9/16/13

അമ്മുവിൻറെ ട്രെയിൻ യാത്ര

  "നിങ്ങളോടാരാ മേലെ കയറാൻ പറഞ്ഞത് ? വീഴുകയോ മറ്റോ ചെയ്‌താൽ? വേഗം ഇറങ്ങ് .." ഗോപി മാഷ്‌  ശരിക്കും ദേഷ്യത്തിലായിരുന്നു.

    കുറച്ചു മുൻപേ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ വന്നു "എന്താ അമ്മൂ കൊണ്ടുവന്നത് " എന്ന് സ്നേഹപൂർവ്വം ആരാഞ്ഞിരുന്നു .  "ചോറാണെന്നു പറഞ്ഞപ്പോൾ ,"സാമ്പാറും , പൊരിച്ച മീനും ഉണ്ടാകും ല്ലേ" , എന്നായി മാഷ്‌ ..

 എന്നാൽ ചോറും ചമ്മന്തിയും, ഉണക്കമീൻ പൊരിച്ചതു മായിരുന്നു അമ്മു കൊണ്ടുവന്നിരുന്നത്..  .കറി ഒഴിച്ചാൽ ചിലപ്പോൾ ഇല പൊട്ടി വെള്ളം പുറത്തു വന്നു വൃത്തികേടാകുമെന്നും, കുട്ടികൾക്ക് തനിയെ കഴിക്കാൻ ചമ്മന്തിയാണ് നല്ലത് എന്നുമുള്ള  സൌമിനി   ചേച്ചിയുടെ ഉപദേശം അനുസരിച്ചതാണ് അമ്മ.. ..

  സുമയ്യ കടയിൽ നിന്നും വാങ്ങിയ പൊറോട്ടയും ചിക്കൻ കറിയു മായിരുന്നു കൊണ്ടുവന്നിരുന്നത് .അതുകൊണ്ട് തന്നെ ആ ചോദ്യത്തിന് അമ്മു ജാള്യതയോടെ   തലയാട്ടി..

       മാഷിന്റെ ദേഷ്യമുള്ള വാക്കുകൾ  കേട്ടപ്പോൾ അമ്മു ശരിക്കും വിറച്ചു ..അതുവരെ അവൾ വിമാനത്തിൽ കയറിയ ഗമയോടെ, സന്തോഷത്തോടെ,  ഫാനിന്റെ തണുത്ത കാറ്റിന്റെ കുളിരോടെ ഇരുന്നു പാട്ടു കേൾ ക്കുകയായിരുന്നു .

    ഒക്കെ ഒരു നിമിഷം കൊണ്ട് തീർന്നു .  അവൾ ഇറങ്ങാൻ തിരക്ക് കൂട്ടി. സുമയ്യയും ഉണ്ട് മേലെ ബർത്തിൽ . ആദ്യം അമ്മു ഇറങ്ങാൻ നോക്കി. അങ്കിൾ "പതുക്കെ... പതുക്കെ"  എന്ന് പറഞ്ഞു അവളെ ഇറങ്ങാൻ സഹായിച്ചു ." ആ ചുവന്ന ചെയിനിൽ പിടിക്കരുതെ"  എന്ന്  താഴെ നിന്ന്  മാഷ് വീണ്ടും ദേഷ്യത്തിൽ ..  അവരെ രണ്ടുപേരെയും ഇറക്കി,  കുറച്ചു കഴിഞ്ഞു ഇറങ്ങാനുള്ളതാണ് എന്ന് ഓർമ്മിപ്പിച്ചു,   അങ്കിളിന്റെ നേരെ ഒന്ന് കനത്തു നോക്കി മാഷ്‌ അപ്പുറത്തേക്ക് പോയി....

     ഭക്ഷണത്തിന് ശേഷം  മേലെ ബർത്തിൽ  കയറി ഇരുന്നു, റേഡിയോയിൽ പാട്ടു കേൾക്കുകയായിരുന്നു  അങ്കിൾ .. താഴെയിരുന്ന   അമ്മുവിന്റെയും  സുമയ്യയുടെയും കണ്ണുകൾ  മേലത്തെ ഈ ബർത്തിൽ തന്നെയാണ്.. നാലു കണ്ണുകളിലെ   കൌതുകം കണ്ടാണ്‌,  അപ്പോഴേക്കും ഒരുപാട് പരിചയം ആയിരുന്ന അങ്കിൾ അവരെ മേലെ ബർത്തിലേക്ക് കയറ്റിയത്.

 സ്കൂളിൽ നിന്ന് മൂന്നു ദിവസത്തെ  ഉല്ലാസയാത്രയ്ക്ക് ഏറണാകുളത്തേക്ക് പോകുകയായിരുന്നു അവർ. അച്ഛൻ അനുവാദം കൊടുത്തപ്പോൾ തന്നെ വളരെ സന്തോഷത്തിലായിരുന്നു അവൾ.   ആദ്യമായാണ്‌ അങ്ങിനെയൊരു യാത്ര  അമ്മു   പോകുന്നത്..   തീവണ്ടിയാത്രയും ആദ്യത്തേത്.. ഉച്ചക്ക് ശേഷ മാണ്  ട്രെയിൻ .. അമ്മുവിന്റെ കുപ്പായവും മറ്റു അത്യാവശ്യ സാധനങ്ങളും വച്ച് അമ്മ ബാഗ്‌ പായ്ക്ക് ചെയ്തു.. കൂടെ പൊതിച്ചോറും.
 അപ്പുവിന്റെ വകയായി അവൻ തന്റെ കൊച്ചു സമ്പാദ്യം അവളെ ഏല്പ്പിച്ചു ..

അപ്പു അവളെ സ്കൂളുവരെ കൊണ്ടുചെന്നാക്കി.. അവളുടെ ക്ലാസിലെ തന്നെ സുമയ്യ ആണ്  കൂട്ടിനുള്ളത് .. അവൾ ഡ്രസ്സ്‌ കൊണ്ടുവന്ന ബാഗ്‌ കാണാൻ എന്ത് ഭംഗിയാണ്!!!  അപ്പുറത്തെ ശശിയേട്ട ന്റെ അടുത്തു നിന്ന് ഒരു നല്ല ബാഗ്‌ ചോദിച്ചു വാങ്ങുവാൻ അപ്പു അമ്മയെ ഓർമ്മിപ്പിച്ചത്  നന്നായി എന്ന് അമ്മുവിന് തോന്നി ...അല്ലേൽ നാണക്കേടായേനെ ....

  ടീച്ചർമാർ  എല്ലാരുമുണ്ട്, ഒന്ന് രണ്ടുപേരൊഴിച്ചു..ഹെഡ് മാസ്റ്റർ ഗോപി  സാർ നല്ല ഉത്സാഹത്തിലാണ് ..അവർ റെയിൽവേ സ്റ്റേഷനിൽ കുറച്ചു നേരത്തെ എത്തി .. . ചായ വി ല്പ്പനക്കാരനെയും  പോർട്ടർമാരെയുമൊക്കെ അമ്മു കൗതുകത്തോടെ  നോക്കി ..ട്രെയിൻ വന്നു ..എല്ലാവരും വരിവരിയായി ട്രെയിനിനകത്തേക്ക് !!! അമ്മുവിന് സൈഡ് സീറ്റ്‌ തന്നെ കിട്ടി. അടുത്തു സുമയ്യയും ...സ്‌ലീപർ ക്ലാസ്സ്‌ കോച്ച് ആയിരുന്നു അത്....   ആ കമ്പാർട്ട്മെന്റിൽ   അമ്മുവിനും സുമയ്യക്കുമൊപ്പം വേറെ നാല് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..ടീച്ചർമാർ  അടുത്ത കമ്പാർട്ട്മെന്റിൽ   ആയിരുന്നു.

    എതിരെ സീറ്റിൽ ഇരുന്നിരുന്നവർ കുട്ടികളെ  തന്നെ നോക്കി..കുട്ടികളുടെ   മുഖത്തെ സന്തോഷം അവരിലേക്കും പകർന്നമാതിരി തോന്നി .. ഒരു അങ്കിൾ അമ്മുവിൻറെ കയ്യിൽ  നിന്ന് ബാഗ് വാങ്ങി സീറ്റിനടിയിൽ  വച്ചു .  ട്രെയിൻ ചലിക്കാൻ തുടങ്ങി.. അമ്മു പുറത്തെ കാഴ്ചകളിലേക്ക് കൌതുകത്തോടെ നോക്കി...  ആ അങ്കിൾ അവരുടെ പേരും സ്കൂളിന്റെ പേരും മറ്റും തിരക്കി... അവർ പതിയെ കൂട്ടുകാരെ പോലെ ആയി.  അങ്കിൾ വച്ച് നീട്ടിയ ചിപ്സ് കഴിക്കാൻ ആദ്യം അവരൊന്നു മടിച്ചെങ്കിലും, ആ സ്നേഹത്തിനു മുമ്പിൽ അവർ ഗോപി മാഷിന്റെ ഉപദേശം മറന്നു.  പുറത്തെ കാഴ്ചകളും, പാതയോര വീടുകളിലെ കുട്ടികളോടു  ടാറ്റാ പറച്ചിലുമായി, നല്ല സന്തോഷമുള്ള യാത്ര!! അറിയാത്ത സ്ഥലവും , വലിയ കെട്ടിടങ്ങളും മറ്റും ആ അങ്കിൾ പരിചയപ്പെടുത്തി കൊടുത്തു.

     അങ്കിൾ മുകളിലെ ബർത്തിൽ കയറുന്നോന്നു ചോദിച്ചപ്പോൾ, മാഷിന്റെ ശകാരം പേടിച്ചു ,    ആദ്യം മടിച്ചിരുന്നു അമ്മു.  ഒന്ന് കയറിയ പാടെ തിരിച്ചിറങ്ങാമെന്നു കരുതിയാണ് പിന്നീട് കയറിയതും ....  അത്രയ്ക്കുണ്ടായിരുന്നു  ആ തൂക്കു കട്ടിലിൽ കയറി നോക്കാനുള്ള കൊതി . പക്ഷേ വേണ്ടിയിരുന്നില്ല ...  അവരുടെ മുഖത്തെ വിഷാദം കണ്ടിട്ടാവണം, അങ്കിൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..."നിങ്ങൾ വീഴുമോന്നു  പേടിച്ചാ മാഷ്‌ വഴക്കു പറഞ്ഞത്..സാരമില്ല...പിന്നെ മാഷെന്താണ് ആ ചുവന്ന ചെയിൻ വലിക്കരുതെന്നു പറഞ്ഞത് ..അറിയാമോ ? " അവരുടെ സങ്കടം മാറി മുഖത്ത് അറിയാനുള്ള താത്പര്യമായി ..അങ്കിൾ തുടർന്നു  " അതാണ്‌ അപായ ചെയിൻ.അതിൽ പിടിച്ചു വലിച്ചാൽ ട്രെയിൻ നിർത്തും ... ഗാർഡ് വന്നു കാര്യം തിരക്കും.. അനാവശ്യ മായാണ് വലിച്ചതെങ്കിൽ ,  ഫൈനും ശിക്ഷ യും കിട്ടും .. "

   പിന്നെ കുറച്ചു നേരം കൊണ്ട് ഏറണാകുളമെത്തി .  അവർ അങ്കിളിനോട് യാത്ര പറഞ്ഞു ഇറങ്ങി .. അവിടെ നിന്ന് താമസ സ്ഥലത്തേക്ക് അവർ പോയി.  പിറ്റേന്ന് രാവിലെ ആണ് സ്ഥലങ്ങൾ കാണാൻ പോയത്.. വിമാനത്താവളവും, കൊച്ചിയിൽ പോയി കപ്പലും അവർ കണ്ടു ..  അവർ ഒരു സിനിമ  കാണാനും പോയി ..ഒരു 3ഡി പടം... അകത്തേക്കുള്ള ക്യുവിൽ നിൽക്കുമ്പോൾ പണ്ഡിറ്റ്‌ മാഷെന്ന് വിളിക്കുന്ന രാഘവൻ മാഷ്‌ ചോദിച്ചു " അമ്മൂ, നിനക്ക് പേടിയുണ്ടോ?  കണ്ണട വച്ചില്ലെങ്കിൽ   കുന്തമൊക്കെ  കണ്ണിലേക്കു  എറിയുന്നപോലെ  തോന്നും."  തമാശക്ക് പറഞ്ഞതാണെങ്കിലും അമ്മുവിൻറെ മുഖം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ലെന്നു മാഷിനു തോന്നി.. അതുകൊണ്ട്      തന്നെ  സിനിമ കാണാൻ ഇരിക്കുമ്പോൾ അവളുടെ അടുത്തു മാഷും ഇരുന്നു .."അമ്മൂ .. നീ വല്ലതും കൊറിക്കാൻ കൊണ്ടുവന്നോ ?"  ഇന്റർവെൽ  ആയപ്പോൾ മാഷ് ചോദിച്ചു . അപ്പോഴാണ് പുറത്തു കടയിൽ നിന്നും അപ്പു തന്ന പൈസ കൊടുത്തു വാങ്ങിയ കടല  മിഠായിയു ടെ  കാര്യം അമ്മു ഓർത്തത്‌ ..ഇരുന്നപ്പോൾ മടിയിൽ  വച്ചതായിരുന്നു .. ഇപ്പോൾ പൊതി കാണുന്നില്ല.. അവൾ നിലത്തു വീണോന്നു  നോക്കി... ഇല്ല .. " സാരമില്ല ..അത് വീണുപോയിക്കാണും ..." മാഷ്‌ കീശയിൽ നിന്ന്  ഒരു മിഠായി എടുത്തു അമ്മുവിനു കൊടുത്തു .

       അമ്മുവിന്റെ  ചെറിയ കാര്യമായാലുമുള്ള വലിയ സങ്കടം പണ്ഡിറ്റ്‌ മാഷെ പോലെ വേറെ ആർക്കറിയാം .. ഒരിക്കൽ സ്കൂളിൽ നിന്ന് സർക്കസ് കാണാൻ കൊണ്ടുപോകുന്നതിന് 10 രൂപ അടക്കാൻ പറഞ്ഞു ..അമ്മ കൊടുത്ത അഞ്ചു, രണ്ടു രൂപയുടെ നോട്ടുകൾ  ,   നോ ട്ടുബുക്കിനുള്ളിൽ വച്ച് വന്നതായിരുന്നു.  സ്കൂളിലെത്തി നോക്കിയപ്പോൾ ബുക്കിൽ പൈസ ഇല്ല ..വഴിയിൽ വച്ച് അമ്മാവനെയും  ഇളയമ്മയുടെ  കുഞ്ഞുവാവയെയും കണ്ട കാര്യം അമ്മു ഓർത്തു ..അവളെ കൊഞ്ചിച്ചപ്പോൾ ,ഇടതുകയ്യിൽ പിടിച്ചിരിക്കയായിരുന്ന ബുക്കിൽ നിന്ന് വീണു പോയിരിക്കാം...അമ്മുവിന്  സങ്കടം സഹിക്കാൻ  പറ്റിയില്ല .  സർക്കസ് കാണണമെന്നു ഒരുപാട് ആശി ച്ചതാണു ....  അമ്മു ഉച്ചത്തിൽ കരയാൻ തുടങ്ങി ."ഒരു പത്തുരൂപയല്ലേ .. അതിനു ഇത്രേം കരയണോ?"പണ്ഡിറ്റ്‌ മാഷ്‌ എത്ര പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല .എന്നാൽ  പിറ്റേന്ന് അടുത്ത ക്ലാസ്സിലെ ഒരു കുട്ടി അമ്മുവിന് ആ പൈസ കൊണ്ട് വന്നു കൊടുത്തപ്പോൾ "അമ്മൂ.. നീ ഉറക്കെ കരഞ്ഞോണ്ട് കാര്യമുണ്ടായി ..പൈസ തിരിച്ചു കിട്ടിയല്ലോ .." മാഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു .. ആ കുട്ടിയുടെ ചേച്ചിക്കായിരുന്നു റോഡിൽ വച്ച് ആ പണം വീണുകിട്ടിയത്... പിന്നീടൊരു ദിവസം അമ്മു വെള്ള പ്ലൈൻ നെറ്റ് തുണിയിൽ തുന്നിയ ഉടുപ്പിട്ട്, ഒരു കൊച്ചു സുന്ദരിയാണ് താനിപ്പോഴെന്നു അഭിമാനിച്ചു, നിറഞ്ഞപുഞ്ചിരിയുമായി സ്കൂളിൽ വന്നു .. അപ്പോഴേക്കും മാഷ്‌ ക്ലാസ്സിൽ വന്നിരുന്നു .. കുട്ടികളൊക്കെ കൌതുകത്തോടെ  അമ്മുവിനെ നോക്കി...അമ്മുവിന്റെ  ഗമ ഒന്നുകൂടി  കൂടി . എന്നാൽ പെട്ടെന്ന്  " അമ്മൂ, നീ ആകാശത്തിൽ നിന്ന് ഇറങ്ങിവന്നതാണോ ?" എന്നുള്ള മാഷിന്റെ തമാശ നിറഞ്ഞ ചോദ്യവും , കുട്ടികളുടെ ചിരിയും കേട്ടപ്പോൾ...നിന്നിടത്തു നിന്ന് മാഞ്ഞു പോയെങ്കിലോന്നു തോന്നി അമ്മുവിന്....  ഇതൊക്കെ മാഷും ഓർക്കുന്നുണ്ടാവും... അതാണ്‌ അമ്മുവിനടുത്തിരുന്നത്...മാഷ്‌ കാണിച്ച ഈ സ്നേഹം അവളിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി ...

           മൂന്നു ദിവസത്തെ ആ വിനോദയാത്ര ഒരുപാട് ആനന്ദം അമ്മുവിനും കൂട്ടുകാർക്കും നൽകി.. തിരിച്ചു ട്രെയിനിൽ വീണ്ടും വീട്ടിലേക്കു ...