3/31/15

താലപ്പൊലി -3


                 താലപ്പൊലിയുടെ രണ്ടാം ദിവസം ...  ഇളയമ്മമാരും മക്കളുമൊക്കെ ഉത്സവം കൂടാൻ വരുന്നത് ഇന്നാണ്..അവരുമായി കളിക്കണമെങ്കിൽ ഇതുപോലെ ഉത്സവമോ കല്യാണമോ  വേനലവധിയോ വരണം . ഉച്ചഭക്ഷണത്തിന് ശേഷം വേഗം തറവാട്ടിൽ ചെല്ലും.....മക്കളെയും കൊച്ചുമക്കളെയും കണ്ട സന്തോഷത്തിൽ അമ്മമ്മ ഉഷാറിലായിരിക്കും..       അമ്മുവിനേയും അപ്പുവിനെയും  കണ്ടാൽ ഇളയമ്മമാർ സ്നേഹത്തോടെ പുന്നാരിക്കും... അവരുടെ മക്കളാവട്ടെ ചേച്ചീ....ചേട്ടാന്നു വിളിച്ചു പിന്നാലെ നടക്കും..അപ്പോൾ ഉത്തരവാദിത്വം കൂടിയ മട്ടിൽ   അമ്മുവും അപ്പുവും ഇത്തിരിഗമയിലാവും ...   മാമന്മാരുടെ മക്കളും ഇളയമ്മമാരുടെ മക്കളും അയൽപക്കത്തെ കുട്ടികളും അവിടേക്ക് വിരുന്നു വന്ന കുട്ടികളുമായി,  ഒരുപാട് കുട്ടികൾ കൂട്ടം ചേർന്നുള്ള കളി...അതിന്റെ രസമൊന്നു വേറെ ആണ്...

               അവരെയും കൊണ്ട് കലശം എടുക്കുന്ന അയൽവീടു സന്ദർശനവും ഉണ്ടാകും ... വർഷങ്ങളായി അവരുടെ വീട്ടില് നിന്ന് കാവിലേക്കു കലശം     കൊണ്ടുപോവാറുണ്ട്.. പരമ്പരാഗതമായി കിട്ടിയ അവകാശം ..അവിടെ കലശം   അലങ്കരിക്കാനുള്ള  കടലാസുപൂ ഒരുക്കുന്ന തിരക്കിലാവും എല്ലാരും...   മുറ്റത്ത്‌ ഒരു ചെറിയ ഓലപ്പുര കെട്ടി അതിലാവും കലശത്തിന്റെ ഓട  വച്ചിരിക്കുക ..അത് കുറെ ദിവസം മുമ്പേ വ്രതമെടുത്തു  പൂജിച്ചു തുടങ്ങും... "ഓ  ഹൊയ് ...ഓ  ഹൊയ്..." ന്നു ഈണത്തിലുള്ള പൂജാ കർമ്മം   വളരെ കൌതുകത്തോടെ  അമ്മു നോക്കി നിൽക്കാറുണ്ട്..   പല നിറത്തിലുള്ള അലങ്കാര കടലാസുകൾ ചെറുതായി മുറിച്ചു,  അതുകൊണ്ട് പൂവുണ്ടാക്കി, അത് കെട്ടി മാലയുണ്ടാക്കിയാണ് കലശം  അലങ്കരിക്കുക...ചില വർഷങ്ങളിൽ ഒറിജിനൽ പൂവുകൊണ്ടും കലശം കെട്ടാറുണ്ട്..മുല്ല, ജമന്തി മുതലായ പൂമാലകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് ..

             താലപ്പൊലിയുടെ ഏറ്റവും ആകർഷകമായ ഭാഗം ഈ കലശം തന്നെയാണ്...പരമ്പരാഗതമായി കിട്ടിയ അവകാശമുള്ളവർ ആണ് കലശം ഒരുക്കുക.. പിന്നെ പല  സംഘടനകളും,  കലശവും അടിയറയും ഒരുക്കാൻ തുടങ്ങി...നാട് മൊത്തം ഉത്സവത്തിന്റെ ഭാഗമാവാൻ ഇത് കാരണമാക്കി.  നീളമുള്ള മുളയുടെ മേലെ അലങ്കരിച്ച കലശം,  മൂന്നാം ദിവസം , ഒരാൾ  തലയിലേറ്റി  പ്രത്യേക താളത്തിൽ തുള്ളിക്കൊണ്ടാണ്  കാവിലേക്കു പോവേണ്ടത് ..  ചെണ്ടയു ടെയും  ചിഞ്ചിലിയുടെയും  ദ്രുതതാളത്തിൽ കലശം  തലയിലേറ്റിയ ആളുടെ കൂടെ കുറെ ആണുങ്ങൾ   "ധെയ്യം ...ധത്തക്ക ...ധെയ്യം.. ധത്തക്ക" ന്നു  തുള്ളി-തുള്ളി  പോവുന്നത് കാണാൻ വളരെ രസമാണ്...

                                     

                                         കലശ പൂജ (pic courtesy-google/fb)

        കലശപ്പൂക്കെട്ടുന്നത് നോക്കിയും, അവരെ സഹായിച്ചും, പിന്നെ കളിച്ചും നിൽക്കുമ്പോൾ സമയം പോവുന്നത് മനസ്സിലാവില്ല ... നേരത്തെ തന്നെ കാവിൽ പോവാനുള്ളതാണ്...ഇന്നത്തെ യാത്രക്ക്  ഇളയമ്മമാരും കുട്ടികളും ഉള്ളതുകൊണ്ട് തന്നെ ഉത്സാഹം കൂടുതലാണ്..കുട്ടികളുടെ കൈ പിടിച്ചു വീഴാതെ അവരെ നടത്തേണ്ടതു അമ്മുവിന്റെയും കൂടെ ഉത്തരവാദിത്വമാണ്. ഗാനമേള നേരത്തെ   തുടങ്ങുമെന്നതിനാൽ തിരിച്ചു വരവും നേരത്തെ ആവും...

           മൂന്നാം ദിവസം പുലർച്ചെ എഴുന്നേൽക്കണം... വീട്ടിൽ ഒരുപാട് ജോലി കാണും ..താലപ്പൊലി കാണാൻ വിരുന്നുകാർ വരുന്നത് ഇന്നാണ്. ഇളയമ്മ മാരുടെ വീട്ടില് നിന്നും, അമ്മായിമാരുടെ  വീട്ടിൽ നിന്നും എന്തായാലും ബന്ധുക്കൾ വരും ..അതായത് ഓരോ വീട്ടിൽ  നിന്നും കല്യാണം കഴിച്ചു കൊണ്ടു പോയ  പെണ്‍കുട്ടികളുടെ ബന്ധുക്കളെയും അതുപോലെ അവിടേക്ക് കല്യാണം കഴിച്ചു വന്നവരുടെ വീട്ടുകാരെയും  പ്രധാനമായി ക്ഷണിച്ചിരിക്കും..   പിന്നെ മറ്റു ഉറ്റ ബന്ധുക്കൾ,  ദൂരെയുള്ള സ്നേഹിതരും  കുടുംബവും,   കോളേജിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാർ...അങ്ങിനെ....  ഓരോ വീട്ടിലേക്കും ഇങ്ങനെ ആൾക്കാർ വന്നു കൊണ്ടേ  ഇരിക്കും..  വഴിയിലൊക്കെ എപ്പോഴും ആളുകളെ കാണാം...


 
                                   പുഴ ( pic courtesy-ഒരു അനിയൻ കുട്ടി ) 
                      
                      രാവിലെ ഇറച്ചി കടകളിലൊക്കെ വല്യ തിരക്കായിരിക്കും.. അമ്മുവിൻറെ  നാട്ടിലെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ, ഉത്സവങ്ങളിലും, ഓണം-വിഷു പോലുള്ള ആഘോഷങ്ങളിലും  നോണ്‍- വെജ് കഴിക്കുമെന്നതാണ്.. അടുക്കളയിൽ വിഭവങ്ങൾ ഒരുക്കുന്നതിന്റെ തിരക്കാവും.  കല്ലുമ്മക്കായ  കൊണ്ടും പലഹാരം ഒരുക്കും... ചിലരുടെ നാട്ടിൽ അതൊന്നും കിട്ടില്ല...അവരെ സന്തോഷിപ്പിക്കാനാണത്...  നേരത്തെ വരുന്നവർക്ക്‌ നാടൊക്കെ ചുറ്റിക്കാണാൻ തോന്നും ..പുഴ കാണാൻ ആഗ്രഹം ഉള്ളവരുടെ കൂടെ  വീട്ടിലെ കുട്ടികളെ കൂട്ടിനയക്കും....ഒരു അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ ...അമ്മുവും പലപ്പോഴും ഇങ്ങനെ പുഴ കാണിക്കാൻ കൊണ്ടുപോയിട്ടുണ്ട്... തോണി കാണുമ്പോൾ ചിലർക്ക് അതിൽ കയറാൻ ആഗ്രഹം തോന്നും ..അങ്ങനെ അങ്ങോട്ടും,  തിരിച്ചു ഇങ്ങോട്ടും കടവ് കടക്കും..  ചിലർക്ക് പുഴവക്കത്തെ ദേവി ക്ഷേത്ര ദർശനമാണ് വേണ്ടത് ...

                                                                                      തുടരും 

3/22/15

താലപ്പൊലി -2

        കാവിനോടടുക്കുന്നു എന്ന് ഉച്ചഭാഷിണി യിലൂടെ   വരുന്ന പലതരം അറിയിപ്പുകൾ കൊണ്ടറിയാം.. നടപ്പാതയുടെ ഇരുവശത്തുമായി കെട്ടിയ വിവിധ  ബാനറിലേക്കായിരിക്കും അമ്മു വിന്റെയും   അപ്പുവിന്റെയും , മറ്റു കുട്ടിക ളുടെയും  നോട്ടം  ...കാലുകൊണ്ട്‌ സൂചി കോർക്കുന്നതും , മാജിക് കൊണ്ട് തല അറുക്കുന്നതും,   മൃഗങ്ങളുടെ സർക്കസുമായ ഒട്ടേറെ   പരസ്യങ്ങളിലൂടെ       വിസ്മയക്കണ്ണുമായ് നടക്കുമ്പോൾ എതിരെ വരുന്ന ആരുമായെങ്കിലും കൂട്ടിമുട്ടുമ്പോഴാണ് സ്ഥലകാലബോധം വരുന്നത് .. മാജിക് ഷോ , മരണക്കിണർ, ആകാശ തൊട്ടിൽ ഇവയിലൊക്കെ കയറണമെന്ന് അപ്പുവിനു വാശിയായിരുന്നു...എന്നാൽ ആകാശതൊട്ടിലിൽ കയറാനുള്ള ധൈര്യം അമ്മുവിന് ഉണ്ടായിരുന്നില്ല .. കടല വറുക്കുന്നതിന്റെ മണവും  പല നിറത്തിലുള്ള  ഐസും കുട്ടികളെ മാടിവിളിക്കുന്നുമുണ്ടാവും ..        അമ്മമാർ കുട്ടികളുടെ ശ്രദ്ധ ഇതിൽനിന്നൊക്കെ വിടുവിക്കാൻ ഏറെ പാടുപെടും . എങ്കിലും   ഐസോ, കടലയോ, ബ ലൂണോ, ചെണ്ടയോ ഓരോരുത്തരുടെ കയ്യിലും ഉണ്ടാകുമായിരുന്നു.    വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങൾ  വച്ചു കളിക്കാൻ നിൽക്കാറു ണ്ടായിരുന്ന കുട്ടികളെ വല്ല  വിധേനയും അനുസരിപ്പിച്ചു അവർ വല്ല്യമ്മായിയോട് ചേർന്ന് നടക്കും...

                     കാവിന്റെ  മുമ്പിലെ കുളത്തിൽ ബിംബ സ്നാനം നടത്തുന്ന ഒരു ചടങ്ങുണ്ട് ..നേരത്തെ എത്തിയ ദിവസങ്ങളിൽ അമ്മു കണ്ടിട്ടുണ്ട് അത്...ദേവിയെ കുളിപ്പിച്ച തിനു ശേഷമാണ് കൊണ്ടുവന്ന ആഭരണങ്ങൾ അണിയിക്കുന്നത്.. അതിനുള്ള പ്രത്യേക പൂജകൾ അവിടെ നടക്കുന്നുണ്ടാവും ...


                 നാടകം കാണാനായി   സ്റ്റേജിനു മുമ്പിലെ പൂഴിയിൽ പുതപ്പു വിരിച്ചു അവർ ഇരിക്കും.  കുട്ടികളെ നടുക്കിരുത്തി ചുറ്റുപാടുമായി അമ്മമാർ ..അവർക്കൊക്കെ സംരക്ഷണമെന്നപോൽ വല്യമ്മായി... കൂട്ടത്തിലുള്ള പെണ്‍കുട്ടികളെ കമന്റ്‌ അടിക്കാനും , നുള്ളാനുമൊക്കെ വരുന്ന ചില പുരുഷന്മാരെ നോട്ടം കൊണ്ടും ഉച്ചത്തിലുള്ള ശകാരം കൊണ്ടും അകറ്റി നിർത്തുവാൻ വല്യമ്മായിക്ക് കഴിഞ്ഞിരുന്നു ..അല്ലെങ്കിൽ വല്യമ്മായി   അടുത്തുണ്ടെങ്കിൽ അവരാരും അടുക്കുമായിരുന്നില്ല.  അവിടെ പൂഴിയിലിരുന്നാണ്  പിന്നെ കുട്ടികളുടെ കളി .ഇതിനിടയിൽ ബലൂണ്‍ പൊട്ടിപ്പോയാലുള്ള കരച്ചിലും കേൾക്കാം ..  നാടകം തുടങ്ങുന്നതുവരെ ഈ കളി തുടരും ..പിന്നെ അങ്ങോട്ട്‌ സ്റ്റേജിൽ വരുന്ന കഥാപാത്രങ്ങൾ ക്കൊപ്പമാവും മനസ്സിന്റെ സഞ്ചാരം.  കചനെയും ദേവയാനിയേയും,ദുഷ്യന്തനെയും ശകുന്തളയേയു മൊക്കെ പരിചയപ്പെടുന്നത്  ഇത്തരം നാടകങ്ങളിലൂടെ ആയിരുന്നു..

                         നാടകം കഴിയുമ്പോഴേക്കും ചെറിയ കുട്ടികളൊക്കെ ഉറക്കം പിടിച്ചിരിക്കും ..അവരോടു നാടകം കഴിഞ്ഞു വാങ്ങിത്തരാമെന്നേറ്റതൊന്നും വാങ്ങിക്കൊടുക്കേണ്ടി വരാറില്ലെങ്കിലും,  വരുമ്പോൾ നടന്നു വന്നിരുന്ന അവരെയും എടുത്തുള്ള നടത്തം വല്യ പാടുതന്നെയായിരുന്നു ... ഇനി ഉണർന്നിരിക്കുന്ന കുട്ടികൾക്കും കടകൾ അടച്ചു പോവുന്നതിനാൽ  ആവശ്യമുള്ളതൊക്കെവാങ്ങാൻ  പറ്റാതെ   വന്നിരുന്നു...നാളെയും വരേണ്ടതല്ലേ .. നാളെ  ഗാനമേള ഉള്ളതല്ലേ ...ഇത്തിരി നേരത്തെ വന്നു ഒക്കെ വാങ്ങാമെന്നുള്ള ഉറപ്പിന്മേൽ ഉള്ള തിരിച്ചു നടത്തം പക്ഷേ ഒട്ടും ഉഷാറില്ലാത്തതായിരുന്നു... എങ്ങിനെയെങ്കിലും വീട്ടിൽ എത്തി ഒന്ന് കിടന്നാൽ മതിയെന്നാവും എല്ലാർക്കും ...  രണ്ടാം ദിവസം പകൽ പ്രത്യേകിച്ച് വിശേഷമൊന്നും ഇല്ലാതിരുന്നതിനാൽ എല്ലാവരും മതിയാവുന്നത് വരെ കിടന്നുറങ്ങും ...

                                                                                                                                                                                            തുടരും

3/20/15

താലപ്പൊലി-1

                  താലപ്പൊലി ....അതാണ്‌ അമ്മൂന്റെ  നാട്ടിലെ  ഉത്സവത്തിൻറെ പേര്. ഭഗവതിയുടെ താലപ്പൊലി.. അത് ഒരു ആചാരത്തിൽ കവിഞ്ഞു ,  ഗ്രാമത്തിന്റെ ഒത്തുചേരലാണ്..ഓരോ വീടും ചായം തേച്ചും, ബന്ധുക്കളെ ക്ഷണിച്ചും ആ ഉത്സവത്തിനായ് ഒരുങ്ങും...താലപ്പൊലി ചിട്ടി വരെ ഉണ്ട്.  ആ സമയത്ത് ആഘോഷിക്കാൻ പിന്നെ പൈസക്ക് ബുദ്ധി മുട്ടണ്ടാലോ..  മൂന്നു ദിവസങ്ങളിലായാണ് ഈ ഉത്സവം ...



                               പൊന്നും ഭണ്ടാരം എഴുന്നള്ളിപ്പ് ( pic courtesy -google /fb) 

        ഒന്നാമത്തെ ദിവസം, ഭഗവതിക്ക് ചാർത്തേണ്ട ആഭരണങ്ങൾ അടങ്ങിയ പൊന്നും ഭണ്ടാരവും കൊണ്ടുപോവുന്നത് വീടിനടുത്തുള്ള വയലിൽ കൂടിയാണ്.  ഇരുട്ടി തുടങ്ങുമ്പോൾ തന്നെ ചെണ്ടയുടെ ഒച്ചക്കായി അമ്മുവും അപ്പുവും  കൂട്ടുകാരും കാതോർക്കും ..കൂട്ടത്തിൽ  പടക്കം പൊട്ടിക്കലും ഉണ്ടാകും.. അപ്പോൾ  ഒറ്റ ഓട്ടം വച്ചുകൊടുക്കും. മുതിർന്നവർക്ക് ഇത്തിരി പണിയുണ്ട് വീട്ടിൽ  .  വിളക്ക് തെളിയിക്കണം .  അങ്ങിനെയാണ് ആചാരം.   തലയിൽ ഭണ്ടാരപ്പെട്ടിയുമായി    ഒരാൾ...ചെണ്ടക്കാർ.. അവർക്ക് മുന്നേ ഒരു വാള് പിടിച്ചു ആയത്താർ.. മുന്നിലും പിന്നിലുമായി പോലീസും കുറെ ആളുകളും,  വയൽ വരമ്പിലൂടെ വരിവരിയായി നടന്നു പോവും. കുട്ടികളെ ആകർഷിച്ചിരുന്നത്,  ഇതൊന്നുമായിരുന്നില്ല.  കൊയ്ത്തുകഴിഞ്ഞു ഉണങ്ങിയ വയലിലെ ഓരോ കണ്ടത്തിലും വലിയ ഓലചൂട്ടു കെട്ടിയിരിക്കും...ഒരുപാട് ഉണങ്ങിയ ഓലകൾ  ഒരുമിച്ചു കുത്തനെ നിലത്തു ഉറപ്പിച്ചു നിർത്തി വട്ടത്തിൽ കെട്ടി..   ഈ എഴുന്നള്ളത്  കണ്ടത്തോട്  അടുക്കുന്നതിനനുസരിച്ച് ആ കണ്ടത്തിലെ ചൂട്ടു കത്തിക്കും ..ഒരു വലിയ മുരൾച്ചയോടെ  അത് കത്താൻ തുടങ്ങും....ഉപ്പിട്ടപോലെ പൊട്ടിത്തെ റിക്കുകേം ചെയ്യും....ഇടയ്ക്കിടക്ക് അതിൽ നിന്നും പടക്കവും പൊട്ടും . ഇത് കാണാൻ നല്ല രസമാണ്.. കൂടാതെ പൂവെടിയുടെ  ഭാഗമായുള്ള  എലിവാണങ്ങൾ  ആകാശത്തു നക്ഷത്രങ്ങൾ വിരിയിക്കുന്നതും കാണാം ... തിരിച്ചു വരുമ്പോൾ കൂട്ടത്തിൽ മുതിർന്നവരും കാണും...രാത്രി കാവിൽ നാടകമോ ഗാനമേള യോ  കാണാൻ പോവുന്നുണ്ടോന്നുള്ള  ചർച്ചയിലാവും  അവർ .  എന്തായാലും അമ്മയും അമ്മായിമാരും കാവിൽ കുട്ടികളെയും കൊണ്ട് പോവാറുണ്ട് ..അമ്മയ്ക്ക് നാടകത്തിനോടും സിനിമയോടുമൊക്കെ വലിയ കമ്പമാണ്...വയലിലെ പൂവെടി കഴിഞ്ഞു മടങ്ങുമ്പോൾ അമ്മയോട് സമയത്തിനു റെഡി ആയി വരാൻ എൽപ്പിച്ചിട്ടാവും അമ്മായിമാർ പോവുക .

               അമ്മുവും അപ്പുവും ഭക്ഷണം കഴിച്ചെന്നു വരുത്തി പോവാൻ റെഡി ആവും..ഈ ദിവസങ്ങളിൽ പലതരം ചൂട്ടു കത്തിക്കേണ്ടിവരും. വയലിലെ സീരിയൽ ചൂട്ടിനെ പറ്റി പറഞ്ഞല്ലോ.. ഇത് വേറൊന്നു.. അമ്മമ്മയുടെ വീടുവരെ ഇടവഴിയിലൂടെ പോവുമ്പോൾ  വെളിച്ചം കാണാൻ ഒരു ചെറിയ, കയ്യിൽ പിടിക്കാവുന്ന ഓലചൂട്ടു അമ്മ ഓല ഇരിഞ്ഞു ഉണ്ടാക്കും.  അതും കത്തിച്ചു പിടിച്ചു കൊണ്ട് ഒരു പുതപ്പും മഞ്ഞു കൊള്ളാതിരിക്കാൻ തലയിൽ കെട്ടുമായി അപ്പുവും അമ്മുവും അമ്മയുടെ കൂടെ പുറപ്പെടും...അവിടെ എല്ലാരും റെഡി ആയിട്ടുണ്ടാവും...ഉറങ്ങുന്ന കുട്ടികളെ തോളിൽ ഇട്ടു...നടക്കുന്ന കുട്ടികളുടെ കൈ പിടിച്ചു, ഉറങ്ങിയാൽ കിടത്താനും , പൂഴിയിൽ വിരിച്ചിരിക്കാ നുമായി പുതപ്പൊക്കെ എടുത്തു.. അമ്മായിമാരും കുട്ടികളും അയൽപക്കത്തെ ചേച്ചിമാരും അവരുടെ കുട്ടികളുമായി ഒരു ചെറിയ ഘോഷയാത്ര ...

             ഇവിടുന്നു മുതൽ ഈ ഘോഷയാത്ര നയിക്കുന്നത് വല്യമ്മായി ആണ് . വല്യമ്മായിയുടെ വകയായുള്ള ഒരു വലിയ   കൈചൂട്ടു,  കത്തിച്ചു പിടിച്ചു എല്ലാരും  യാത്രയാകും..കുട്ടികളുടെ ചിരിയും,  രാത്രിയിലെ തണുപ്പത്തെ പല്ലുകൾ തമ്മിൽ കൂട്ടിയിടിച്ചു കൊണ്ടുള്ള വർത്തമാനവും ഒരു വശത്തെങ്കിൽ...മുതിർന്നവരുടെ വക അടുക്കള വർത്തമാനവും മറ്റുമായി   അങ്ങനെ...അങ്ങനെ...ചൂട്ടു കുത്തിക്കെടുത്തി ഇടവഴി അവസാനിക്കുന്നതിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു വക്കലാണ് അടുത്ത പണി...വരുമ്പോൾ കത്തിച്ചുകൊണ്ട് വരേണ്ടതാണ്..ഇനി  അങ്ങോട്ട്‌ കാവുവരെ റോഡ്‌ ആണ്..വഴിവിളക്കുകൾ ഉണ്ടാകും.  റോഡിലൂടെ നടക്കുമ്പോൾ അവരെ  പോലെനാടകം കാണാൻ പോവുന്നവരുടെ കൂട്ടം കാണാം. അതുപോലെ നേരത്തെ കാവിൽ പോയി മടങ്ങിവരുന്നവരെയും.. തിരിച്ചുവരുന്ന കൂട്ടത്തിലുള്ള  കുട്ടികളുടെ കയ്യിൽ  ബലൂണും പീപ്പിയും ചെറിയ ചെണ്ടയുമൊക്കെ കാണും .ബലൂണ്  തന്നെ പലതരം...ആപ്പിൾ, കുരങ്ങൻ, ഹൃദയം ഇ ത്യാദി ആകൃതികളിൽ ...അവർ അതൊക്കെ തട്ടിയും വിളിച്ചും    അടിച്ചുമൊക്കെ ഒച്ചയുണ്ടാക്കിയാണ് നടക്കുക..പോവുന്ന കൂട്ടത്തിലെ കുട്ടികളും സമാനമായ ശബ്ദങ്ങൾ  ഉണ്ടാക്കും ..എന്നാൽ അത്  "അമ്മേ... എനിക്ക് അതുപോലത്തെ ബലൂണ്‍,,അതുപോലത്തെ പീപ്പി "ന്നൊക്കെ പറഞ്ഞു  കരയുന്നതിന്റേതാവുമെന്നു മാത്രം ..കൊച്ചു കുട്ടികളെ എടുത്തു കൈവേദനിക്കുമ്പോൾ മാറി മാറി എടുത്തും, കൈ വിടുവിച്ചു ഓടി വീഴുന്ന കുട്ടികളെ ശാസിച്ചും സമാധാനിപ്പിച്ചും കൊണ്ടൊരു നാടകയാത്ര ....

                                                                                                                                 (തുടരും)