10/10/12

തീപ്പെട്ടി ചിത്രം


                      അമ്മുവിന്‍റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി രേഖയാണ്. അമ്മു രണ്ടോ മൂന്നോ മാര്‍ക്കിന്‍റെ  വ്യത്യാസത്തില്‍ രണ്ടാമതായിരിക്കും. ചിലവിഷയങ്ങളില്‍ അമ്മുവിനായിരിക്കും അവളെക്കാള്‍  മാര്‍ക്ക്‌. ക്ലാസ്സില്‍ ടീച്ചര്‍  പഠിപ്പിക്കാത്ത ചോദ്യങ്ങള്‍ക്ക് കൂടി അവള്‍ ഉത്തരം എഴുതിയിട്ടുണ്ടാവും. അവള്‍ക്കു ട്യുഷനുണ്ട്. അമ്മുവിന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി അവളായിരുന്നു. നല്ല സ്നേഹമുള്ളവള്‍!!!


                  എന്നാല്‍ സുമ!!!!.അവളുടെ അടുത്തായിരുന്നു അമ്മു ഇരിക്കാറ്..  ടീച്ചര്‍ നീളം നോക്കി ഇരുത്തിക്കുന്നതാണ് . അമ്മുവിന് അതില്‍ വിഷമമൊന്നും  ഇല്ല. സുമയുടെ അച്ഛനു സിറ്റിയിലാണ് ജോലി.  പുതിയതരം കളിപ്പാട്ടം  അവള്‍ക്ക് അച്ഛന്‍ വാങ്ങിക്കൊടുക്കും. അവള്‍ അത്  ക്ലാസ്സില്‍ കൊണ്ടുവരും.  അമ്മുവിനെ കാണിക്കും. അമ്മു  അതുവാങ്ങി സന്തോഷ ത്തോടെ ഒന്നോമനിച്ചിട്ട്  അവള്‍ക്കു തിരിച്ചു കൊടുക്കും. പുതിയ കളിപ്പാട്ടത്തിന്‍റെ  വര്‍ണന അന്ന് അപ്പുവിനു കിട്ടിയിരിക്കും. അവര്‍ക്ക് വല്ലപ്പോഴും ഇളയച്ഛന്‍ വാങ്ങിക്കൊടുത്തിരുന്ന കളിപ്പാട്ടങ്ങള്‍  മാത്രമേ ഉള്ളൂ. അപ്പുവിനു പോലും അതില്‍ പരാതിയുണ്ടായിരുന്നില്ല.

                ഒരു ദിവസം സുമ ക്ലാസ്സില്‍ കുറെ തീപ്പെട്ടി ചിത്രങ്ങള്‍ കൊണ്ടുവന്നു. ആ കാലത്ത്  കാലിയാകുന്ന തീപ്പെട്ടികളില്‍ നിന്നും അതിലെ സ്റ്റിക്കര്‍ ഇളക്കി മാറ്റി ഒരു പഴയ ബുക്കില്‍ ഒട്ടിച്ചു വയ്ക്കുന്ന പതിവ്  അമ്മുവിനും  അപ്പുവിനും ഉണ്ടായിരുന്നു. സ്റ്റിക്കറില്‍   പൂക്കളുടെയും, പക്ഷികളുടെയും, മൃഗങ്ങളുടെയും മറ്റും കളര്‍ ചിത്രമായിരിക്കും. പലതും  ഇളക്കി എടുക്കുമ്പോഴേക്കും കുറച്ചു കീറിയിരിക്കും .സുമ കൊണ്ടുവന്നവ അങ്ങനെ തീപ്പെട്ടിയില്‍ നിന്ന് ഇളക്കി എടുത്തവ ആയിരുന്നില്ല. സിറ്റിയിലെ ഫാന്‍സി ഷോപ്പില്‍ വാങ്ങാന്‍ കിട്ടുന്നവ!!!. അതിന്‍റെ  ഭംഗി ആസ്വദിക്കുന്നതിനിടയില്‍ സുമയുടെ ചോദ്യം " അമ്മൂ, നിനക്കുവേണോ കുറച്ചു ചിത്രങ്ങള്‍?". സന്തോഷം കൊണ്ട് മുഖം വിടര്‍ന്നെങ്കിലും മനസ്സില്‍ ആശങ്കയായിരുന്നു. ഇതിനിടയില്‍ സുമ പത്തു ചിത്രങ്ങള്‍ എണ്ണി എടുത്തു അമ്മുവിന് കൊടുത്തു.


                    വീട്ടിലെത്തി അപ്പുവിനെ ചിത്രങ്ങള്‍ കാട്ടിയപ്പോള്‍ ,അവള്‍ ഒരുപാടു സന്തോഷിച്ചു. കൂട്ടുകാരിയുടെ  സ്നേഹത്തില്‍ അവള്‍ ഇത്തിരി  അഹങ്കരിച്ചു !! അപ്പു ചിത്രങ്ങള്‍ ഓരോന്നായി നോക്കി  ആസ്വദിക്കുകയാണ്.  അവള്‍ അവന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി അടുത്തിരുന്നു. അവരിരുവരും പിന്നെ പല ദിവസങ്ങളിലും  അത്  നിരത്തി  വച്ചായി  കളി . ഒട്ടിച്ചു  വയ്ക്കാന്‍  അവര്‍ക്കു  തോന്നിയില്ല.


                 കുറെ ദിവസങ്ങള്‍ക്കു ശേഷം  സുമ അമ്മുവിനോട് പിണങ്ങി. അവള്‍ സൈനുവിനോടും ബിന്ദുവിനോടും ഒക്കെ അമ്മുവിനോട് മിണ്ടണ്ട എന്ന്  പറഞ്ഞു.  പറയുന്നത് കേട്ടില്ലെങ്കില്‍ പിന്നെ കളിപ്പാട്ടം തൊടാന്‍ തരില്ല. എന്നാല്‍ അവര്‍ അമ്മുവിനോട് പിണങ്ങിയില്ല  . ഇതില്‍ അരിശം പൂണ്ട സുമ അമ്മുവിനോട് കൂടുതല്‍ വഴക്കായി.  " എന്‍റെ  തീപ്പെട്ടി ചിത്രം എനിക്ക്കിപ്പം   വേണം .  ഇല്ലെ ങ്കില്‍ ഞാന്‍ ടീച്ചറിനോടു പറയും", അവള്‍ മുഖം വീര്‍പ്പിച്ചു കൊണ്ടു പറഞ്ഞു. ടീച്ചറോട് പരാതിപ്പെട്ടാല്‍ ഉണ്ടാകുന്ന അപമാനം ഓര്‍ത്തു അമ്മുവിനു പേടിയായി. നാളെ കൊണ്ടുവരാമെന്നവള്‍ വാക്കു  കൊടുത്തു.


                 എങ്ങിനെയും വൈകുന്നേരമായി വീട്ടിലെത്തിയാല്‍ മതി എന്നവള്‍ അതിയായി ആഗ്രഹിച്ചു. സ്കൂള്‍ വിട്ടതും കൂട്ടുകാരെ കാത്തു
 നില്‍ക്കാതെ അവള്‍ വീട്ടിലേക്കോടി. ചെന്നപാടെ   അവള്‍ തീപ്പെട്ടി ചിത്രങ്ങള്‍   എവിടെ എന്ന് പരതി .  തീപ്പെട്ടി ചിത്രം വച്ചുള്ള കളി അപ്പൊഴേക്കും അവര്‍ നിര്‍ത്തിയിരുന്നു!!!. രണ്ടെണ്ണം  അവള്‍ക്കു കളി പ്പാട്ടങ്ങളുടെ ഇടയില്‍ നിന്നു കിട്ടി. കുപ്പായം പോലും മാറ്റാന്‍ നില്‍ക്കാതെ, തിരയുന്നതിനിടയില്‍  അപ്പു വന്നു. അവള്‍ കാര്യം അവനെ അറിയിച്ചു. രണ്ടുപേരും കൂടിയായി പിന്നെ തിരച്ചില്‍. പിന്നെയും രണ്ടെണ്ണം കൂടി കിട്ടി. "നിനക്ക് ഞാന്‍ പത്തെണ്ണം തന്നിരുന്നു.... എല്ലാം  എനിക്ക് തിരിച്ചു വേണം" സുമയുടെ  ശബ്ദം അമ്മുവിന്‍റെ കാതില്‍  മുഴങ്ങി!!!


                    പരതിയിട്ടു കിട്ടാഞ്ഞപ്പോള്‍ അമ്മയോട് ചോദിച്ചാലോ എന്നായി  അമ്മു . പക്ഷെ അപ്പു സമ്മതിച്ചില്ല. പറഞ്ഞാല്‍ അമ്മ വഴക്ക് പറയും. വീടിനുള്ളില്‍ മുഴുവന്‍ തിരഞ്ഞു. ഇനി  തൂത്തുവാരിയ  ചവറിടുന്നിടത്ത്  നോക്കിയാലോ എന്നായി അപ്പു. രണ്ടുപേരും മുറ്റത്തിനപ്പുറമുള്ള വാഴത്തടത്തില്‍ പോയി നോക്കി. അതാ കുറെ കിടക്കുന്നു. അമ്മുവിനുണ്ടായ സന്തോഷം!!!അഞ്ചെണ്ണം കിട്ടി. പക്ഷെ ഒക്കെ  മണ്ണ്     പുരണ്ടു ചുളുങ്ങിയിരിക്കുന്നു. തരുമ്പോള്‍ പുത്തനായിരുന്നു .അമ്മുവിന് കരച്ചില്‍ വന്നു. സുമ ഇത് കാണുമ്പോള്‍....അവന്‍  അവയൊക്കെ  നിവര്‍ത്തി, അതിലെ മണ്ണൊക്കെ ഒരു തുണികൊണ്ട് തുടച്ചു കളഞ്ഞു. "അമ്മ നാളെ  ഇസ്തിരി ഇടുമ്പോള്‍ ഇതും ഒന്ന് ഇസ്തിരിയിട്ടാല്‍  മതി" നിറഞ്ഞു തുളുമ്പുന്ന കുഞ്ഞനിയത്തിയുടെ കണ്ണുകള്‍ തുടച്ചു, അവളെ  ചേര്‍ത്ത് പിടിച്ചുകൊണ്ടവന്‍ പറഞ്ഞു.


                      ഇനി ഒരിക്കലും ആരില്‍നിന്നും ഒന്നും വാങ്ങില്ലെന്നു അവള്‍ മനസ്സില്‍ ഉറപ്പിച്ചു.എത്ര  സ്നേഹത്തോടെ   തരുന്നതാണെങ്കിലും  അന്യരുടെ വസ്തുക്കള്‍ ഒരിക്കലും നമുക്ക് സ്വന്തമല്ലെന്നും, അതിനു ആഗ്രഹിക്കരുതെന്നും  അമ്മു പഠിച്ചു. പിറ്റേന്ന് ഇസ്തിരിയിട്ട ഒമ്പത് ചിത്രങ്ങള്‍ അവള്‍ സുമയുടെ നേരെ നീട്ടി. ഇതില്‍ ഒന്ന് കുറവാണെന്ന് വിക്കി വിക്കി പറഞ്ഞു. അവളിപ്പോള്‍ ടീച്ചറോട് പറയും എന്നോര്‍ത്ത് അമ്മുവിന്‍റെ നെഞ്ചില്‍ പെരുമ്പറ കൊട്ടി . എന്നാല്‍ സുമയ്ക്ക് അപ്പോഴേക്കും അവളോടുള്ള ദേഷ്യമൊക്കെ അസ്തമിച്ചിരുന്നു."നീ തന്നെ എടുത്തോ" എന്ന സുമയുടെ വാക്കുകള്‍ അവളെ സന്തോഷിപ്പിച്ചെ ങ്കിലും , സ്നേഹത്തോടെ ആ ചിത്രങ്ങള്‍ അവളെ തിരിച്ചേല്‍പ്പിച്ചു... .