10/22/13

അമ്മമ്മയും വല്ല്യമ്മയും


               അമ്മുവും അപ്പുവും കൂടി അടികൂടിയാൽ തല്ലു കൂടുതൽ കിട്ടുന്നത് എപ്പോഴും അപ്പുവിനായിരുന്നു.. "അവൾ നിന്നെക്കാൾ ചെറുതല്ലേ ..നീ എന്തിനാ വഴക്കിനു നിൽക്കുന്നത്" എന്നാണു അമ്മയുടെ ന്യായം .  എന്നാൽ അമ്മ ദേഷ്യത്തിൽ,  അറിയാതെ നന്നായി തല്ലി അവന്റെ ശരീരത്തിൽ പാടുണ്ടായാൽ, അതിൽ  തടവിക്കൊടുത്തു അവനൊപ്പം കരയുന്ന ഒരാൾ  വീട്ടിലുണ്ടായിരുന്നു ..വല്ല്യമ്മ .  അവർ അച്ഛന്റെ ഇളയമ്മ ആണ്.  അച്ഛനും അമ്മയും  എന്തിനാണ് വല്ല്യമ്മയെ അമ്മ എന്ന് വിളിക്കാതെ ഇളയമ്മ എന്ന് വിളിക്കുന്നത്‌ എന്ന് അവർക്ക് രണ്ടുപേർക്കും വല്ല്യ തിട്ടം ഉണ്ടായിരുന്നില്ല. അവർ വലിയ കുട്ടികൾ ആയ ശേഷമേ അവർക്ക് മനസ്സിലായുള്ളൂ ..അവർ അച്ഛന്റെ രണ്ടാനമ്മയാണെന്നും , അവർക്ക് സ്വന്തമായി രണ്ടുമക്കളും കൊച്ചുമക്കളും ഉണ്ടെന്നും. അവർ വല്ല്യമ്മയുടെ അനിയത്തിക്കൊപ്പമാണ് താമസിച്ചിരുന്നത് .. അതുകൊണ്ട് തന്നെ വല്ല്യമ്മയുടെ  കൊച്ചുമക്കൾ അമ്മുവും അപ്പുവും തന്നെ ആയിരുന്നു.

     അമ്മയും വല്ല്യ മ്മയും തമ്മിൽ വഴക്ക് കൂടുന്നത് അവർ ഒരിക്കലും കണ്ടിട്ടില്ല ..വീട്ടു ജോലികളൊക്കെ അവർ ഒരുമിച്ചാണ് ചെയ്തിരുന്നതു ..അമ്മ അമ്മിയിൽ തേങ്ങയും മുളകും അരച്ച് കൊടുത്താൽ വല്ല്യ മ്മ നല്ല മീൻ  കറി ഉണ്ടാക്കും.. തേങ്ങ ചിരവിക്കഴിഞ്ഞാൽ  കുറച്ചു തേങ്ങാപ്പാൽ  പിഴിഞ്ഞ് വല്ല്യമ്മ അമ്മയ്ക്ക്  കട്ടൻ ചായയിലൊഴിച്ചു കൊടുക്കും . വല്യമ്മയും കുടിക്കും ..ഉറക്കം വരാതിരിക്കാനാണ് അങ്ങിനെ ചെയ്തിരുന്നത് ..ഇല്ലെങ്കിൽ
ആ വലിയ വീട്ടിലെ നിശബ്ദതയിൽ   " ഒരാൾ  അരക്കുമ്പോൾ ഉറങ്ങും..ഒരാൾ  ചട്ടിയിലെ കറി  ഇളക്കിക്കൊണ്ടു ഉറങ്ങും" എന്നൊരു തമാശ പറച്ചിൽ അമ്മുവിൻറെ ഇളയമ്മമാർക്കിടയിൽ ഉണ്ടായിരുന്നു ..വലിയ പറമ്പായതിനാൽ തേങ്ങയ്ക്ക്  ക്ഷാമം  ഉണ്ടായിരുന്നില്ല . അതുപോലെ തുണികളൊക്കെ അലക്കു കല്ലിൽ  ഇട്ടു തല്ലി   അലക്കുന്നത്‌ അമ്മയുടെ ജോലി ആണെങ്കിൽ കൂടെ നിന്ന് അതൊക്കെ കഴുകി ഉണക്കാനിടുന്നത് വല്ല്യമ്മ ആയിരുന്നു ..

      പലപ്പോഴും അമ്മുവിനും അപ്പുവിനും ഭക്ഷണം കൊടുത്തിരുന്നത് വല്ല്യമ്മ ആയിരുന്നു ..അവർ കുട്ടികൾ കഴിച്ചു കഴിയുന്നതുവരെ അടുത്തിരിക്കും .. അപ്പു അവനു കൂടുതൽ മീൻ  കഷ്ണങ്ങൾ  കിട്ടി എന്ന് കാണിക്കാൻ തിന്നുകഴിഞ്ഞ് അതിന്റെ മുള്ള് അവൾ  കാണ്‍കെ നിലത്തിടും ..അമ്മുവും അതുപോലെ ചെയ്യും ..എന്നാൽ പലപ്പോഴും  അപ്പുവിനായിരിക്കും കൂടുതൽ മീൻ  കഷ്ണങ്ങൾ കിട്ടിയിട്ടുണ്ടാവുക ..  അമ്മു വല്ല്യമ്മ യോടു  അവൾക്കും  അവന്റത്രേം വേണമെന്ന് വാശി പിടിക്കും..അപ്പോൾ അവർ ദേഷ്യപ്പെടാതെ        അവൾക്കു വീണ്ടും കൊടുക്കുമായിരുന്നു ..എന്നാൽ മറ്റുള്ളവരുടെ ഇടയിൽ അമ്മുവിന് ഒരു  ഇരട്ടപ്പേര്  വീഴാൻ ഇത് കാരണമായി ..

       ഒരുദിവസം അമ്മു സ്കൂളിൽ നിന്ന് തലവേദനിച്ചു കൊണ്ട് തിരിച്ചു വന്നു ..അവൾക്കിടയ്ക്കിടയ്ക്കു വരുന്ന ചെന്നിക്കുത്താണ് .അമ്മ          വീട്ടിൽ  ഉണ്ടായിരുന്നില്ല .   .വല്ല്യമ്മ ക്ക് പേടിയായി..    അവർ ഒരു തുണിക്കഷ്ണമെടുത്ത്  അവളുടെ നെറ്റിക്ക് മേലെകൂടി കെട്ടി ..അവൾക്കു
 കുറച്ചാശ്വാസമായി ..അമ്മ വരുന്നത് വരെ അവളുടെ  തല മൃദുവായി തടവിക്കൊണ്ട് കൂടെ  തന്നെ ഇരുന്നു വല്ല്യമ്മ .വല്ല്യച്ഛന്റെ മരണം വരെ ഈ സ്നേഹം ആവോളം അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരാണ് അപ്പുവും അമ്മുവും ..

       അച്ഛൻ നാട്ടിലില്ലാത്തപ്പോൾ അമ്മയുടെ വീട്ടിലാണ് അവർ താമസിച്ചിരുന്നത് . ഒരേ നാട്ടിലായിരുന്നതിനാൽ സ്കൂളിൽ പോവാൻ പ്രയാസം ഇല്ലായിരുന്നു .അവിടെ അമ്മമ്മയും, മാമന്മാരും അമ്മായിമാരും അവരുടെ കുട്ടികളുമായി ഒരുപാട് പേരുണ്ട് ..അച്ഛാച്ഛൻ  ഉണ്ടായിരുന്നപ്പോൾ ഉള്ള സമ്പന്നത കാണിക്കാൻ അവിടെ ആകെ ഉണ്ടാ യി രുന്നതു 6 മുറികളുള്ള രണ്ടുനിലയിൽ പണിത , മുകളിലും താഴെയുമായി  നീളൻ വരാന്തയുള്ള  വലിയ വീടാണ്. ഇത് കണ്ടിട്ടാണ് വല്ല്യച്ഛൻ അതിലും വലിയ വീട് വച്ചത് എന്ന് അമ്മ പറയാറു ണ്ട്. അച്ഛച്ഛന്റെ  പെട്ടെന്നുള്ള മരണവും മാമന്മാരുടെ പ്രാപ്തിക്കുറവും കാരണമാണ് അവിടെ സ്ഥിതി മോശമായത് ..എന്നാൽ ആരും വഴക്ക് പറയാത്തത് കൊണ്ടും കുറെ കുട്ടികൾ ഒപ്പം കളിക്കാൻ ഉള്ളതുകൊണ്ടും അവിടത്തെ താമസം അമ്മുവിനും ഇഷ്ടമായിരുന്നു ..

       മുമ്പ് പറഞ്ഞ ഭക്ഷണം കഴിക്കുന്ന  രംഗം അമ്മമ്മയുടെ വീട്ടിൽ എങ്ങിനെയാണെന്ന് 
നോക്കാം ..അവിടെ കുട്ടികളുടെ ട്രിപ്   ആണ് ആദ്യത്തേത്. മൊത്തം എട്ടു കുട്ടികളുണ്ട് .എല്ലാവരും പലവച്ചിരുന്നു പല വലിപ്പത്തിലുള്ള കിണ്ണങ്ങളിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.ഏറ്റവും ചെറിയ കിണ്ണത്തിൽ കഴിക്കാനായിരുന്നു എല്ലാ കുട്ടികളുടെയും ആഗ്രഹം.. അതിനാൽ  ആ കിണ്ണം കിട്ടിയ ആൾക്ക് അന്ന് വലിയ ഭാഗ്യം കിട്ടിയതുപോലെയായിരുന്നു ..അമ്മമ്മ എല്ലാര്ക്കും വിളമ്പി തന്നു അടുത്തു തന്നെ ഇരിക്കുന്നുണ്ടാവും ..ഒരു വലിയ  മണ്‍ ചട്ടിയിൽ നിറയെ ഒരു മുറി  തേങ്ങ അരച്ചു  വച്ച നീളത്തിലുള്ള മീൻ  കറിയായായിരിക്കും . ചിരട്ട കയ്യിൽ ഉപയോഗിച്ച് അതിലെ മീൻ  കഷ്ണങ്ങളെ കണ്ടുപിടിക്കാൻ വളരെ ബുദ്ധി മുട്ടും അമ്മമ്മ . മത്തി യൊക്കെ ഇത്രയും ചെറുതായി കഷ്ണങ്ങളാക്കാനുള്ള വിദ്യ അമ്മായിമാർക്കെങ്ങനെ കിട്ടി ആവോ!!  .  അമ്മുവിൻറെ നോട്ടം പലപ്പോഴും അമ്മമ്മയുടെ ഈ മീൻ  കണ്ടുപിടിക്കുന്ന പ്രവൃത്തിയിലായിരിക്കും .  കയ്യിലിൽ വല്ലതും തടഞ്ഞാൽ അത് അമ്മമ്മ അമ്മുവിന്റെ  കിണ്ണ ത്തി ലേക്കിട്ടു കൊടുക്കും ....

      അമ്മമ്മ  ഇളയമ്മമാരുടെ  വീടുകളിൽ പോകുമ്പോൾ കൂട്ടിനു അമ്മുവിനെയാണ് കൊണ്ടുപോകാറ് . അവർക്ക്  ബസ്സിന്റെ  ബോർഡ്‌ വായിക്കാൻ അമ്മുവിൻറെ സഹായം ആവശ്യമായിരുന്നു.  പിന്നെയൊക്കെ അമ്മമ്മ എവിടെ പോകുമ്പോഴും അമ്മു കാണും കൂടെ. അങ്ങനെ അമ്മമ്മ പോവാറു ണ്ടായിരുന്ന പല ക്ഷേത്രങ്ങളിലും അമ്മുവിനും പോകാൻ പറ്റി .
ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്ത്  അമ്മായിമാരെ ഇടയ്ക്ക് അമ്മു ജോലിയിൽ സഹായിച്ചിരുന്നു. അമ്മിക്കല്ലിലിട്ടു മുളക് അരച്ചു കൊടുക്കാൻ അമ്മുവിന് വലിയ ഉത്സാഹമായിരുന്നു.  "കൈ പുകയും" എ ന്ന് പറഞ്ഞു അമ്മ വിലക്കിയാലും അമ്മായി മാരുടെ മുന്നില് ആളാവാൻ അവൾ തനിക്കിതൊന്നും ഒരു പ്രശ്നമേ അല്ലെന്ന മട്ടിൽ  ചെയ്യുമായിരുന്നു.
സത്യം  പറഞ്ഞാൽ  അവൾക്കു കൂടുതലൊന്നും കൈ പുകയില്ല.  എല്ലാരേയും പോലെ അവളുടെ കൈ അത്ര മൃദു വൊന്നും ആയിരുന്നില്ല. കഠിന ജോലിചെയ്യുന്നവരുടെ കൈ പോലെ കുറച്ചു കട്ടിയുള്ളതായിരുന്നു ..


     അമ്മമ്മയുടെ വീട്ടിലെ കിണറു വലിയ ആഴത്തിലുള്ളതാണ് .. എന്നാലും അത് വേനല്ക്കാലത്ത് വറ്റും..അപ്പോൾ പഞ്ചായത്ത് പൈപ്പിൽ പോയി വെള്ളം എടുത്തു കൊണ്ടുവരാനും അമ്മു അമ്മായിമാർക്കൊപ്പം   പോകുമായിരുന്നു.വലിയ അലുമിനിയപാത്രത്തിൽ വെള്ളം നിറച്ചു തലച്ചുമടായി കൊണ്ടുവരുമ്പോൾ അമ്മയ്ക്ക് പേടിയായിരുന്നു. " നീ ചെറിയ പാത്രം എടുത്താൽ മതി" എന്ന്  അമ്മ പറയും.  അവിടെയും ആളാവാൻ അവൾ വലിയ പാത്രം തന്നെ തലയിലേറ്റും. അമ്മു സ്കൂളിൽ പഠിച്ച "നിറകുടം തുളുമ്പി ല്ല " എന്ന ചൊല്ലിന്റെ അർത്ഥം   അനുഭവിച്ചത് അവിടെ വച്ചാണ്.  ആദ്യമൊക്കെ പാത്രത്തിലെ  ഇത്തിരി വെള്ളം കുറഞ്ഞു പോയാൽ അതുതലയിലേറ്റി  വരുന്നവഴി തുളുമ്പി അമ്മു കുളിച്ചപോലെ ആവുമായിരുന്നു. കുറെ പ്രാക്ടീസിനു ശേഷം അവളും തുളുമ്പാതെ വെള്ളം കൊണ്ടുവരാൻ പഠിച്ചു . അടുത്തവീട്ടിലെ ഒരു ചേച്ചി ഒരു പ്ലാവിലയോ മറ്റോ വെള്ളത്തിന്‌  മുകളിൽ  ഇട്ടു തരും .. അപ്പോഴും അധികം വെള്ളം തുളുമ്പില്ല. ഈ വെള്ളം കൊണ്ടു വന്ന ശീലം പിന്നീട് വീടെടുക്കുമ്പോൾ ജോലിക്കാരുടെ കൂടെ അമ്മയ്ക്കൊപ്പം  കൂടി,  ഭിത്തി കെട്ടുന്ന കല്ല്‌ തലയിൽ  ചുമന്നു  റോഡിൽ നിന്നും വീടുവയ്ക്കുന്ന പറമ്പിലേക്ക് കൊണ്ട് വരാൻ അമ്മുവിനെ പ്രാപ്തയാക്കി ..സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കരുതെന്നു ആരോ പറഞ്ഞപ്പോൾ "അവളും വിഷമങ്ങൾ മനസ്സിലാക്കട്ടെ" എന്നായിരുന്നു അമ്മയുടെ നിലപാട്. എന്നാൽ അമ്മുവിന് അതൊക്കെ ഒരു സങ്കടമുണ്ടാക്കുന്ന കാര്യമായിരുന്നില്ല ..മറിച്ചു തന്റെ ശ ക്തിയിൽ അവൾ ഒരുപാട് അഭിമാനിച്ചു.   അപ്പുവും ഒരുപാട് ജോലി  ആ സമയങ്ങളിൽ ചെയ്തിരുന്നു  ..പൂഴി കോരി കുട്ടയിലിടുന്ന പോലെ ഈസി ആയി ജല്ലി കുട്ടയിൽ നിറക്കാൻ പറ്റില്ലെന്ന് അവനു മനസ്സിലായതും അന്നേരമായിരിക്കാം.

        പരീക്ഷാ കാലങ്ങളിൽ പ്രോത്സാഹനമെന്നോണം  അമ്മ അവര്ക്ക് പാലും അതിലിട്ട് കുടിക്കാൻ ഹോർലിക്സും  വാങ്ങിക്കൊടുത്തിരുന്നു.ഗമയോടെ പറഞ്ഞു നടക്കാൻ ഇതിൽ കൂടുതലൊന്നും അവര്ക്കും വേണ്ടായിരുന്നു .