്കാൻ ഉപ്പിടാത്ത, ഇത്തിരി കുരുമുളക് അരച്ച് ചേർത്ത് വച്ച തക്കാളിക്കറിയുമായിരുന്നു എന്നും കൊടുത്തിരുന്നത്. അവൾക്കു ഭക്ഷണം കഴിക്കാനേ തോന്നില്ലായിരുന്നു.ചികിത്സ   വീട്ടു വൈദ്യത്തിൽ ഒതുക്കാൻ അമ്മയുടെ മനസ്സ് സമ്മതിച്ചില്ല. അക്കാലത്തെ നല്ല പേരുള്ള സന്തോഷ്‌ ഡോക്ടറുടെ അടുത്തു അമ്മ കൊണ്ടു പോയി. ഒരു പുഴ കടന്നു വേണം പോവാൻ .. ഡോക്ടർ മരുന്ന് എഴുതിക്കൊണ്ടിരുന്നപ്പോൾ പഥ്യമെന്തെങ്കിലും ഉണ്ടോന്നു ചോദിക്കാൻ അവൾ നിർബന്ധിച്ചു ..അമ്മ ചോദിച്ചതിനു "ബിരിയാണി വരെ കഴിച്ചോളൂ "   എന്നായിരുന്നു ഡോക്ടറുടെ മറുപടി.   അമ്മുവിനുണ്ടായ സന്തോഷത്തിനു ഒരതിരും  ഉണ്ടായിരുന്നില്ല ,ഇതു കേട്ടപ്പോൾ.. എന്നാൽ വരുന്ന വഴി തോണിയിൽ വച്ച് അവൾ ഇതിനെ പറ്റി ചോദിച്ചപ്പോൾ "ഡോക്ടർക്ക്‌ അങ്ങിനെ എന്തും പറയാം..നഷ്ടപ്പെടാനുള്ളതു ഞങ്ങൾക്കാണ് " എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മുവിൻറെ എല്ലാ പ്രതീക്ഷയും അവിടെ തീര്ന്നു ..
അമ്മ എങ്ങിനെ ഭയപ്പെടാതിരിക്കും? കൈക്കുഞ്ഞായിരുന്നപ്പോൾ നഷ്ടപ്പെട്ടു പോകുമായിരുന്നു അവൾ.  അവൾക്കു വന്ന വയറിളക്കത്തിനു ചികിത്സയായി ഒരു സൂചി വച്ചിട്ടു തിരിച്ചു ബസിൽ കയറിയ അമ്മമ്മ, കയ്യിൽ കുഞ്ഞു കുഴഞ്ഞു പോകുന്നത് കണ്ടു, ബസ്‌ നിർത്തിച്ചു വീണ്ടും ഡോക്ടറുടെ അടുത്തേക്ക് ഓടി.. മരുന്ന് മാറി കുത്തിവച്ചിട്ടോ?  ഡോസ് കൂടിപ്പോയിട്ടോ? എന്താന്നറിയില്ലായിരുന്നു അമ്മമ്മയ്ക്ക്.  ഡോക്ടർ പരിശോധിച്ചു, വീണ്ടും ഒരു സൂചി കൂടി വച്ചതു കൊണ്ടാണ് കുട്ടിക്ക് ജീവൻ തിരിച്ചു കിട്ടിയത് . അപ്പോൾ തന്നെ തിരിച്ചു പോകാൻ തോന്നിയില്ലായിരുന്നെങ്കിൽ എന്ന് അമ്മമ്മ കൂടെ കൂടെ പറയുമ്പോൾ നോവുന്നത്  അമ്മ മനസ്സായിരുന്നു. 

     ഒരു മാസത്തോളം  അതേ ഭക്ഷണമായപ്പോൾ, അവൾ രസം എന്നൊന്ന് മറന്നു പോയിരുന്നു. അതുകൊണ്ടാണ്  അസുഖം മാറിവന്നപ്പോൾ ആദ്യമായി  കൂട്ടാൻ കൊടുത്ത "വേളൂരി"ക്കറിക്ക് അത്രേം ടേസ്റ്റ് അവൾക്കു തോന്നിയത്.  ആ കറി രുചിച്ചു  മുഖം കോട്ടിക്കൊണ്ട് " അമ്മൂ,  ഈ ഉപ്പും പുളിയുമില്ലാത്ത  കറി നീ എങ്ങിനെ കഴിക്കുന്നു ?" എന്ന് അപ്പു ചോദിച്ച പ്പോൾ  "രസം" എന്നാൽ എന്താണെന്ന് അവൾ തന്നോടു തന്നെ ചോദിച്ചു ...

12/1/13

ഒരു മണ്ഡലകാലം


      കാവിയുടുത്ത്‌, ഒരു കാവി തോർത്തുമുണ്ട് ചുമലിലിട്ടു,  കയ്യിൽ ഒരു വീണയും തോളിൽ ഒരു ഭാണ്ടവുമായി " വീണ സ്വാമി"പടികയറി വരുമ്പോൾ അമ്മുവിന്റെയും  അപ്പുവിന്റെയും സന്തോഷത്തിനു അതിരുണ്ടാവില്ല .

              നെറ്റിയിൽ ചാർത്തുന്ന ഭസ്മത്തിന്റെ മണമാണ് വീണ സ്വാമിക്ക്. മെലിഞ്ഞു നീണ്ടു, താടിയും മുടിയുമൊക്കെ വളർത്തിയ സ്വാമിക്ക് അമ്മു കണ്ടുപിടിച്ച ഒരു പ്രത്യേകത ചിരിക്കുമ്പോൾ കാണുന്ന ഒരു പല്ലിനു മേലെയായി വളർന്ന നൊണ്ണാണ്..ചേതിയിൽ വച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാലുകഴുകി , കയ്യിലെ വീണ അരഭിത്തിയിൽ ചാരി വച്ച്,  മന്തിരി പായ     വിരിച്ചു   ഇറയക്കോലായിലെ വലത്തേ മൂലയിൽ  അദ്ധേഹം  ഇരിക്കും.അതിനു അദ്ദേഹത്തിന് ആരു ടേ യും അനുവാദം ആവശ്യമില്ലായിരുന്നു .  അത്രയ്ക്ക് അടുപ്പമാണ് വല്ല്യച്ഛനും ഈ സ്വാമിയും തമ്മിൽ.      വല്യച്ഛന്റെ  വളരെ കുറച്ചു  ചങ്ങാതിമാരിൽ  ഒരാൾ ...

        സ്വാമി വീട്ടിൽ വന്നാൽ  രണ്ടുമൂന്നു ദിവസം താമസിക്കും. അപ്പോഴൊക്കെ  അമ്മുവും അപ്പുവും അദ്ദേഹത്തെച്ചുറ്റിപ്പറ്റിയാവും..  സ്വാമി എ പ്പോഴും പുണ്യസ്ഥലങ്ങൾ തോറും  യാത്രയിലാണ്. അടുത്തുള്ള   ഒരു ക്ഷേത്രത്തിൽ സന്ദർശനത്തിനു   വരുമ്പോഴാണ്  ഇവിടേക്കും വരുന്നത്. വൈകുന്നേരമായാൽ , അച്ഛനും വല്യച്ഛനും  അദ്ദേഹത്തിന്റെ  വർത്തമാനം  കേൾക്കാൻ ഇരിക്കും.   സമീപകാലത്ത് പോയ പുണ്യസ്ഥല  വിശേഷങ്ങൾ    ആയിരിക്കും  സംസാരവിഷയം.  അമ്മുവും  അപ്പുവും   അതൊക്കെ കേട്ട് അവർക്കൊപ്പമുണ്ടാവും.

             അങ്ങിനെയാണ് വല്ല്യച്ഛനു ശബരിമലക്ക് പോവാനുള്ള ആഗ്രഹം ഉണ്ടായത് ..അടുത്ത  മണ്ഡല കാലത്ത് , വല്യച്ഛൻ മാലയിട്ടു, കറു പ്പുടുത്തു, വ്രതമെടുക്കാൻ തുടങ്ങി  ..ഗുരുസ്വാമി വീ ണസ്വാമി തന്നെ.  സ്വാമിയുടെ ഉപദേശ പ്രകാരമാണ് അടുത്തുള്ള,  മലക്കുപോകാൻ മാലയിട്ട എല്ലാ അയ്യപ്പന്മാരെയും വിളിച്ചു   വീട്ടിൽ  ഭജന നടത്തിയത്. ശരണം ഏറ്റുപറയാൻ അമ്മുവിനും   അപ്പുവിനും എന്തുൽസാഹമായിരുന്നു !!!അതുകൊണ്ട് തന്നെ  ഭജന കഴിഞ്ഞു വിളമ്പിയ പായസത്തിനു  പതിവിൽ കൂടുതൽ മധുരവു മുണ്ടായിരുന്നു.


       പലപ്പോഴും അവർ   അച്ഛനോട് പറഞ്ഞു സ്വാമിയെക്കൊണ്ട് പാട്ടുപാടിക്കും ..അദ്ദേഹം ഭാണ്ഡത്തിൽ നിന്ന് ചപ്ലാങ്കട്ട എടുത്തു വിരലിലണിഞ്ഞു, വീണമീട്ടി, "തെച്ചി മന്ദാരം തുളസി...", അല്ലെങ്കിൽ "തേടി വരും കണ്ണുകളിൽ ..." പാടുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് ഇരുവർക്കും ..തരം കിട്ടിയാൽ  വീണക്കമ്പിയിൽ അപ്പു വിന്റെ വിരലുകൾ കളിക്കും ..ഒച്ച കേട്ട് വരുന്ന സ്വാമി അവനെ സ്നേഹപൂർവ്വം ഉപദേശിക്കും .. അപ്പുവിനു കളിക്കാനായി ഒരു  വീണ ഉണ്ടാക്കി ക്കൊടു ക്കുകയും ചെയ്തു  സ്വാമി.

       ഒരു നീണ്ട മരക്കഷ്ണത്തിന്റെ  ഒരുഭാഗത്ത്‌    പുറം  ചുരണ്ടിവൃത്തിയാക്കിയ  ചിരട്ട കമിഴ്ത്തി വച്ച്, അതിനു മുകളിലൂടെ നീളത്തിൽ കമ്പി കെട്ടിയ ഒരു നാടൻ വീണ.. കുറെ പ്രാവശ്യം പൊട്ടിയും , നന്നാക്കിയുമായപ്പോൾ  അവനും അത്തരം വീണ സ്വന്തമായി   ഉണ്ടാക്കാൻ  പഠിച്ചു .അവനുണ്ടാ ക്കിയ  അത്തരം വീണയാണ്, അമ്മമ്മയുടെ വീട്ടിലെ താമസകാലത്ത്, രാത്രിയിൽ കറണ്ടുപോകുമ്പോൾ ഇറയക്കോലായിൽ  നടത്താറുണ്ടായിരുന്ന  കുട്ടികളുടെ ഗാനമേളയിൽ വാദ്യോപകരണമായി ഉപയോഗിച്ചിരുന്നത്  ..നാടൻ തബലയും ചിഞ്ചി ലിയുമൊക്കെ  ഉണ്ടായിരുന്നു ഗാനമേളക്ക് ..വെറും അരമണിക്കൂർ  നീണ്ടു നിൽക്കുന്നവ ..ആർക്കും പാട്ടിന്റെ മുഴുവനും അറിയാത്തതുകൊണ്ട് ആ അരമണിക്കൂറിനുള്ളിൽ  എല്ലാവരും ഒന്നിലധികം പാട്ടുകൾ  പാടുമായിരുന്നു. പെണ്‍ ശബ്ദം അമ്മൂന്റേതു  മാത്രമായിരുന്നു..കറന്റ്‌ വന്നു കഴിയുന്നതും എല്ലാവരും ഓടി അകത്തേക്ക് മറയും. അതുവരെ പാടിക്കൊണ്ടിരുന്നത്‌ കേട്ട്  റോഡിലൂടെ പോവുന്ന ആർക്കും  ആളെ മനസ്സിലാവാതിരി ക്കാനാണ്  ഈ ഓട്ടം..

        സ്വാമിമാർക്കുള്ള ഒരു പ്രത്യേക മണം  അവർ തൊടുന്ന ഭസ്മത്തിന്റെതാണെന്നു അമ്മുവിനെ  മനസ്സിലാക്കിയത് വേറൊരു സ്വാമി ആണ് .. കല്യാണി സ്വാമി... പതിവായി പളനിയിൽ പോകാറുണ്ടായിരുന്ന അവർ ഭിക്ഷക്കുവേണ്ടി വീടുകൾ കയറി ഇറങ്ങും..യാത്രാ വിശേഷങ്ങളും, യാത്രക്ക് തടസ്സമാകുന്ന തന്റെ കാൽമുട്ട് വേദനയെക്കുറി ച്ചും വാതോരാതെ  സംസാരിച്ചിരുന്ന അവർ പോകാൻ നേരം ,നിവർത്തിപ്പിടിച്ച   ഉള്ളം കൈ യ്യിലൊരുനുള്ള് ഭസ്മ മിട്ടുതരും ..ആ ഭസ്മത്തിന്റെ കർപ്പൂര ഗന്ധം ഓർമകളിൽ ഇന്നും സുഗന്ധം നിറയ്ക്കുന്നു ...