12/4/12

സൂചി

                "അമ്മേ....സൂചി വേണ്ടാ...ഞാന്‍ ഗുളിക കഴിച്ചോളാം ...  ഡോക്ടറോട്  അമ്മ ഒന്നു പറയൂ..." കണ്ണീരുണങ്ങി  വറ്റിയ മുഖത്തോടെ,  ചിലമ്പിച്ച ശബ്ദ ത്തില്‍ അമ്മു കേണു. അവളുടെ ദയനീയ ഭാവം കണ്ടു അമ്മ ഡോക്ടറോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാകൂ എന്ന് പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍ അമ്മുവിന്റെ തോളില്‍ തട്ടി.

                 അമ്മു ഒരിക്കല്‍ പോലും സൂചിവച്ചതായി ഓര്‍ക്കുന്നില്ല. സൂചിവയ്കുമ്പോഴുണ്ടാകുന്ന  വേദനയെ പറ്റി ഒരുപാടു കേട്ടിരിക്കുന്നു. മുറിവിന്റെ വേദന സഹിക്കാന്‍ പറ്റുന്നില്ല. അതിന്റെ കൂടെ ...

                അമ്മു അന്ന് സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍  വന്നതായിരുന്നു. വീട്ടില്‍ അച്ഛന്റെയും വേറൊരാളുടെയും  സംസാരം കേള്‍ക്കാം.. അമ്മു അകത്തു കയറി നോക്കി. സെബാസ്റ്റ്യന്‍  അങ്കിള്‍.... വളരെ നാളുകള്‍ക്ക് ശേഷം വരികയാണ്‌. ഉച്ചയ്ക്ക് ഊണിനു അങ്കിളുമുണ്ട് . മീന്‍ കറിയും തോരനും മാത്രമേ ഉള്ളൂ. അതിനാല്‍ അമ്മ അമ്മൂനോടു "മോളെ നീ സാവിത്രിചേച്ചീടടുത്തു  ചെന്ന് മോര് വാങ്ങിയിട്ട് വാ " എന്ന് പറഞ്ഞു ഒരു തൂക്കുപാത്രം കയ്യില്‍ കൊടുത്തു. 

             രണ്ടു മൂന്നു പറമ്പി നപ്പുറത്താണ് സാവിത്രി ചേച്ചിയുടെ  വീട് .  ഒരു നല്ല ചേച്ചി. പശുവിനെ മേയ്ക്കാന്‍   അവളുടെ പറമ്പിലും അവര്‍ വരാറുണ്ട്. അവളപ്പോള്‍ അവരുടെ കൂടെ കൂടി  പുല്ലു പറിച്ചു പശുവിനു കൊടുക്കും. എന്നാല്‍ ദൂരെ നിന്ന് മാത്രം. പേടിയാണവള്‍ക്ക്!!!

            അവള്‍ വേഗം  ചേച്ചിയുടെ വീട് ലക് ഷ്യമാക്കി നടന്നു. അവിടെ അവര്‍ക്ക് പുതിയ വീടെടുക്കാന്‍ തറ കെട്ടിയിട്ടുണ്ട്. അതിനടുത്ത്  ഒരു താല്‍കാലിക ഷെഡിലാണ് ഇപ്പോള്‍ അവരുടെ കുടുംബം താമസിക്കുന്നത്.തറയുടെ മേല്‍ ടോണി സുഖമായി ഉറങ്ങുന്നുണ്ട്. അവരുടെ വളര്‍ത്തു നായയാണ്‌. അതിനടുത്തെത്തിയപ്പോള്‍ അവള്‍ ഇത്തിരി പേടിയോടെ നടന്നു.

            ആരാ വീട്ടില്‍  വന്നത് എന്ന് ചേച്ചി  ചോദിച്ചു. ഇല്ലെങ്കില്‍ ഈ സമയത്ത് അവള്‍ മോരിനു വരില്ലെന്ന് അവര്‍ക്കറിയാം .അവള്‍ക്കു ഭക്ഷണം കഴിച്ചിട്ട് സ്കൂളില്‍ എത്തേണ്ടതാണ്. അവര്‍ വേഗം തന്നെ അമ്മുവിന് മോരുകൊടുത്തു. അപ്പോള്‍ മഴ ചാറാന്‍ തുടങ്ങി. അവര്‍ ഉച്ചത്തില്‍ തന്റെ അനുജത്തിയായ മീനയോടു അയയിലിരിക്കുന്ന തുണി എടുക്കാന്‍ പറഞ്ഞു.  മീന ചേച്ചി കേട്ടില്ലെന്നു തോന്നി... അവര്‍ തന്നെ അമ്മുവിന് പിന്നാലെ തുണിയെടുക്കാന്‍ ഓടി. ഇതിനകം ടോണിയുടെ ഉറക്കം ചാറ്റല്‍ മഴ മുടക്കിയിരുന്നു.

             സാവിത്രിചേ ച്ചി ഉച്ചത്തില്‍ സംസാരിക്കുന്നതും അമ്മുവിന്‍റെ പിന്നാലെ ഓടുന്നതുമാണ് ടോണി കാണുന്നത്. അത്  കുരയ്ക്കാന്‍ തുടങ്ങി. അമ്മുവിന് പേടിയായി. അവള്‍ നായയെ നോക്കിക്കൊണ്ട്‌ തന്നെ നടന്നു. ടോണി  അവളെ നോക്കി കുരച്ചു.  അവള്‍ പേടിയോടെ ഓടി. ടോണി സാവിത്രി ചേച്ചിയേയും അമ്മുവിനേയും മാറി മാറി നോക്കി. പിന്നെ ഒറ്റച്ചാട്ടത്തിനു അമ്മുവിന്‍റെ കയ്യില്‍ ഒരു കടി കൊടുത്തു.അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. മോരും പാത്രം കയ്യില്‍ നിന്ന് വീണു. സാവിത്രി ചേച്ചി ഓടി വന്നു നായയെ പിടിച്ചു മാറ്റി. കയ്യില്‍ നിന്ന് ചോര ഒഴുകുന്നത്‌ കണ്ടു അവര്‍ പേടിച്ചു.


           ടോണി ഇതുവരെ ആരെയും കടിച്ചിട്ടില്ല. അയയില്‍ ഉണക്കാനിട്ട തുണി ചാറ്റല്‍ മഴ യില്‍ നനയുമെന്ന ചിന്തയില്‍ ടോണിയെ  ശ്രദ്ധിച്ചില്ല. അവനാകട്ടെ       അമ്മു എന്തോ എടുത്തു   ഓടുകയാണെന്ന് തെറ്റിദ്ധരിച്ചി
രിക്കാം...പേടിയായാലും നായയുടെ നേര്‍ക്ക്‌ നോക്കി നോക്കി ഓടിയാല്‍ അത് കടിക്കും എന്ന് ഇപ്പോള്‍ അമ്മുവിനറിയാം. കരച്ചില്‍ കേട്ട് മീന ചേച്ചിയും ഓടിയെത്തി. അവര്‍ മുറിവ് കഴുകി ഒരു തുണികൊണ്ട് കെട്ടി. പിന്നെ അമ്മുവിനേയും കൂട്ടി അവളുടെ വീട്ടിലേ ക്ക് നടന്നു.


          അവളുടെ വീട്ടിലെത്തി കാര്യം പറഞ്ഞു. അമ്മു നിര്‍ത്താതെ കരഞ്ഞു. അമ്മ ഡെറ്റോള്‍  ഒഴിച്ച് മുറിവ് വീണ്ടും കഴുകി ഒരു കോട്ടന്‍ തുണി കെട്ടി. അച്ഛനും സെബാസ്റ്റ്യന്‍ അങ്കിളും അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അച്ഛന് അങ്കിളിന്റെ കൂടെ പോകേണ്ടത് കൊണ്ട് അമ്മയാണ് അവളെ  ഡോക്ടറിന്റെ അടുത്തു കൊണ്ടുപോയത്.

                 ഡോക്ടര്‍ മുറിവ് പരിശോ ധി ച്ചു . പിന്നെ ക്ലീന്‍ ചെയ്തു മരുന്ന് വച്ച് കെട്ടി. ഒരു  സൂചി വയ്ക്കണമെന്നു  പറഞ്ഞു.  പിന്നെ വീട്ടില്‍ വളര്‍ത്തുന്ന നായയായതുകൊണ്ട്‌ 10 ദിവസം നായയെ നോക്കണമെന്നും പറഞ്ഞു.

    
          "കുട്ടിയെ ചരിച്ചു കിടത്തൂ "  ശബ്ദം കേട്ട് അമ്മു ഞെട്ടി. കയ്യില്‍ സിറിഞ്ചുമായി ഡോക്ടര്‍. അവളുടെ കരച്ചിലിന്റെ ആക്കം കൂടി.  രണ്ടുപേര്‍ ചേര്‍ന്നു അമ്മുവിനെ പിടിച്ചു. ഡോക്ടര്‍ സൂചി വച്ചു. 

         പത്തു ദിവസം നായയെ ശ്രദ്ധിക്കണമെന്നും നായക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ പിന്നേം സൂചി വയ്കേണ്ടി വരുമെന്നും ഡോക്ടര്‍ അമ്മയോട് പറഞ്ഞു.

                വീട്ടിലെത്തിയപ്പോള്‍ അപ്പു അവരെ കാത്തിരിക്കയാണ്‌. വിവരങ്ങളെല്ലാം അവന്‍ അറിഞ്ഞിരുന്നു.അവന്‍ അമ്മുവിന്റെ അടുത്തു കട്ടിലില്‍ ഇരുന്നു, അവളുടെ മുറിവുള്ള കയ്യിലൂടെ പതുക്കെ വിരലോടിച്ചു. ആ സാന്ത്വ നത്തിന്റെ സുഖ ത്തില്‍ അവള്‍ ഒന്നു മയങ്ങി.   പിന്നീടുള്ള അമ്മുവിന്‍റെയും അപ്പുവിന്റെയും  പ്രാര്‍ത്ഥനയില്‍ അവര്‍  ഇതും കൂടി ചേര്‍ത്തു ."ദൈവമേ  ടോണിക്കൊന്നും വരുത്തരുതേ......"