11/17/15

ഭാഷ



          "അക്കാ....അക്കാ..." വാതിലിൽ വലിയ ശബ്ദത്തോടെ മുട്ടി വിളിക്കുന്നതു കേട്ടാണ് ഗീത  ഉണർന്നത്.. അടുത്ത വീട്ടിലെ രവി ആണ്..അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി.  സമയം  നാലുമണി കഴിഞ്ഞിരിക്കുന്നു...സ്കൂളിൽ നിന്ന്  വന്നപാടെ ഉള്ള വരവാണ്.. അവൾ എഴുന്നേറ്റു, വാതിൽ തുറന്നു...ഉറക്കച്ചടവുള്ള മുഖത്ത് ചിരി വരുത്തിക്കൊണ്ട് അവനെ അവൾ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു..   കല്ല്യാണശേഷം,   ഭർത്താവു  സൂരജുമൊന്നിച്ച്  അവൾ  ബാംഗ്ലൂരിൽ എത്തിയിട്ട് കുറച്ചു മാസങ്ങളെ  ആയുള്ളൂ  ... സൂരജിന് മലയാളി കൂട്ടുകാർ ആരുമില്ല...അടുത്തു  മലയാളി ഫാമിലിയും ഇല്ല..വീട്ടിലായാൽ   അമ്മയോടും, കോളേജിലാണെങ്കിൽ   കൂട്ടുകാരോടും  ഒരുപാട്   വർത്തമാനം പറഞ്ഞിരുന്നവൾ,   ഇവിടെ സൂരജ്  ജോലിക്ക് പോയാൽ,   മിണ്ടാനും പറയാനും ആരുമില്ലാതെ , റൂമിനുള്ളിൽ തനിച്ചാണ്.   ആ തനിച്ചാകലിൽ  അവൾ നാടിനെയും വീടിനെയും വീട്ടുകാരെയും, കൂട്ടുകാരെയും  ഓർത്തുകൊണ്ടിരിക്കും..  പിന്നെ കുറെ നേരം ഉറങ്ങി ത്തീർക്കും.. സൂരജ് ജോലി കഴിഞ്ഞെത്താൻ വൈകാറാണല്ലോ പതിവ്..

             കല്ല്യാണം  കഴിക്കാൻ ബാംഗ്ലൂരിൽ   ജോലിയുള്ള ആൾ വന്നപ്പോ എന്തൊക്കെ സ്വപ്നങ്ങളായിരുന്നു!!!പൂന്തോട്ടങ്ങളുടെ നാട്!!! പെൻഷൻ ആയവർ തങ്ങളുടെ ശിഷ്ട കാലം ജീവിക്കാൻ കൊതിക്കുന്ന മനോഹരമായ
നാട്!!!ഇങ്ങനെ ഒക്കെ ആയിരുന്നല്ലോ വായിച്ചതും പഠിച്ചതും...അതിനാൽ ഒരു കൊച്ചു സ്വർഗം  ആയിരിക്കും എന്ന് ഉറപ്പിച്ചായിരുന്നു യാത്ര .. ബസ് ഇറങ്ങി ഇവിടേക്ക് ഓട്ടോയിൽ വരുമ്പോൾ തന്നെ ഉള്ളൊന്നു പിടഞ്ഞു ...ഇതാണോ പൂന്തോട്ടങ്ങളുടെ നാട്?  റൂമിലെത്തിയപ്പോ  പിന്നേം ഞെട്ടി!!!ആവശ്യത്തിനു മാത്രം സൌകര്യം ഉള്ളത് . വീടുകളൊക്കെ അടുത്തടുത്തായി കെട്ടിയിരിക്കുന്നു .  അതിൽ ഒരു ചെറിയ ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു അവരുടെ റൂം ..,  നാട്ടിൽ വീടും പറമ്പും ഒക്കെ ആയി എത്ര വിശാലമാണ്!!!! ഇവിടെയോ ???  ശരിക്കും പെട്ടുപോയ അവസ്ഥ ... സ്വന്തം നാടിന്റെ മഹത്വം വേറൊരു നാടിനുമില്ലെന്നുള്ള  തിരിച്ചറിവിൽ അവൾ നീറി ...
ആ കാലത്ത് കേബിൾ കണക്ഷൻ അധികം പ്രചാരത്തിൽ ഉണ്ടായിരുന്നില്ല ..പോരാത്തതിന് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്  ടി വി യും ..വല്ലപ്പോഴും തുറന്നാൽ കന്നഡ യിലുള്ള പ്രോഗ്രാം അവൾ കുറച്ചു സമയം നോക്കിയിരിക്കും ...ഒന്നും  മനസ്സിലാവില്ല.. അങ്ങനെ ആണ് പണ്ട് സൂരജ് വാങ്ങിവച്ചിരുന്ന മലയാളത്തിലൂടെ കന്നഡ പഠിക്കുന്ന ബുക്ക്‌ എടുത്തു നോക്കി പഠിക്കാൻ തുടങ്ങിയത്.  പഴങ്ങളുടെയും  പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ വസ്തുക്കളുടെയും പേരുകളിൽ പഠിച്ചു തുടങ്ങി..  പഠിച്ച വാക്കുകൾ  ഒരു നോട്ടുപുസ്തകത്തിൽ  പകര്ത്തി വയ്ക്കാനും തുടങ്ങി . രവിയോട് കൂട്ടുകൂടിയതിന്റെ ഉദ്ദേശ്യവും വേറൊന്നായിരുന്നില്ല.
ഭാഷ പഠിക്കണം., ഡിഗ്രി വരെ സെക്കന്റ്‌ ലാംഗ്വേജായി  ഹിന്ദി പഠിച്ച തനിക്കു,  അവനോളം ഹിന്ദി പോലും സംസാരിക്കാൻ പറ്റുന്നില്ലാന്നുള്ളത്  തന്നെ  അവനെ  അവൾ ക്കുമുമ്പി ൽ  ഒരു   അത്ഭുത ബാലനാക്കി.. ഇന്നത്തെ പോലെ, അവൻ എപ്പോൾ വന്നാലും സ്വീകരിച്ചു അകത്തിരുത്തി, കഴിക്കാൻ വല്ലതും കൊടുത്തു, കുറെ സംസാരിക്കാൻ ശ്രമിക്കും..... മിശ്ര ഭാഷയും ആംഗ്യവുമായുള്ള ആ സംസാരം അവൾ ഇഷ്ടപ്പെട്ടിരുന്നു   .സൂരജിനോട് ഇങ്ങനെ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവൻ ചിരിക്കും..അത്   അവളുടെ ആത്മവിശ്വാസം കെടുത്തിയിരുന്നു  .അതിനാൽ രവി അവൾക്ക് ഒരു "മരുപ്പച്ച" തന്നെ ആയിരുന്നു ..


                           വേനൽക്കാലത്തെ നാട്ടിലെ ചൂട് അനുഭവിച്ചവർക്കൊന്നും ബാംഗ്ലൂരിൽ ഉഷ്ണം  ഉണ്ടെന്നു പറയാൻ പറ്റില്ല...എന്നാൽ ഇവിടെ  ജനിച്ചു വളർന്നവർക്ക് അത് അനുഭവപ്പെടുമായിരുന്നു..അതുകൊണ്ട് തന്നെ  ഒരു വൈകുന്നേരം രവി  "ഒന്ത്ചൂരു  ഗാളി ഇല്ല അൽവാ " എന്ന് പറഞ്ഞപ്പോൾ ഗീതക്കൊന്നും മനസ്സിലായില്ല.. അവൻ ഷേർട്ടിന്റെ കോളർ പിടിച്ചു വിടർത്തി കഴുത്തിലേക്കു   ഊതി ...പിന്നെ "ഗാളി" .. "ഗാളി " ന്നു പറഞ്ഞു... അവൾ ചെറുതായി ചിരിച്ചു,  തന്റെ  കന്നഡ പുസ്തകത്തിൽ  അവൾ  ഒന്നുകൂടി എഴുതി ചേർത്തു ...കാറ്റ് = ഗാളി .. അങ്ങനെ  അങ്ങനെ അവളുടെ നോട്ട് ബുക്കിന്റെ  പേജുകൾ നിറയാൻ തുടങ്ങി ...

         കുറെ  കന്നഡ വാക്കുകളൊക്കെ പഠിച്ചതിന്റെ ബലത്തിൽ,  അവൾ ഇടയ്ക്കൊക്കെ പുറത്തു ഗോവണിക്കരികിൽ,  റോഡിൽ  നോക്കി ഇരുപ്പു തുടങ്ങി...ആരെങ്കിലും മിണ്ടാൻ വന്നാൽ അത് മനസ്സിലാക്കാനെങ്കിലും പറ്റുമെന്ന ബോധം കൊണ്ടായിരുന്നു അത്.  റോഡിലൂടെ ഉന്തു വണ്ടിയിൽ  കച്ചവടം നടത്തുന്നുവരെയും,  അവരോടു വിലപേശി സാധനങ്ങൾ  വാങ്ങുന്നവരേയും   നോക്കി ഇരുന്നു സമയം കളയും .. അതിൽ ഏതെങ്കിലും സാധനം ആവശ്യമായിരുന്നുവെങ്കിൽ,  അതിന്റെ കന്നഡയിലുള്ള  പേര് എന്താണെന്ന് ബുക്ക്‌ നോക്കി ഉറപ്പുവരുത്തി,  അവളും  താഴേക്കിറങ്ങും. സാധനം വാങ്ങുന്ന പെണ്ണുങ്ങളിൽ  ചിലർ  അവളെ  തുറിച്ചു  നോക്കും,ചിലർ സംസാരിക്കും ...മറുപടിയായി,   ഒരു  പുഞ്ചിരി മാത്രമേ അവൾക്കു കൊടുക്കാനുണ്ടാ യിരുന്നുള്ളൂ.

             ഒരു ദീപാവലി ഉത്സവ സമയം.. പലരും   വീടിനു പുറത്തു നല്ല നല്ല കോലങ്ങൾ വരക്കും .. രംഗോലി  എന്നാണ് അതിനെ വിളിക്കുക ..... താഴത്തെ വീട്ടിലുള്ള കുട്ടി രംഗോലി വരക്കുന്നത് അവൾ കൌതു കത്തോടെ നോക്കി നിന്നു  ..എന്തൊരു സ്പീഡ് ആണ് ...ഓണത്തിന് പൂവിടാൻ ഒരു ഡിസൈൻ വരയ്ക്കാനെടുക്കുന്ന സമയം അവൾ മനസ്സിൽ കണ്ടു ..ചെറിയൊരു ചിരി ചുണ്ടിൽ  വരുമ്പോഴേക്കും ആ ചോദ്യം അവളുടെ കാതുകളിൽ പതിച്ചു   "അക്കാ ....ഹബ്ബ  ജോറാ ..?"  ആ ചോദ്യത്തിന്റെ അർത്ഥം  അറിയാൻ അവൾ മനസ്സില് അവളുടെ കന്നഡ പുസ്തകം തുറന്നു ...ങ്ഹാ ... ജോറാ  എന്നാൽ  ജ്വര =പനി ..പിന്നെ അബ്ബ ..അമ്മയെന്ന് പറഞ്ഞതായിരിക്കും ..    കേട്ടപ്പോ തെറ്റിയതാവാം.. അവളുടെ അമ്മക്ക് പനിക്കുന്നെന്നു ... വെറുതെ അല്ല അവരെ പുറത്തു കാണാത്തത് ... ചോദ്യത്തിന്റെ അർത്ഥം   കണ്ടുപിടിച്ച്‌,  മുഖത്തൊരു "അയ്യോ പാവം" ഭാവം വരുത്തി അവളെ നോക്കുമ്പോൾ ,  മറുപടിക്ക്  കാത്തുനിൽക്കാതെ  അവൾ  ജോലി തുടർന്നിരുന്നു ......  മറുപടിയായി എന്ത് പറയണം എന്ന് മനസ്സിലോർത്തു ...ഒന്നും കിട്ടുന്നില്ല ..... സാരമില്ല...ഇപ്പൊ കന്നഡ പറയുന്നത് മനസ്സിലാക്കാൻ പറ്റുന്നുണ്ടല്ലോ ...അവൾ തന്റെ കഴിവിൽ അഭിമാനം കൊണ്ടു ..സൂരജിന് അവളിലൊട്ടും വിശ്വാസം ഇല്ല.. വർഷങ്ങളെടുത്താലും  കന്നഡ പഠിക്കാൻ തന്നെക്കൊണ്ട് പറ്റില്ലാന്നാ പറയാറ് ...അതിനാൽ തന്നെ വൈകിട്ട് സൂരജ് വന്നപാടെ  അവൾ  കാര്യം  പറഞ്ഞു ... കുറെ കഴിഞ്ഞു,  കടയിൽ പോയ സൂരജ് താഴെ നിന്ന് അവളെ വിളിക്കുന്ന കേട്ട് അവൾ പോയി നോക്കി ..അവിടെ അമ്മയും മക്കളും സൂരജും കൂടിനിന്നു ചിരിക്കുന്നു..ആ അമ്മയുടെ പനി മാറിയോ?  അവൾ ചോദ്യ ഭാവത്തിൽ സൂരജിനെ നോക്കി...." ഈ അമ്മക്ക് പനിക്കുന്നൊന്നും ഇല്ല ...ദീപാവലി ഉത്സവം ജോറായിട്ടു ആഘോഷിച്ചോ? എന്നാണ് ചോദിച്ചത് ..."  അവൻ ചിരിക്കിടയിൽ ഇത്രയും പറഞ്ഞു വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി..ഗീതയുടെ മുഖം വിളറി വെളുത്തു  ...അവൾ പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു...ശ്ശോ ..ഇനി കുറച്ചു കാലത്തേക്ക് ഇത് പറഞ്ഞുള്ള സൂരജിന്റെ പരിഹാസം ആലോചിച്ചതിന്റെ കൂടെ  അവൾ തന്റെ പുസ്തകം  കയ്യിലെടുത്തു ഇങ്ങനെ എഴുതി   ഹബ്ബ = ഉത്സവം ...

              ഒരു നാൾ കബൻ പാർക്കിലെ മരങ്ങൾക്കിടയിലെ ബെഞ്ചിൽ ഇരുന്നുള്ള  വർത്തമാനത്തിനിടയ്ക്കു  " എന്ത് ഭംഗി ആണല്ലേ " എന്ന സൂരജിന്റെ ചോദ്യത്തിൽ , അവൾ നാട്ടിലെ കായ്ഫലങ്ങൾ തരുന്ന മരങ്ങളുള്ള തെക്കേ പറമ്പോർത്തു..  ഇതിനെക്കാൾ പത്തിരട്ടി ഭംഗി അതിനു ഉണ്ടെന്നു   അറിയാൻ ഇങ്ങനെ ഒരു ചോദ്യം വേണ്ടിവന്നു .  സൂരജിന്റെ ജോലിത്തിരക്ക് കാരണം, നാട്ടിലേക്കുള്ള യാത്രകൾ   വളരെ കുറവായിരുന്നു..  എന്നാൽ മനസ്സുകൊണ്ട് അവൾ പല പ്രാവശ്യം നാട്ടിൽ പോയി വരും..

          പതുക്കെ പതുക്കെ ഭാഷയൊക്കെ സംസാരിക്കാൻ പഠിക്കുമായിരിക്കും... എന്നാൽ    നാടും, വീടും, വീട്ടുകാരും ജീവിതത്തിന്റെ ഭാഗമായിരുന്നവർ  പുറം നാട്ടിലെത്തിയാൽ, അവിടത്തെ പുറം മോടികളൊന്നും അവരെ മോഹിപ്പിക്കില്ല ... ജീവിതം അവർ  അവിടെ ജീവിച്ചു തീർക്കുകയാണ്  ...അല്ലെങ്കിൽ  ജീവിക്കുന്നതായി അഭിനയിക്കുന്നതോ ??

               
                             
                   
 
                   






5/27/15

താലപ്പൊലി -4

                 ഉച്ചക്കുള്ള വിഭവ സമൃദ്ധമായ   ഭക്ഷണത്തിന് ശേഷമാണ് കാവിലേക്കുള്ള യാത്ര.. വിരുന്നുവന്ന ബന്ധുക്കളുടെ താത്പര്യാനുസരണം  പല  ബാച്ചുക ളായാണ്‌  പോവുന്നത് .  ചിലർക്ക്  അന്ന് തന്നെ മടങ്ങി പ്പോവേണ്ടതുണ്ടാവും.  കുട്ടികളൊക്കെ ആദ്യം പോവുന്നവരുടെ കൂടെ പോവാൻ വാശി പിടിക്കും.  അവർ അന്ന് പലവട്ടം പോവലും തിരിച്ചുവരലും നടത്തും .  ബത്തക്ക(തണ്ണി മത്തൻ )  സീസണ്‍  ആയതു കൊണ്ട് , തിരിച്ചു വരുന്നവർ,  കയ്യിൽ  അതും തൂക്കിപ്പിടിച്ചാവും  വരിക .  പത്താം തരം  പരീക്ഷ എഴുതുന്നവർക്ക് മാത്രമാണ് ആ വർഷത്തെ താലപ്പൊലി ആസ്വദിക്കാൻ പറ്റാത്തത്. എപ്പോഴും  പരീക്ഷയും താലപ്പൊലിയും അടുപ്പിച്ചാവും വരിക .. അവരെ മാത്രം അമ്മമാർ ഉറക്കമൊഴിക്കാൻ സമ്മതിക്കില്ല .

             വേഗം പോവുന്നവർ , പോവുന്ന വഴി  ചിലപ്പോൾ കടല്   കാണാനും പോവും .  അമ്മുവിൻറെ നാട്ടിലെ ബീച്ച് പ്രശസ്ഥമായ ഡ്രൈവ് ഇൻ ബീച്ച് ആണ്.  അന്ന് ബീച്ചിലും ഒരുപാട് ആളുകൾ കാണും. സുഖമുള്ള കാറ്റും കൊണ്ട് കടൽക്കരയിലൂടെയുള്ള   നടത്തം ഏറെ  സന്തോഷം തരും ..പിന്നെ കാവിലേക്കു ..    

                                       drive in beach (pic courtesy -google/fb) 

               വൈകുന്നേരം മുതൽ കാവിലേക്കുള്ള  വഴിയിൽ പലതരം കലശങ്ങൾ കൊണ്ടുപോവുന്നവരുടെ  കൂട്ടവും  ഉണ്ടാകും.. വാദ്യങ്ങളുടെ താളത്തിനൊത്ത്   ഉത്സാഹ ചുവടുകളോടെ ഉള്ള ആ യാത്ര കാണേണ്ടത് തന്നെയാണ് ..ഇത്തരം കലശങ്ങൾ  ഇടമുറിയാതെ കാവിലേക്കു വന്നുകൊണ്ടിരിക്കും.  രാത്രി 8 മണിയൊക്കെ ആവുമ്പോൾ കാവിലേക്കുള്ള    റോഡിന്റെ  വശത്തായുള്ള  ഏതെങ്കിലും  കെട്ടിട
ത്തിൻറെ മുകളിൽ  കയറി നിന്ന് നോക്കിയാൽ  ഒരേസമയം  വിവിധ വർണ്ണങ്ങളിലുള്ള, വിവിധ രൂപത്തിലുള്ള പത്തിരുപതോളം കലശങ്ങൾ  കാവിലേക്കു നീങ്ങുന്നത്‌ കാണാം. ജനസാഗരത്തി നിടയിൽ,   വാദ്യഘോഷത്തിന്റെ അകമ്പടിയോടെ തുള്ളലും ആർപ്പുവിളിയുമായി   വിവിധ കലശങ്ങളുടെ  ഒരുമിച്ചുള്ള ഈ എഴുന്നള്ളിപ്പാണ് അമ്മു കണ്ടതിൽ  വച്ച് ഏറ്റവും നല്ല കാഴ്ച  ..

                                         കലശം വരവ് ( pic courtesy -google/fb )  
                             കാവിലേക്ക് അടിയറയും എഴുന്നള്ളിക്കും.  നയനാനന്ദകരമായ കാഴ്ച ആണത് .അമ്മുവിൻറെ വീടിനടുത്തുള്ള    ഒരു ക്ലബ്ബും    അടിയറയും കലശവും  ഒരുക്കാറുണ്ട് ..അടിയറ പുറപ്പെടും മുമ്പ് ആ സ്ഥലത്ത് വച്ച് കുറെ സമയം കരകാട്ടവും കാവടിയാട്ടവും, കരടി കളിയും ,തീ തുപ്പലും , കണ്ണുകെട്ടി അഭ്യാസവും ഒക്കെ ഉണ്ടാവും..

                 ഈ അടിയറ എന്താണെന്ന് പറഞ്ഞില്ലല്ലോ.. കാവിലേക്കുള്ള  ഘോഷയാത്രയാണത്..വിവിധ തരം ടാബ്ലോകൾ,  കൈയിൽ താലമേന്തിയ കുട്ടികളും സ്ത്രീകളും ,  കരകാട്ടക്കാർ , കാവടിയാട്ടക്കാർ, അഭ്യാസികൾ ,  വിവിധ തരം പൂച്ചട്ടി പിടിച്ചു കുറച്ചു പേർ , മൃഗങ്ങളുടെ വേഷം കെട്ടിയ കുറച്ചു പേർ , ചിലപ്പോൾ ഒന്ന് രണ്ടു ആന..    പലതരം വാദ്യഘോഷങ്ങൾ , കലശങ്ങൾ , ഡാൻസ് ഗ്രൂപ്പുകൾ, വശങ്ങളിലായി  നിശ്ചിത ദൂരത്തിൽ  ട്യൂബ് ലൈറ്റ് പിടിച്ച ആളുകൾ,  പിന്നെ കുറെ അകമ്പടി ആൾക്കാരും ..ഇതൊക്കെ ക്രമമായി  സെറ്റ്  ചെയ്തിരിക്കും.. 

               പ്രധാനമായുള്ള രണ്ടു അടിയറ അയൽ നാടുകളിൽ നിന്നാണ്. അയൽ നാടുകളുമായുള്ള സൌഹൃദത്തിന്റെ ആഴം എത്രത്തോളമാണെന്നു,  ആ ഘോഷയാത്ര കണ്ടാൽ  മനസ്സിലാവും.  അല്ലെങ്കിൽ താലപ്പൊലി മൂന്ന് ഗ്രാമങ്ങളുടെ ആഘോഷമായും    പറയാം .  അടിയറ  കാവിലേക്കു കൊണ്ടുവരുന്ന വഴിയിൽ ,  പലയിടങ്ങളിലായി നിർത്തി, കലാരൂപ പ്രദർശനവും  ഉണ്ടാവും..അമ്മുവും കൂട്ടരും ഇത് കാണാനായി, നന്നായി കാണാൻ പറ്റുന്ന സ്ഥലങ്ങളിൽ  ആദ്യമേ സ്ഥാനം പിടിച്ചിട്ടുണ്ടാവും .  കാവിലെത്തിയാൽ അവിടെ സ്റ്റേജിലാവും കരകാട്ടവും  കാവടിയാട്ട വുമൊക്കെ ...  പിന്നെ അടിയറ കാവിലെത്തി എന്നറിയിക്കാനെന്നപോലെ  ചെറിയ തോതിലുള്ള പൂവെടിയും.. ..

            ബന്ധുക്കൾ പലരും ഉറക്കമൊഴിച്ചു ഇതൊക്കെ കാണാൻ നിൽക്കുന്നവരാണ്. കുട്ടികൾ ഉള്ളവരും , ഉറക്കമിളിക്കാൻ  പറ്റാത്തവരും   നേരത്തെ  തിരിച്ചു വരും. അല്ലാത്തവർ തിരിച്ചു വന്നു ,രാത്രി ഭക്ഷണം വേഗം കഴിച്ചു, വീണ്ടും കാവിലേക്കു പോവും .. രണ്ടു മൂന്നു അടിയറയും,   കലശം  വരവും ഒക്കെ കാണാൻ ആ ഒരു രാത്രി  മതിയാവില്ലെന്നു തോന്നും  ...അതിനു ശേഷം  മനോഹരമായ പൂവെടി ഉണ്ടാവും.  ആ പ്രദേശത്തെ ആഘോഷങ്ങളിലെ പൂവെടികളിൽ വച്ച് കേമമായതു ഇവിടത്തേതാണ്.  ആകാശത്തു പല വർണ്ണങ്ങളിലുള്ള നക്ഷത്രം  വിരിയുന്നത് കണ്ണെടുക്കാതെ നോക്കി നിൽക്കും അമ്മു ..ചിലപ്പോൾ അതിൽ നിന്ന് പാരച്യുട്ട്  ഇറങ്ങി വരും..കുറെ സമയത്തേക്ക്,  പല നിറത്തിലും രൂപത്തിലുമുള്ള    ഇത്തരം എലിവാണങ്ങൾ  ആവും.  അതുകഴിഞ്ഞു  വരുന്ന നിർത്താതെയുള്ള പടക്ക ശബ്ദം അമ്മുവിൽ ഭയവും ഉണ്ടാക്കും ..

    കാവിൽ,  ആചാരത്തിന്റെ  ഭാഗമായുള്ള കലശം  കത്തിക്കലും നടക്കും. പുലർച്ചെ  കളം മായ്ക്കുക  എന്ന  ആചാരവും ഉണ്ട്... പിന്നെ കണ്ണിലും മനസ്സിലും,  ഒരിക്കലും മായ്ക്കാത്ത ഓർമ്മകളും  നിറച്ചു വീട്ടിലേക്കു ...

                                                                          ശുഭം .

3/31/15

താലപ്പൊലി -3


                 താലപ്പൊലിയുടെ രണ്ടാം ദിവസം ...  ഇളയമ്മമാരും മക്കളുമൊക്കെ ഉത്സവം കൂടാൻ വരുന്നത് ഇന്നാണ്..അവരുമായി കളിക്കണമെങ്കിൽ ഇതുപോലെ ഉത്സവമോ കല്യാണമോ  വേനലവധിയോ വരണം . ഉച്ചഭക്ഷണത്തിന് ശേഷം വേഗം തറവാട്ടിൽ ചെല്ലും.....മക്കളെയും കൊച്ചുമക്കളെയും കണ്ട സന്തോഷത്തിൽ അമ്മമ്മ ഉഷാറിലായിരിക്കും..       അമ്മുവിനേയും അപ്പുവിനെയും  കണ്ടാൽ ഇളയമ്മമാർ സ്നേഹത്തോടെ പുന്നാരിക്കും... അവരുടെ മക്കളാവട്ടെ ചേച്ചീ....ചേട്ടാന്നു വിളിച്ചു പിന്നാലെ നടക്കും..അപ്പോൾ ഉത്തരവാദിത്വം കൂടിയ മട്ടിൽ   അമ്മുവും അപ്പുവും ഇത്തിരിഗമയിലാവും ...   മാമന്മാരുടെ മക്കളും ഇളയമ്മമാരുടെ മക്കളും അയൽപക്കത്തെ കുട്ടികളും അവിടേക്ക് വിരുന്നു വന്ന കുട്ടികളുമായി,  ഒരുപാട് കുട്ടികൾ കൂട്ടം ചേർന്നുള്ള കളി...അതിന്റെ രസമൊന്നു വേറെ ആണ്...

               അവരെയും കൊണ്ട് കലശം എടുക്കുന്ന അയൽവീടു സന്ദർശനവും ഉണ്ടാകും ... വർഷങ്ങളായി അവരുടെ വീട്ടില് നിന്ന് കാവിലേക്കു കലശം     കൊണ്ടുപോവാറുണ്ട്.. പരമ്പരാഗതമായി കിട്ടിയ അവകാശം ..അവിടെ കലശം   അലങ്കരിക്കാനുള്ള  കടലാസുപൂ ഒരുക്കുന്ന തിരക്കിലാവും എല്ലാരും...   മുറ്റത്ത്‌ ഒരു ചെറിയ ഓലപ്പുര കെട്ടി അതിലാവും കലശത്തിന്റെ ഓട  വച്ചിരിക്കുക ..അത് കുറെ ദിവസം മുമ്പേ വ്രതമെടുത്തു  പൂജിച്ചു തുടങ്ങും... "ഓ  ഹൊയ് ...ഓ  ഹൊയ്..." ന്നു ഈണത്തിലുള്ള പൂജാ കർമ്മം   വളരെ കൌതുകത്തോടെ  അമ്മു നോക്കി നിൽക്കാറുണ്ട്..   പല നിറത്തിലുള്ള അലങ്കാര കടലാസുകൾ ചെറുതായി മുറിച്ചു,  അതുകൊണ്ട് പൂവുണ്ടാക്കി, അത് കെട്ടി മാലയുണ്ടാക്കിയാണ് കലശം  അലങ്കരിക്കുക...ചില വർഷങ്ങളിൽ ഒറിജിനൽ പൂവുകൊണ്ടും കലശം കെട്ടാറുണ്ട്..മുല്ല, ജമന്തി മുതലായ പൂമാലകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് ..

             താലപ്പൊലിയുടെ ഏറ്റവും ആകർഷകമായ ഭാഗം ഈ കലശം തന്നെയാണ്...പരമ്പരാഗതമായി കിട്ടിയ അവകാശമുള്ളവർ ആണ് കലശം ഒരുക്കുക.. പിന്നെ പല  സംഘടനകളും,  കലശവും അടിയറയും ഒരുക്കാൻ തുടങ്ങി...നാട് മൊത്തം ഉത്സവത്തിന്റെ ഭാഗമാവാൻ ഇത് കാരണമാക്കി.  നീളമുള്ള മുളയുടെ മേലെ അലങ്കരിച്ച കലശം,  മൂന്നാം ദിവസം , ഒരാൾ  തലയിലേറ്റി  പ്രത്യേക താളത്തിൽ തുള്ളിക്കൊണ്ടാണ്  കാവിലേക്കു പോവേണ്ടത് ..  ചെണ്ടയു ടെയും  ചിഞ്ചിലിയുടെയും  ദ്രുതതാളത്തിൽ കലശം  തലയിലേറ്റിയ ആളുടെ കൂടെ കുറെ ആണുങ്ങൾ   "ധെയ്യം ...ധത്തക്ക ...ധെയ്യം.. ധത്തക്ക" ന്നു  തുള്ളി-തുള്ളി  പോവുന്നത് കാണാൻ വളരെ രസമാണ്...

                                     

                                         കലശ പൂജ (pic courtesy-google/fb)

        കലശപ്പൂക്കെട്ടുന്നത് നോക്കിയും, അവരെ സഹായിച്ചും, പിന്നെ കളിച്ചും നിൽക്കുമ്പോൾ സമയം പോവുന്നത് മനസ്സിലാവില്ല ... നേരത്തെ തന്നെ കാവിൽ പോവാനുള്ളതാണ്...ഇന്നത്തെ യാത്രക്ക്  ഇളയമ്മമാരും കുട്ടികളും ഉള്ളതുകൊണ്ട് തന്നെ ഉത്സാഹം കൂടുതലാണ്..കുട്ടികളുടെ കൈ പിടിച്ചു വീഴാതെ അവരെ നടത്തേണ്ടതു അമ്മുവിന്റെയും കൂടെ ഉത്തരവാദിത്വമാണ്. ഗാനമേള നേരത്തെ   തുടങ്ങുമെന്നതിനാൽ തിരിച്ചു വരവും നേരത്തെ ആവും...

           മൂന്നാം ദിവസം പുലർച്ചെ എഴുന്നേൽക്കണം... വീട്ടിൽ ഒരുപാട് ജോലി കാണും ..താലപ്പൊലി കാണാൻ വിരുന്നുകാർ വരുന്നത് ഇന്നാണ്. ഇളയമ്മ മാരുടെ വീട്ടില് നിന്നും, അമ്മായിമാരുടെ  വീട്ടിൽ നിന്നും എന്തായാലും ബന്ധുക്കൾ വരും ..അതായത് ഓരോ വീട്ടിൽ  നിന്നും കല്യാണം കഴിച്ചു കൊണ്ടു പോയ  പെണ്‍കുട്ടികളുടെ ബന്ധുക്കളെയും അതുപോലെ അവിടേക്ക് കല്യാണം കഴിച്ചു വന്നവരുടെ വീട്ടുകാരെയും  പ്രധാനമായി ക്ഷണിച്ചിരിക്കും..   പിന്നെ മറ്റു ഉറ്റ ബന്ധുക്കൾ,  ദൂരെയുള്ള സ്നേഹിതരും  കുടുംബവും,   കോളേജിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാർ...അങ്ങിനെ....  ഓരോ വീട്ടിലേക്കും ഇങ്ങനെ ആൾക്കാർ വന്നു കൊണ്ടേ  ഇരിക്കും..  വഴിയിലൊക്കെ എപ്പോഴും ആളുകളെ കാണാം...


 
                                   പുഴ ( pic courtesy-ഒരു അനിയൻ കുട്ടി ) 
                      
                      രാവിലെ ഇറച്ചി കടകളിലൊക്കെ വല്യ തിരക്കായിരിക്കും.. അമ്മുവിൻറെ  നാട്ടിലെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ, ഉത്സവങ്ങളിലും, ഓണം-വിഷു പോലുള്ള ആഘോഷങ്ങളിലും  നോണ്‍- വെജ് കഴിക്കുമെന്നതാണ്.. അടുക്കളയിൽ വിഭവങ്ങൾ ഒരുക്കുന്നതിന്റെ തിരക്കാവും.  കല്ലുമ്മക്കായ  കൊണ്ടും പലഹാരം ഒരുക്കും... ചിലരുടെ നാട്ടിൽ അതൊന്നും കിട്ടില്ല...അവരെ സന്തോഷിപ്പിക്കാനാണത്...  നേരത്തെ വരുന്നവർക്ക്‌ നാടൊക്കെ ചുറ്റിക്കാണാൻ തോന്നും ..പുഴ കാണാൻ ആഗ്രഹം ഉള്ളവരുടെ കൂടെ  വീട്ടിലെ കുട്ടികളെ കൂട്ടിനയക്കും....ഒരു അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ ...അമ്മുവും പലപ്പോഴും ഇങ്ങനെ പുഴ കാണിക്കാൻ കൊണ്ടുപോയിട്ടുണ്ട്... തോണി കാണുമ്പോൾ ചിലർക്ക് അതിൽ കയറാൻ ആഗ്രഹം തോന്നും ..അങ്ങനെ അങ്ങോട്ടും,  തിരിച്ചു ഇങ്ങോട്ടും കടവ് കടക്കും..  ചിലർക്ക് പുഴവക്കത്തെ ദേവി ക്ഷേത്ര ദർശനമാണ് വേണ്ടത് ...

                                                                                      തുടരും 

3/22/15

താലപ്പൊലി -2

        കാവിനോടടുക്കുന്നു എന്ന് ഉച്ചഭാഷിണി യിലൂടെ   വരുന്ന പലതരം അറിയിപ്പുകൾ കൊണ്ടറിയാം.. നടപ്പാതയുടെ ഇരുവശത്തുമായി കെട്ടിയ വിവിധ  ബാനറിലേക്കായിരിക്കും അമ്മു വിന്റെയും   അപ്പുവിന്റെയും , മറ്റു കുട്ടിക ളുടെയും  നോട്ടം  ...കാലുകൊണ്ട്‌ സൂചി കോർക്കുന്നതും , മാജിക് കൊണ്ട് തല അറുക്കുന്നതും,   മൃഗങ്ങളുടെ സർക്കസുമായ ഒട്ടേറെ   പരസ്യങ്ങളിലൂടെ       വിസ്മയക്കണ്ണുമായ് നടക്കുമ്പോൾ എതിരെ വരുന്ന ആരുമായെങ്കിലും കൂട്ടിമുട്ടുമ്പോഴാണ് സ്ഥലകാലബോധം വരുന്നത് .. മാജിക് ഷോ , മരണക്കിണർ, ആകാശ തൊട്ടിൽ ഇവയിലൊക്കെ കയറണമെന്ന് അപ്പുവിനു വാശിയായിരുന്നു...എന്നാൽ ആകാശതൊട്ടിലിൽ കയറാനുള്ള ധൈര്യം അമ്മുവിന് ഉണ്ടായിരുന്നില്ല .. കടല വറുക്കുന്നതിന്റെ മണവും  പല നിറത്തിലുള്ള  ഐസും കുട്ടികളെ മാടിവിളിക്കുന്നുമുണ്ടാവും ..        അമ്മമാർ കുട്ടികളുടെ ശ്രദ്ധ ഇതിൽനിന്നൊക്കെ വിടുവിക്കാൻ ഏറെ പാടുപെടും . എങ്കിലും   ഐസോ, കടലയോ, ബ ലൂണോ, ചെണ്ടയോ ഓരോരുത്തരുടെ കയ്യിലും ഉണ്ടാകുമായിരുന്നു.    വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങൾ  വച്ചു കളിക്കാൻ നിൽക്കാറു ണ്ടായിരുന്ന കുട്ടികളെ വല്ല  വിധേനയും അനുസരിപ്പിച്ചു അവർ വല്ല്യമ്മായിയോട് ചേർന്ന് നടക്കും...

                     കാവിന്റെ  മുമ്പിലെ കുളത്തിൽ ബിംബ സ്നാനം നടത്തുന്ന ഒരു ചടങ്ങുണ്ട് ..നേരത്തെ എത്തിയ ദിവസങ്ങളിൽ അമ്മു കണ്ടിട്ടുണ്ട് അത്...ദേവിയെ കുളിപ്പിച്ച തിനു ശേഷമാണ് കൊണ്ടുവന്ന ആഭരണങ്ങൾ അണിയിക്കുന്നത്.. അതിനുള്ള പ്രത്യേക പൂജകൾ അവിടെ നടക്കുന്നുണ്ടാവും ...


                 നാടകം കാണാനായി   സ്റ്റേജിനു മുമ്പിലെ പൂഴിയിൽ പുതപ്പു വിരിച്ചു അവർ ഇരിക്കും.  കുട്ടികളെ നടുക്കിരുത്തി ചുറ്റുപാടുമായി അമ്മമാർ ..അവർക്കൊക്കെ സംരക്ഷണമെന്നപോൽ വല്യമ്മായി... കൂട്ടത്തിലുള്ള പെണ്‍കുട്ടികളെ കമന്റ്‌ അടിക്കാനും , നുള്ളാനുമൊക്കെ വരുന്ന ചില പുരുഷന്മാരെ നോട്ടം കൊണ്ടും ഉച്ചത്തിലുള്ള ശകാരം കൊണ്ടും അകറ്റി നിർത്തുവാൻ വല്യമ്മായിക്ക് കഴിഞ്ഞിരുന്നു ..അല്ലെങ്കിൽ വല്യമ്മായി   അടുത്തുണ്ടെങ്കിൽ അവരാരും അടുക്കുമായിരുന്നില്ല.  അവിടെ പൂഴിയിലിരുന്നാണ്  പിന്നെ കുട്ടികളുടെ കളി .ഇതിനിടയിൽ ബലൂണ്‍ പൊട്ടിപ്പോയാലുള്ള കരച്ചിലും കേൾക്കാം ..  നാടകം തുടങ്ങുന്നതുവരെ ഈ കളി തുടരും ..പിന്നെ അങ്ങോട്ട്‌ സ്റ്റേജിൽ വരുന്ന കഥാപാത്രങ്ങൾ ക്കൊപ്പമാവും മനസ്സിന്റെ സഞ്ചാരം.  കചനെയും ദേവയാനിയേയും,ദുഷ്യന്തനെയും ശകുന്തളയേയു മൊക്കെ പരിചയപ്പെടുന്നത്  ഇത്തരം നാടകങ്ങളിലൂടെ ആയിരുന്നു..

                         നാടകം കഴിയുമ്പോഴേക്കും ചെറിയ കുട്ടികളൊക്കെ ഉറക്കം പിടിച്ചിരിക്കും ..അവരോടു നാടകം കഴിഞ്ഞു വാങ്ങിത്തരാമെന്നേറ്റതൊന്നും വാങ്ങിക്കൊടുക്കേണ്ടി വരാറില്ലെങ്കിലും,  വരുമ്പോൾ നടന്നു വന്നിരുന്ന അവരെയും എടുത്തുള്ള നടത്തം വല്യ പാടുതന്നെയായിരുന്നു ... ഇനി ഉണർന്നിരിക്കുന്ന കുട്ടികൾക്കും കടകൾ അടച്ചു പോവുന്നതിനാൽ  ആവശ്യമുള്ളതൊക്കെവാങ്ങാൻ  പറ്റാതെ   വന്നിരുന്നു...നാളെയും വരേണ്ടതല്ലേ .. നാളെ  ഗാനമേള ഉള്ളതല്ലേ ...ഇത്തിരി നേരത്തെ വന്നു ഒക്കെ വാങ്ങാമെന്നുള്ള ഉറപ്പിന്മേൽ ഉള്ള തിരിച്ചു നടത്തം പക്ഷേ ഒട്ടും ഉഷാറില്ലാത്തതായിരുന്നു... എങ്ങിനെയെങ്കിലും വീട്ടിൽ എത്തി ഒന്ന് കിടന്നാൽ മതിയെന്നാവും എല്ലാർക്കും ...  രണ്ടാം ദിവസം പകൽ പ്രത്യേകിച്ച് വിശേഷമൊന്നും ഇല്ലാതിരുന്നതിനാൽ എല്ലാവരും മതിയാവുന്നത് വരെ കിടന്നുറങ്ങും ...

                                                                                                                                                                                            തുടരും

3/20/15

താലപ്പൊലി-1

                  താലപ്പൊലി ....അതാണ്‌ അമ്മൂന്റെ  നാട്ടിലെ  ഉത്സവത്തിൻറെ പേര്. ഭഗവതിയുടെ താലപ്പൊലി.. അത് ഒരു ആചാരത്തിൽ കവിഞ്ഞു ,  ഗ്രാമത്തിന്റെ ഒത്തുചേരലാണ്..ഓരോ വീടും ചായം തേച്ചും, ബന്ധുക്കളെ ക്ഷണിച്ചും ആ ഉത്സവത്തിനായ് ഒരുങ്ങും...താലപ്പൊലി ചിട്ടി വരെ ഉണ്ട്.  ആ സമയത്ത് ആഘോഷിക്കാൻ പിന്നെ പൈസക്ക് ബുദ്ധി മുട്ടണ്ടാലോ..  മൂന്നു ദിവസങ്ങളിലായാണ് ഈ ഉത്സവം ...



                               പൊന്നും ഭണ്ടാരം എഴുന്നള്ളിപ്പ് ( pic courtesy -google /fb) 

        ഒന്നാമത്തെ ദിവസം, ഭഗവതിക്ക് ചാർത്തേണ്ട ആഭരണങ്ങൾ അടങ്ങിയ പൊന്നും ഭണ്ടാരവും കൊണ്ടുപോവുന്നത് വീടിനടുത്തുള്ള വയലിൽ കൂടിയാണ്.  ഇരുട്ടി തുടങ്ങുമ്പോൾ തന്നെ ചെണ്ടയുടെ ഒച്ചക്കായി അമ്മുവും അപ്പുവും  കൂട്ടുകാരും കാതോർക്കും ..കൂട്ടത്തിൽ  പടക്കം പൊട്ടിക്കലും ഉണ്ടാകും.. അപ്പോൾ  ഒറ്റ ഓട്ടം വച്ചുകൊടുക്കും. മുതിർന്നവർക്ക് ഇത്തിരി പണിയുണ്ട് വീട്ടിൽ  .  വിളക്ക് തെളിയിക്കണം .  അങ്ങിനെയാണ് ആചാരം.   തലയിൽ ഭണ്ടാരപ്പെട്ടിയുമായി    ഒരാൾ...ചെണ്ടക്കാർ.. അവർക്ക് മുന്നേ ഒരു വാള് പിടിച്ചു ആയത്താർ.. മുന്നിലും പിന്നിലുമായി പോലീസും കുറെ ആളുകളും,  വയൽ വരമ്പിലൂടെ വരിവരിയായി നടന്നു പോവും. കുട്ടികളെ ആകർഷിച്ചിരുന്നത്,  ഇതൊന്നുമായിരുന്നില്ല.  കൊയ്ത്തുകഴിഞ്ഞു ഉണങ്ങിയ വയലിലെ ഓരോ കണ്ടത്തിലും വലിയ ഓലചൂട്ടു കെട്ടിയിരിക്കും...ഒരുപാട് ഉണങ്ങിയ ഓലകൾ  ഒരുമിച്ചു കുത്തനെ നിലത്തു ഉറപ്പിച്ചു നിർത്തി വട്ടത്തിൽ കെട്ടി..   ഈ എഴുന്നള്ളത്  കണ്ടത്തോട്  അടുക്കുന്നതിനനുസരിച്ച് ആ കണ്ടത്തിലെ ചൂട്ടു കത്തിക്കും ..ഒരു വലിയ മുരൾച്ചയോടെ  അത് കത്താൻ തുടങ്ങും....ഉപ്പിട്ടപോലെ പൊട്ടിത്തെ റിക്കുകേം ചെയ്യും....ഇടയ്ക്കിടക്ക് അതിൽ നിന്നും പടക്കവും പൊട്ടും . ഇത് കാണാൻ നല്ല രസമാണ്.. കൂടാതെ പൂവെടിയുടെ  ഭാഗമായുള്ള  എലിവാണങ്ങൾ  ആകാശത്തു നക്ഷത്രങ്ങൾ വിരിയിക്കുന്നതും കാണാം ... തിരിച്ചു വരുമ്പോൾ കൂട്ടത്തിൽ മുതിർന്നവരും കാണും...രാത്രി കാവിൽ നാടകമോ ഗാനമേള യോ  കാണാൻ പോവുന്നുണ്ടോന്നുള്ള  ചർച്ചയിലാവും  അവർ .  എന്തായാലും അമ്മയും അമ്മായിമാരും കാവിൽ കുട്ടികളെയും കൊണ്ട് പോവാറുണ്ട് ..അമ്മയ്ക്ക് നാടകത്തിനോടും സിനിമയോടുമൊക്കെ വലിയ കമ്പമാണ്...വയലിലെ പൂവെടി കഴിഞ്ഞു മടങ്ങുമ്പോൾ അമ്മയോട് സമയത്തിനു റെഡി ആയി വരാൻ എൽപ്പിച്ചിട്ടാവും അമ്മായിമാർ പോവുക .

               അമ്മുവും അപ്പുവും ഭക്ഷണം കഴിച്ചെന്നു വരുത്തി പോവാൻ റെഡി ആവും..ഈ ദിവസങ്ങളിൽ പലതരം ചൂട്ടു കത്തിക്കേണ്ടിവരും. വയലിലെ സീരിയൽ ചൂട്ടിനെ പറ്റി പറഞ്ഞല്ലോ.. ഇത് വേറൊന്നു.. അമ്മമ്മയുടെ വീടുവരെ ഇടവഴിയിലൂടെ പോവുമ്പോൾ  വെളിച്ചം കാണാൻ ഒരു ചെറിയ, കയ്യിൽ പിടിക്കാവുന്ന ഓലചൂട്ടു അമ്മ ഓല ഇരിഞ്ഞു ഉണ്ടാക്കും.  അതും കത്തിച്ചു പിടിച്ചു കൊണ്ട് ഒരു പുതപ്പും മഞ്ഞു കൊള്ളാതിരിക്കാൻ തലയിൽ കെട്ടുമായി അപ്പുവും അമ്മുവും അമ്മയുടെ കൂടെ പുറപ്പെടും...അവിടെ എല്ലാരും റെഡി ആയിട്ടുണ്ടാവും...ഉറങ്ങുന്ന കുട്ടികളെ തോളിൽ ഇട്ടു...നടക്കുന്ന കുട്ടികളുടെ കൈ പിടിച്ചു, ഉറങ്ങിയാൽ കിടത്താനും , പൂഴിയിൽ വിരിച്ചിരിക്കാ നുമായി പുതപ്പൊക്കെ എടുത്തു.. അമ്മായിമാരും കുട്ടികളും അയൽപക്കത്തെ ചേച്ചിമാരും അവരുടെ കുട്ടികളുമായി ഒരു ചെറിയ ഘോഷയാത്ര ...

             ഇവിടുന്നു മുതൽ ഈ ഘോഷയാത്ര നയിക്കുന്നത് വല്യമ്മായി ആണ് . വല്യമ്മായിയുടെ വകയായുള്ള ഒരു വലിയ   കൈചൂട്ടു,  കത്തിച്ചു പിടിച്ചു എല്ലാരും  യാത്രയാകും..കുട്ടികളുടെ ചിരിയും,  രാത്രിയിലെ തണുപ്പത്തെ പല്ലുകൾ തമ്മിൽ കൂട്ടിയിടിച്ചു കൊണ്ടുള്ള വർത്തമാനവും ഒരു വശത്തെങ്കിൽ...മുതിർന്നവരുടെ വക അടുക്കള വർത്തമാനവും മറ്റുമായി   അങ്ങനെ...അങ്ങനെ...ചൂട്ടു കുത്തിക്കെടുത്തി ഇടവഴി അവസാനിക്കുന്നതിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു വക്കലാണ് അടുത്ത പണി...വരുമ്പോൾ കത്തിച്ചുകൊണ്ട് വരേണ്ടതാണ്..ഇനി  അങ്ങോട്ട്‌ കാവുവരെ റോഡ്‌ ആണ്..വഴിവിളക്കുകൾ ഉണ്ടാകും.  റോഡിലൂടെ നടക്കുമ്പോൾ അവരെ  പോലെനാടകം കാണാൻ പോവുന്നവരുടെ കൂട്ടം കാണാം. അതുപോലെ നേരത്തെ കാവിൽ പോയി മടങ്ങിവരുന്നവരെയും.. തിരിച്ചുവരുന്ന കൂട്ടത്തിലുള്ള  കുട്ടികളുടെ കയ്യിൽ  ബലൂണും പീപ്പിയും ചെറിയ ചെണ്ടയുമൊക്കെ കാണും .ബലൂണ്  തന്നെ പലതരം...ആപ്പിൾ, കുരങ്ങൻ, ഹൃദയം ഇ ത്യാദി ആകൃതികളിൽ ...അവർ അതൊക്കെ തട്ടിയും വിളിച്ചും    അടിച്ചുമൊക്കെ ഒച്ചയുണ്ടാക്കിയാണ് നടക്കുക..പോവുന്ന കൂട്ടത്തിലെ കുട്ടികളും സമാനമായ ശബ്ദങ്ങൾ  ഉണ്ടാക്കും ..എന്നാൽ അത്  "അമ്മേ... എനിക്ക് അതുപോലത്തെ ബലൂണ്‍,,അതുപോലത്തെ പീപ്പി "ന്നൊക്കെ പറഞ്ഞു  കരയുന്നതിന്റേതാവുമെന്നു മാത്രം ..കൊച്ചു കുട്ടികളെ എടുത്തു കൈവേദനിക്കുമ്പോൾ മാറി മാറി എടുത്തും, കൈ വിടുവിച്ചു ഓടി വീഴുന്ന കുട്ടികളെ ശാസിച്ചും സമാധാനിപ്പിച്ചും കൊണ്ടൊരു നാടകയാത്ര ....

                                                                                                                                 (തുടരും)

         

1/15/14

സപ്പോട്ട മരം



അമ്മമ്മയുടെ വീട്ടിലെ താമസകാലത്താണ്   കുട്ടികളുമായി കൂട്ടം കൂടി കളിക്കലിന്റെ സുഖം എന്താണെന്ന് അമ്മുവിനും അപ്പുവിനും മനസ്സിലായത്‌.

 അച്ഛൻ വീട്ടിൽ അവർ "കൊത്തം കല്ലു"കളിയും, "സോഡി"യും, "ദായ"വും  കൂടിവന്നാൽ ഭിക്ഷാടകരായുള്ള അഭിനയവുമായിരുന്നു ഉണ്ടായിരുന്നത് ..ഭിക്ഷയായി പൈസ രൂപത്തിൽ കൊടുത്തിരുന്നത് ഇളംബക്ക തോടായിരുന്നു . രണ്ടും തമ്മിലുള്ള സാമ്യം കൂട്ടിമുട്ടുമ്പോഴുള്ള  ഒച്ച മാത്രമാണ്. അതിനു "ഉച്ചുളി"എന്ന് പറയും ..ദായം കളിക്കും കരുവായി ചെറിയ ഉച്ചുളി ആണ് ഉപയോഗിച്ചിരുന്നത്.  എല്ലാ വീട്ടിലും ഉച്ചുളി സുലഭമായി കിട്ടും.  അടുത്തുള്ള പുഴയിൽ കൂട്ടുകാരികളൊത്തു ഇളംബക്ക വാരാൻ പോയിരുന്നതായി അമ്മ പറയാറുണ്ട്‌.  എന്നാൽ അമ്മുവിൻറെ കാലത്ത് രാവിലെ ഒരു സഞ്ചിയെടുത്തു പുഴക്കരയിലേക്ക്  ഇളംബക്ക വാങ്ങാൻ പോകുന്ന കൂട്ടുകാരായിരുന്നു ..അവിടെ തോണിയിൽ അതിന്റെ  വില്പന ഉണ്ടാവും ..രണ്ടു രൂപക്കൊക്കെ സഞ്ചി നിറച്ചും  കിട്ടും .. അതുകൊണ്ടുവന്നു പുഴുങ്ങിയാൽ അതിന്റെ   വായ തുറന്നു വരും .. പിന്നെ തോടിൽ നിന്ന് ഇളംബക്ക നുള്ളിയെടുക്കണം ..   കുട്ടികളെ അധികം ഈ പണി ഏൽപ്പിക്കില്ല  ..കാരണം  ഇളംബക്ക ഇറച്ചി ഇടാനുള്ള പാത്രത്തിൽ  വീഴുന്നതിലും കൂടുതൽ  അവരുടെ വായയിൽ  വീഴും.   ഈ ഇറച്ചി  കൊണ്ട് കറിയും വറവുമൊക്കെ ഉണ്ടാക്കും .  എല്ലാ വീടിന്റെയും പിന്നാമ്പുറത്ത് ഉച്ചുളിയുടെ  ഒരു കൂന ഉണ്ടാകും .. അതാണ്‌ കുട്ടികളുടെ കളിസാധനമായി അതും മാറിയത് ...

   അമ്മമ്മയുടെ വീട്ടിൽ അവർ "ഒളിച്ചും പൊത്തും" കളിക്കും ..സ്വന്തം പറമ്പിലും വീട്ടിലും മാത്രമല്ല  ഒളിക്കുക ..അടുത്തുള്ള വീടുകളിലും!!!.. അത്ര വിശാലമായിരുന്നു കളിസ്ഥലം ... അമ്മുവും സജീവമായി പങ്കെടുക്കും ..എന്നാൽ "കാക്ക" ആവുന്നത് വളരെ കഷ്ടം പിടിച്ച പണിയായിരുന്നു .. സൂത്രക്കാരായ കൂട്ടുകാർ അവളെ  പറ്റിച്ചു, വന്നു "അച്ചു" തൊടും ..ഒരു പ്രാവശ്യം കാക്കയായാൽ, പിന്നെ അന്ന് മുഴുക്കെ അവൾ  തന്നെയാവും കാക്ക .. രണ്ടു മൂന്നുപേരെ കണ്ടുപിടിച്ചു അച്ചു തൊട്ടു, ഇനി ഒരാളെ   തിരയുമ്പോഴേക്കും അവൾ കാണാതെ ആരെങ്കിലും വന്നു അച്ചു തൊടും ..കളി പിന്നെ ആദ്യേം പൂദ്യേം കളിക്കണം ..കാക്ക അമ്മു തന്നെ .. അപ്പോൾ കുട്ടികളുടെ മുഖത്തെ ചിരി കാണുമ്പോൾ അവൾക്കു നന്നേ ദേഷ്യം വരും ..അതുകൊണ്ട്    തന്നെ  കാക്കയെ തിരഞ്ഞെടുക്കാനുള്ള  തൊട്ടെണ്ണിപ്പാട്ടിന്റെ അവസാന വിരൽ തൻറെ മേൽക്കാവരുതെ എന്ന് അവൾ പ്രാർഥിക്കാറുണ്ട് .. ചില വിരുതന്മാർ എത്ര വേഗമാണ് എല്ലാരേയും കണ്ടുപിടിച്ചു വിജയശ്രീലാളിതനാവുന്നതു .. ചിലപ്പോൾ ആദ്യം കണ്ടു പിടിക്കുന്നതു അമ്മുവിനെ തന്നെ ആവും.  പിന്നീടങ്ങോട്ട് എല്ലാർക്കും  അവളെ  പറ്റിച്ചാൽ മതിയല്ലോ..


പിന്നെ ഒരു കളി സപ്പോട്ടമരത്തിൽ കയറിക്കളിക്കുന്ന "മര  സോഡി" ആയിരുന്നു ..പക്ഷേ ആണ്‍കുട്ടികൾ കളിക്കുന്നത് നോക്കി നിൽ ക്കാനെ അവൾക്കു കഴിയൂ.  അധികം ഉയരമില്ലാത്ത ചരിഞ്ഞു വളർന്ന മരമായിരുന്നു അമ്മമ്മയുടെ വീട്ടുപറമ്പത്തെ  സപ്പോട്ടമരം .  അതിൽ ഒരുപാടു സപ്പോട്ടയും കായ്ക്കുമായിരുന്നു ..എന്നാൽ ഒന്ന് പോലും അധികം വലുതായി അവൾ കണ്ടിരുന്നില്ല .  സ്കൂളിൽ പോകുന്ന കുട്ടികൾ റോഡിലൂടെ പോകാതെ അവരുടെ പറമ്പിലൂടെ പോകാൻ കാരണം ഈ സപ്പോട്ട മരമായിരുന്നു ..ഒരു ജനകീയ മരം ..ഏതു കുട്ടിക്കും കയറാം.. അതിലെ സപ്പോട്ട പറിക്കാം..ആരും വഴക്ക് പറയില്ല ..ഒന്നുകടിച്ചു ചവച്ചു അതപ്പോൾ തന്നെ തുപ്പി, പിന്നെ ആ കായ വലിച്ചെറിഞ്ഞു  കൊണ്ടുള്ള നടത്തം.. അമ്മുവും ആ കായ തിന്നു നോക്കുമായിരുന്നു.  പലതിൽ നിന്നും പാലു വരും..അപ്പോൾ അവളും അവരെപ്പോലെ ചെയ്യും ..ചില ഭാഗ്യത്തിന് കുറച്ചു മൂത്ത,  ഇത്തിരി മധുരമുള്ളതും അവൾക്കു കിട്ടിയിട്ടുണ്ട് ..ആ കായയുടെ രുചി കൂടിവന്നാൽ  അത്ര മാത്രമാണെന്നായിരുന്നു  ആ കാലങ്ങളിൽ അവൾ  മനസ്സിലാക്കിയിരുന്നത് .  ഈ ചെറിയ മധുരം കിട്ടുമെന്ന പ്രതീക്ഷയാണ് വീണ്ടും വീണ്ടും പച്ച കായ്കൾ കടിച്ചു നോക്കാനുള്ള പ്രേരണ . വേറൊരു വീട്ടിലെ ചെറിയ സപ്പോട്ട മരത്തിൽ വലിയ കായ കാണുമ്പോഴൊക്കെ വല്ല സങ്കര ഇനവുമാകും എന്നേ അവൾ കരുതാറുള്ളൂ  ..അവർ ആ പറമ്പിലേക്ക് ആരെയും കയറ്റിയിരുന്നില്ല ... 

  ആ സപ്പോട്ട മരത്തിലാണ് അപ്പുവും മാമന്മാരുടെ മക്കളും അടുത്ത വീട്ടിലെ കുട്ടികളും കൂടി മരസോഡി  കളിക്കുന്നത് ..എളുപ്പത്തിൽ ചെറിയ കുട്ടികൾ വരെ അതിൽ കയറും ..ഒരു കൊമ്പ്   ചരിഞ്ഞു വന്നു നിലത്തു തൊടുമായിരുന്നു .. തടിയിലൂടെ കയറി  ആ കൊമ്പിലൂടെ    ഊർന്നിറങ്ങിയായിരുന്നു കാക്കയിൽ നിന്നും ഒഴിവാകുന്നത് ..മിടുക്കൻമാർ  അതിന്റെ ഉയരത്തിൽ ഉള്ള കൊമ്പിൽ  കയറി സ്വസ്ഥമായി ഇരുന്നു ഒരു കള്ള പുഞ്ചിരിയോടെ സപ്പോട്ട ചവച്ചു തുപ്പും ..അവരെ തൊടാൻ കാക്കക്ക് എളുപ്പമാവില്ല.  മരം കയറ്റം അറിയാത്തതുകൊണ്ട്   അമ്മുവിനെ ഈ കളിക്ക് കൂട്ടില്ല ..അവരുടെ ചിരിയും കളിയും നോക്കി നില്ക്കുകയേ   നിവൃത്തിയുള്ളൂ .. അതുകൊണ്ട് ആരും ഇല്ലാത്തപ്പോൾ ഒന്ന് കയറി നോക്കാൻ അവൾ  തീരുമാനിക്കും ..എന്നാൽ കുട്ടികൾ കയറി കയറി തടിക്കു നല്ല മിനുസം വന്നിരുന്നു . അതിൽ  ചവിട്ടുമ്പോൾ കാൽപാദം  വല്ലാതെ  ഇക്കിളി ആകും .. അപ്പോൾ വഴുതി വീഴുമെന്നു തോന്നും ...പിടിച്ചു കയറാൻ കൊമ്പുകളും  അടുത്തില്ല .. അവൾക്കു തന്റെ സാഹസം മതിയാക്കിയേ  പറ്റൂ .. എന്നാൽ അടുത്ത വീട്ടിലെ,  അവളിലും ചെറിയ  പെണ്‍കുട്ടികൾ പോലും  ഈസിയായി അതിൽ കയറുന്നത് കാണുമ്പോൾ , അവൾ  അസൂയയോടെ നോക്കി നിൽക്കും.. ഈ അസൂയ മാത്രം അവളിൽ വേണ്ടുവോളം ഉണ്ടായിരുന്നു താനും ..




12/3/13

രുചി

      കുട്ടികൾക്ക് വല്ല അസുഖവും വന്നാൽ ആണ് അമ്മയുടെ സ്നേഹം കൂടുതലായി കിട്ടുന്നത്. അമ്മ അധിക സമയവും കൂടെ തന്നെ കാണും . അല്ലെങ്കിൽ വിളിച്ചാൽ വിളി കേൾക്കുന്നിടത്ത്...  അപ്പുവിനു പനിവന്നാൽ , അമ്മ അവനെ നന്നായി ശുശ്രൂഷിക്കുന്നത് കാണുമ്പോൾ, ഇത്തിരി കുശുമ്പൊക്കെ അവൾക്കുണ്ടാവുന്നത് സാധാരണയാണ് ..അപ്പോൾ അവൾ അമ്മയുടെ ശ്രദ്ധ  കിട്ടാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും.  അതൊന്നും അമ്മ കേട്ടില്ലെങ്കിൽ പിണങ്ങി ഇരിക്കേം ചെയ്യും.   അപ്പുവിനു കൊടുക്കുന്ന കഞ്ഞി തന്നെ അവളും കുടിക്കും .. ആ കഞ്ഞിയോളം രുചി വേറെ ഒന്നിനും ഇല്ലാന്ന് തോന്നും അവൾക്കപ്പോൾ  .അവന്റെ സുഖവിവരമന്വേഷിച്ചു വരുന്ന അയൽക്കാരുടെ വർത്തമാനം കേൾക്കാനും  അവൾക്കിഷ്ടമായിരുന്നു. എന്നാൽ പനി  പകരുമെന്നു പറഞ്ഞു അവന്റെ അടുത്തു കൂടുതൽ നേരം ഇരിക്കാൻ അമ്മ സമ്മതിക്കില്ല.  എല്ലാരുടെയും സ്നേഹവും പരിചരണവും കിട്ടുമ്പോൾ അവന്റെ ഗമ ഇത്തിരി കൂടും ..അപ്പോഴൊക്കെ വേഗം  ഒരു പനി വരണേ എന്ന് അവൾ  പ്രാർത്ഥിക്കുമായിരുന്നു ..


       പനി വന്നാലോ ...കഞ്ഞി അവളുടെ തൊണ്ടയിൽ നിന്ന് താഴെ ഇറങ്ങില്ല ...അവൾക്കു വേഗം പനി   മാറി ചോറ് കഴിച്ചാൽ  മതി എന്നാവും..ചോറിന് അത്രേം രുചി ഉണ്ടെന്നു അവൾക്കപ്പോൾ തോന്നും.   നാട്ടിലുള്ള ഡോക്ടറെ കാണിച്ചു പനി   മാറുന്നി ല്ലെങ്കിൽ,  ടൌണിൽ  കൊണ്ടുപോയി  സ്പെഷലിസ്റ്റിനെ   കാണിക്കും. വീട്ടിൽ നിന്ന് രാവിലെ തന്നെ ഇറങ്ങണം. എന്നാലും അവിടെ എത്തുമ്പോൾ   ടോക്കൻ ഒരുപാടായിക്കാണും .  കാണിച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും നന്നായി വിശക്കും രണ്ടുപേർക്കും ..അപ്പോൾ അവിടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കും . അമ്മ ഊണ് കഴിക്കുമ്പോൾ  അമ്മുവിനു ബ്രഡോ, ബണ്ണോ  ആണ് കഴിക്കാൻ വാങ്ങുക. വിശപ്പുണ്ടെങ്കിലും, രുചി തോന്നാത്തത് കൊണ്ട് അവൾക്കത് കഴിക്കാൻ പറ്റില്ല.. ഇനി ഇപ്പോൾ  ഊണിനായിരിക്കും ടേസ്റ്റ് എന്ന് അവൾക്കു തോന്നും.  അവൾ ഊണ് ചോദിച്ചാൽ, അമ്മ വിലക്കും ദഹിക്കില്ലത്രേ.   പോരാത്തതിന് ബസ്സിൽ യാത്ര ചെയ്യേണ്ടതാണെന്നും പറയും. ചർദ്ദിക്കുമോന്നാണ്  അമ്മയുടെ പേടി. അമ്മ ഊണ് കഴിക്കുന്നത്‌ നോക്കിയിരിക്കാൻപോലും അപ്പോൾ അവളെക്കൊണ്ട്  പറ്റില്ല . അത്രയ്ക്ക് ദേഷ്യം വരും ..  പാവം അമ്മ,  വല്ലതും കഴിച്ചെന്നു വരുത്തി എഴുന്നേൽക്കും. വീട്ടിൽ പോയി ചൂട് കഞ്ഞി ഉണ്ടാക്കിത്തരാമെന്നും പറയും. അമ്മമാർ  അങ്ങിനെയാണ്.   മക്കൾ കഴിച്ചില്ലെങ്കിൽ അവർക്കും ഒന്നും  കഴിക്കാൻ തോന്നില്ല.  വീട്ടിൽ ആരെങ്കിലും വിരുന്നുവരുമ്പോൾ കൊണ്ടുവരുന്ന പലഹാര സാധനങ്ങൾ എല്ലാർക്കുമായി വീതിക്കും . അമ്മു അവളുടെ പങ്ക് വേഗം കഴിച്ച് അമ്മയുടെ പങ്കിന്റെ പങ്കുപറ്റാൻ ഓടും..അമ്മ അതിന്റെ ടേസ്റ്റ് പോലും നോക്കാതെ മക്കൾക്കായി വീതിച്ചു നൽകും. ഈ അമ്മമാർക്ക് പലഹാരം കഴിപ്പൊന്നും പറഞ്ഞി ട്ടുള്ളതല്ല അല്ലേ. കൂട്ടത്തിൽ ഇഷ്ടമല്ലാന്നൊരു നുണയും.        

             ഒരിക്കൽ അവൾക്കു മഞ്ഞപ്പിത്തം വന്നു. നഖങ്ങളും കണ്ണും മഞ്ഞ നിറം ഉണ്ടോന്നൊരു സംശയം അമ്മയ്ക്ക് തോന്നിയത് കൊണ്ട് പിറ്റേന്ന് രാവിലെ ആദ്യമൊഴിക്കുന്ന മൂത്രത്തിൽ കുറച്ചു ചോറ് ഇട്ടു നോക്കിയാണ് അത് സ്ഥിതീകരിച്ചത് . അതെ കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അതാ ആ വറ്റുകൾ മുഴുവൻ മഞ്ഞനിറമായിരിക്കുന്നു . അമ്മ വല്ലാതെ പേടിച്ചു .പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങി. എണ്ണ , ഉപ്പ്  മുതലായവ വർജ്ജിക്കണം. ഇലകള്ക്കടിയിൽ ചെറിയ മുത്തുകൾ പോലെയുള്ള കീഴാർ  നെല്ലി എന്ന ചെടി അരച്ച് ഒരു നെല്ലിക്ക  വലുപ്പത്തി ലാക്കി രണ്ടു നേരം കഴിക്കണം.  നല്ല കയ്പ് ആയിരിക്കും അതിനു.  കഴിച്ചു കഴിഞ്ഞാൽ കുറച്ചു പഞ്ചസാര തിന്നാം.  മഞ്ഞപ്പിത്തം വന്നാലുള്ള പഥ്യം ആണ് അവളെ ഏറ്റവും കുഴക്കിയത് . ചോറും അതിലൊഴിക്കാൻ ഉപ്പിടാത്ത, ഇത്തിരി കുരുമുളക് അരച്ച് ചേർത്ത് വച്ച തക്കാളിക്കറിയുമായിരുന്നു എന്നും കൊടുത്തിരുന്നത്. അവൾക്കു ഭക്ഷണം കഴിക്കാനേ തോന്നില്ലായിരുന്നു.ചികിത്സ   വീട്ടു വൈദ്യത്തിൽ ഒതുക്കാൻ അമ്മയുടെ മനസ്സ് സമ്മതിച്ചില്ല. അക്കാലത്തെ നല്ല പേരുള്ള സന്തോഷ്‌ ഡോക്ടറുടെ അടുത്തു അമ്മ കൊണ്ടു പോയി. ഒരു പുഴ കടന്നു വേണം പോവാൻ .. ഡോക്ടർ മരുന്ന് എഴുതിക്കൊണ്ടിരുന്നപ്പോൾ പഥ്യമെന്തെങ്കിലും ഉണ്ടോന്നു ചോദിക്കാൻ അവൾ നിർബന്ധിച്ചു ..അമ്മ ചോദിച്ചതിനു "ബിരിയാണി വരെ കഴിച്ചോളൂ "   എന്നായിരുന്നു ഡോക്ടറുടെ മറുപടി.   അമ്മുവിനുണ്ടായ സന്തോഷത്തിനു ഒരതിരും  ഉണ്ടായിരുന്നില്ല ,ഇതു കേട്ടപ്പോൾ.. എന്നാൽ വരുന്ന വഴി തോണിയിൽ വച്ച് അവൾ ഇതിനെ പറ്റി ചോദിച്ചപ്പോൾ "ഡോക്ടർക്ക്‌ അങ്ങിനെ എന്തും പറയാം..നഷ്ടപ്പെടാനുള്ളതു ഞങ്ങൾക്കാണ് " എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മുവിൻറെ എല്ലാ പ്രതീക്ഷയും അവിടെ തീര്ന്നു ..
അമ്മ എങ്ങിനെ ഭയപ്പെടാതിരിക്കും? കൈക്കുഞ്ഞായിരുന്നപ്പോൾ നഷ്ടപ്പെട്ടു പോകുമായിരുന്നു അവൾ.  അവൾക്കു വന്ന വയറിളക്കത്തിനു ചികിത്സയായി ഒരു സൂചി വച്ചിട്ടു തിരിച്ചു ബസിൽ കയറിയ അമ്മമ്മ, കയ്യിൽ കുഞ്ഞു കുഴഞ്ഞു പോകുന്നത് കണ്ടു, ബസ്‌ നിർത്തിച്ചു വീണ്ടും ഡോക്ടറുടെ അടുത്തേക്ക് ഓടി.. മരുന്ന് മാറി കുത്തിവച്ചിട്ടോ?  ഡോസ് കൂടിപ്പോയിട്ടോ? എന്താന്നറിയില്ലായിരുന്നു അമ്മമ്മയ്ക്ക്.  ഡോക്ടർ പരിശോധിച്ചു, വീണ്ടും ഒരു സൂചി കൂടി വച്ചതു കൊണ്ടാണ് കുട്ടിക്ക് ജീവൻ തിരിച്ചു കിട്ടിയത് . അപ്പോൾ തന്നെ തിരിച്ചു പോകാൻ തോന്നിയില്ലായിരുന്നെങ്കിൽ എന്ന് അമ്മമ്മ കൂടെ കൂടെ പറയുമ്പോൾ നോവുന്നത്  അമ്മ മനസ്സായിരുന്നു. 

     ഒരു മാസത്തോളം  അതേ ഭക്ഷണമായപ്പോൾ, അവൾ രസം എന്നൊന്ന് മറന്നു പോയിരുന്നു. അതുകൊണ്ടാണ്  അസുഖം മാറിവന്നപ്പോൾ ആദ്യമായി  കൂട്ടാൻ കൊടുത്ത "വേളൂരി"ക്കറിക്ക് അത്രേം ടേസ്റ്റ് അവൾക്കു തോന്നിയത്.  ആ കറി രുചിച്ചു  മുഖം കോട്ടിക്കൊണ്ട് " അമ്മൂ,  ഈ ഉപ്പും പുളിയുമില്ലാത്ത  കറി നീ എങ്ങിനെ കഴിക്കുന്നു ?" എന്ന് അപ്പു ചോദിച്ച പ്പോൾ  "രസം" എന്നാൽ എന്താണെന്ന് അവൾ തന്നോടു തന്നെ ചോദിച്ചു ...