12/4/12

സൂചി

                "അമ്മേ....സൂചി വേണ്ടാ...ഞാന്‍ ഗുളിക കഴിച്ചോളാം ...  ഡോക്ടറോട്  അമ്മ ഒന്നു പറയൂ..." കണ്ണീരുണങ്ങി  വറ്റിയ മുഖത്തോടെ,  ചിലമ്പിച്ച ശബ്ദ ത്തില്‍ അമ്മു കേണു. അവളുടെ ദയനീയ ഭാവം കണ്ടു അമ്മ ഡോക്ടറോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാകൂ എന്ന് പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍ അമ്മുവിന്റെ തോളില്‍ തട്ടി.

                 അമ്മു ഒരിക്കല്‍ പോലും സൂചിവച്ചതായി ഓര്‍ക്കുന്നില്ല. സൂചിവയ്കുമ്പോഴുണ്ടാകുന്ന  വേദനയെ പറ്റി ഒരുപാടു കേട്ടിരിക്കുന്നു. മുറിവിന്റെ വേദന സഹിക്കാന്‍ പറ്റുന്നില്ല. അതിന്റെ കൂടെ ...

                അമ്മു അന്ന് സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍  വന്നതായിരുന്നു. വീട്ടില്‍ അച്ഛന്റെയും വേറൊരാളുടെയും  സംസാരം കേള്‍ക്കാം.. അമ്മു അകത്തു കയറി നോക്കി. സെബാസ്റ്റ്യന്‍  അങ്കിള്‍.... വളരെ നാളുകള്‍ക്ക് ശേഷം വരികയാണ്‌. ഉച്ചയ്ക്ക് ഊണിനു അങ്കിളുമുണ്ട് . മീന്‍ കറിയും തോരനും മാത്രമേ ഉള്ളൂ. അതിനാല്‍ അമ്മ അമ്മൂനോടു "മോളെ നീ സാവിത്രിചേച്ചീടടുത്തു  ചെന്ന് മോര് വാങ്ങിയിട്ട് വാ " എന്ന് പറഞ്ഞു ഒരു തൂക്കുപാത്രം കയ്യില്‍ കൊടുത്തു. 

             രണ്ടു മൂന്നു പറമ്പി നപ്പുറത്താണ് സാവിത്രി ചേച്ചിയുടെ  വീട് .  ഒരു നല്ല ചേച്ചി. പശുവിനെ മേയ്ക്കാന്‍   അവളുടെ പറമ്പിലും അവര്‍ വരാറുണ്ട്. അവളപ്പോള്‍ അവരുടെ കൂടെ കൂടി  പുല്ലു പറിച്ചു പശുവിനു കൊടുക്കും. എന്നാല്‍ ദൂരെ നിന്ന് മാത്രം. പേടിയാണവള്‍ക്ക്!!!

            അവള്‍ വേഗം  ചേച്ചിയുടെ വീട് ലക് ഷ്യമാക്കി നടന്നു. അവിടെ അവര്‍ക്ക് പുതിയ വീടെടുക്കാന്‍ തറ കെട്ടിയിട്ടുണ്ട്. അതിനടുത്ത്  ഒരു താല്‍കാലിക ഷെഡിലാണ് ഇപ്പോള്‍ അവരുടെ കുടുംബം താമസിക്കുന്നത്.തറയുടെ മേല്‍ ടോണി സുഖമായി ഉറങ്ങുന്നുണ്ട്. അവരുടെ വളര്‍ത്തു നായയാണ്‌. അതിനടുത്തെത്തിയപ്പോള്‍ അവള്‍ ഇത്തിരി പേടിയോടെ നടന്നു.

            ആരാ വീട്ടില്‍  വന്നത് എന്ന് ചേച്ചി  ചോദിച്ചു. ഇല്ലെങ്കില്‍ ഈ സമയത്ത് അവള്‍ മോരിനു വരില്ലെന്ന് അവര്‍ക്കറിയാം .അവള്‍ക്കു ഭക്ഷണം കഴിച്ചിട്ട് സ്കൂളില്‍ എത്തേണ്ടതാണ്. അവര്‍ വേഗം തന്നെ അമ്മുവിന് മോരുകൊടുത്തു. അപ്പോള്‍ മഴ ചാറാന്‍ തുടങ്ങി. അവര്‍ ഉച്ചത്തില്‍ തന്റെ അനുജത്തിയായ മീനയോടു അയയിലിരിക്കുന്ന തുണി എടുക്കാന്‍ പറഞ്ഞു.  മീന ചേച്ചി കേട്ടില്ലെന്നു തോന്നി... അവര്‍ തന്നെ അമ്മുവിന് പിന്നാലെ തുണിയെടുക്കാന്‍ ഓടി. ഇതിനകം ടോണിയുടെ ഉറക്കം ചാറ്റല്‍ മഴ മുടക്കിയിരുന്നു.

             സാവിത്രിചേ ച്ചി ഉച്ചത്തില്‍ സംസാരിക്കുന്നതും അമ്മുവിന്‍റെ പിന്നാലെ ഓടുന്നതുമാണ് ടോണി കാണുന്നത്. അത്  കുരയ്ക്കാന്‍ തുടങ്ങി. അമ്മുവിന് പേടിയായി. അവള്‍ നായയെ നോക്കിക്കൊണ്ട്‌ തന്നെ നടന്നു. ടോണി  അവളെ നോക്കി കുരച്ചു.  അവള്‍ പേടിയോടെ ഓടി. ടോണി സാവിത്രി ചേച്ചിയേയും അമ്മുവിനേയും മാറി മാറി നോക്കി. പിന്നെ ഒറ്റച്ചാട്ടത്തിനു അമ്മുവിന്‍റെ കയ്യില്‍ ഒരു കടി കൊടുത്തു.അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. മോരും പാത്രം കയ്യില്‍ നിന്ന് വീണു. സാവിത്രി ചേച്ചി ഓടി വന്നു നായയെ പിടിച്ചു മാറ്റി. കയ്യില്‍ നിന്ന് ചോര ഒഴുകുന്നത്‌ കണ്ടു അവര്‍ പേടിച്ചു.


           ടോണി ഇതുവരെ ആരെയും കടിച്ചിട്ടില്ല. അയയില്‍ ഉണക്കാനിട്ട തുണി ചാറ്റല്‍ മഴ യില്‍ നനയുമെന്ന ചിന്തയില്‍ ടോണിയെ  ശ്രദ്ധിച്ചില്ല. അവനാകട്ടെ       അമ്മു എന്തോ എടുത്തു   ഓടുകയാണെന്ന് തെറ്റിദ്ധരിച്ചി
രിക്കാം...പേടിയായാലും നായയുടെ നേര്‍ക്ക്‌ നോക്കി നോക്കി ഓടിയാല്‍ അത് കടിക്കും എന്ന് ഇപ്പോള്‍ അമ്മുവിനറിയാം. കരച്ചില്‍ കേട്ട് മീന ചേച്ചിയും ഓടിയെത്തി. അവര്‍ മുറിവ് കഴുകി ഒരു തുണികൊണ്ട് കെട്ടി. പിന്നെ അമ്മുവിനേയും കൂട്ടി അവളുടെ വീട്ടിലേ ക്ക് നടന്നു.


          അവളുടെ വീട്ടിലെത്തി കാര്യം പറഞ്ഞു. അമ്മു നിര്‍ത്താതെ കരഞ്ഞു. അമ്മ ഡെറ്റോള്‍  ഒഴിച്ച് മുറിവ് വീണ്ടും കഴുകി ഒരു കോട്ടന്‍ തുണി കെട്ടി. അച്ഛനും സെബാസ്റ്റ്യന്‍ അങ്കിളും അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അച്ഛന് അങ്കിളിന്റെ കൂടെ പോകേണ്ടത് കൊണ്ട് അമ്മയാണ് അവളെ  ഡോക്ടറിന്റെ അടുത്തു കൊണ്ടുപോയത്.

                 ഡോക്ടര്‍ മുറിവ് പരിശോ ധി ച്ചു . പിന്നെ ക്ലീന്‍ ചെയ്തു മരുന്ന് വച്ച് കെട്ടി. ഒരു  സൂചി വയ്ക്കണമെന്നു  പറഞ്ഞു.  പിന്നെ വീട്ടില്‍ വളര്‍ത്തുന്ന നായയായതുകൊണ്ട്‌ 10 ദിവസം നായയെ നോക്കണമെന്നും പറഞ്ഞു.

    
          "കുട്ടിയെ ചരിച്ചു കിടത്തൂ "  ശബ്ദം കേട്ട് അമ്മു ഞെട്ടി. കയ്യില്‍ സിറിഞ്ചുമായി ഡോക്ടര്‍. അവളുടെ കരച്ചിലിന്റെ ആക്കം കൂടി.  രണ്ടുപേര്‍ ചേര്‍ന്നു അമ്മുവിനെ പിടിച്ചു. ഡോക്ടര്‍ സൂചി വച്ചു. 

         പത്തു ദിവസം നായയെ ശ്രദ്ധിക്കണമെന്നും നായക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ പിന്നേം സൂചി വയ്കേണ്ടി വരുമെന്നും ഡോക്ടര്‍ അമ്മയോട് പറഞ്ഞു.

                വീട്ടിലെത്തിയപ്പോള്‍ അപ്പു അവരെ കാത്തിരിക്കയാണ്‌. വിവരങ്ങളെല്ലാം അവന്‍ അറിഞ്ഞിരുന്നു.അവന്‍ അമ്മുവിന്റെ അടുത്തു കട്ടിലില്‍ ഇരുന്നു, അവളുടെ മുറിവുള്ള കയ്യിലൂടെ പതുക്കെ വിരലോടിച്ചു. ആ സാന്ത്വ നത്തിന്റെ സുഖ ത്തില്‍ അവള്‍ ഒന്നു മയങ്ങി.   പിന്നീടുള്ള അമ്മുവിന്‍റെയും അപ്പുവിന്റെയും  പ്രാര്‍ത്ഥനയില്‍ അവര്‍  ഇതും കൂടി ചേര്‍ത്തു ."ദൈവമേ  ടോണിക്കൊന്നും വരുത്തരുതേ......"



11/6/12

അമ്മുവും കുട്ടനും

           അമ്മു സ്കൂള്‍ വിട്ടു നേരത്തെ  വന്നിരുന്നത് കൊണ്ട്  
അവള്‍ക്കായിരിക്കും ചില പണികളൊക്കെ... അടുത്തുള്ള കടയില്‍ പോവുക, പിന്നെ അമ്മയ്ക്ക്  തയ്ക്കാന്‍ കട്ട്‌ ചെയ്ത തുണികള്‍  രാജിചേച്ചിയുടെ  അടുത്തുനിന്നു വാങ്ങിക്കൊണ്ടുവരിക...അങ്ങിനെ....

       അന്നും  അമ്മു സ്കൂളില്‍ നിന്ന് വന്നു ഉടുപ്പ് മാറ്റി, ഭക്ഷണം  കഴിച്ചു . പിന്നെ  രാജിചേച്ചിയുടെ  അടുത്തുനിന്നു  തയ്ക്കാനുള്ള തുണി വാങ്ങിക്കൊണ്ടുവരാന്‍  പോയി.. ഒരു 8-10 മിനിറ്റ് നടക്കണം   അവിടേക്ക്.

       പോകുന്ന വഴിയിലാണ് അമ്മു സാധാരണ പോകാറുള്ള കട. അതിനടുത്തു  അമ്പലം  ... ആല്‍ത്തറ....

       മൂന്ന് നാലു  കുട്ടികള്‍ ആല്‍ത്തറയിലിരുന്നു കളിക്കുന്നു. അതില്‍ രണ്ടുപേര്‍ രാജിചേച്ചിയുടെ മക്കളാണ്. അരുണയും അവളുടെ അനിയന്‍ കുട്ടനും. അമ്മുവിനെക്കാള്‍ താഴ്ന്ന ക്ലാസ്സിലാണ് അവര്‍.  രണ്ടുപേരും അല്പം  തടിച്ചിട്ടാണ്. കാണാന്‍ പ്രത്യേക ചന്തമുണ്ട്... അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മു അവരുടെ വീടിനുനേരെ നടന്നു. . അവിടെ അടുത്തുള്ള കുട്ടികള്‍ ഈ ആല്‍ത്തറയിലിരുന്നാണ് കളിക്കുക.


      അവിടെ എത്തിയപ്പോള്‍ രാജിചേച്ചി തനിച്ചാണവിടെ  . അവര്‍  അമ്മുവിനോട് കുശലാന്വേഷണം നടത്തി. അപ്പു സ്കൂളില്‍ നിന്ന് എത്തിയില്ലേന്നു  ചോദിച്ചു. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അപ്പുവും അമ്മുവും   ഒരുമിച്ചാണ് പോകുക. വരുന്നവഴി കടയില്‍ നിന്ന് മിട്ടായിയും വാങ്ങും.രണ്ടുപേരും സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ വീടെത്തുന്നതറിയില്ല.


    രാജിചേച്ചി  രണ്ടു മൂന്ന് സ്കേര്‍ട്ട്‌  കട്ട്‌ ചെയ്തതു  എടുത്തു മടക്കി,  അതിടാന്‍ കവര്‍ അന്വേഷിച്ചു. കവര്‍ ഒന്നും കാണാഞ്ഞു അവര്‍ അത് അമ്മുവിന്‍റെ കയ്യില്‍ അങ്ങിനെ തന്നെ കൊടുത്തു. കൂട്ടത്തില്‍ "അമ്മൂ,ഇത് ചളി പുരളാതെ വീട്ടിലെത്തിക്കണേ" എന്നും."ശരി ചേച്ചി" എന്ന് പറഞ്ഞു അവള്‍ അത് ഭദ്രമായി പിടിച്ചു, വീട്ടിലേക്കു നടന്നു...


    വരുന്ന വഴി ആല്‍ത്തറക്കെത്തിയപ്പോള്‍ കുട്ടന്‍ ഓടി അമ്മുവിന്‍റെ അരികിലെത്തി.അമ്മു ചിരിച്ചുകൊണ്ട് അവന്റെ ഓമനത്തമുള്ള മുഖത്തേക്ക് നോക്കി. അവന്‍ പെട്ടെന്ന്   അമ്മുവിനെ അടിക്കാനും മാന്താനും തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അമ്മുവിന് മനസിലായില്ല. അവള്‍ ആകെ പേടിച്ചു."മോനെ തുണി" അവള്‍ അവനെ മാറ്റാന്‍ ശ്രമിച്ചു. പക്ഷെ കയ്യില്‍ തുണി ഉള്ളതിനാല്‍ കുട്ടിയെ ദൂരെയക്കാന്‍ അവള്‍ക്കു പറ്റിയില്ല. തുണിയില്‍ മണ്ണ് പറ്റാതിരിക്കാന്‍  അവള്‍ ശ്രദ്ധി ച്ചു. അതിനാല്‍ അവള്‍ക്കു ഒരുപാടു അടിയും മാന്തും കിട്ടി.

        എന്തിനാണ് കുട്ടി തന്നെ ഉപദ്രവിക്കുന്നത്??? . കാണുമ്പോള്‍ ഒന്ന് ചിരിക്കും എന്നല്ലാതെ അവരോടൊത്തു  ഇതുവരെ കൂട്ടുകൂടാനോ  കളിക്കാനോ  നിന്നിട്ടില്ല, അമ്മുവും അപ്പുവും. പിന്നെ കുട്ടിക്ക് ദേഷ്യം തോന്നാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു..... ഓര്‍ത്തപ്പോള്‍ അവള്‍ക്കു കരച്ചില്‍ വന്നു. ശരീര വേദനയെക്കാളും അവളുടെ മനസ്സ് നൊന്തു.


         അരുണ ഓടിവന്നു അവനെ പിടിച്ചു മാറ്റി. അവള്‍ക്കു പക്ഷെ ചിരിയായിരുന്നു. അത് കുട്ടന്റെ എപ്പോഴുമുള്ള താമാശയാവാം.  തുണിയില്‍ പുരണ്ട ഇത്തിരി മണ്ണിലായിരുന്നു അമ്മുവിന്‍റെ ശ്രദ്ധ .
അവളുടെ കണ്ണുനീര്‍ ആ തുണിയില്‍ വീണു...രാജിചേച്ചിയും അമ്മയും വഴക്ക് പറയുമോ എന്നവള്‍ പേടിച്ചു.. ഞാനല്ല.. ഞാനല്ല...  എന്നവള്‍ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു...മുഖവും കയ്യും നീറുന്നത് അവള്‍ അറിഞ്ഞില്ല.

   അവള്‍ പതിയെ വീട്ടിലേക്കു നടന്നു...കുട്ടന്‍ എന്തിനാ തന്നെ ഉപദ്രവിച്ചത് ... ഞാന്‍ അവനെ ഒന്നും ചെയ്തില്ലല്ലോ..   ആലോചിക്കുന്തോറും അവള്‍ക്കു സങ്കടം കൂടി വന്നു. വീടിനടുത്തെത്തി  . ദൂരെ നിന്ന് അമ്മയെ കണ്ടതും അമ്മു നിയന്ത്രണം വിട്ടു കരഞ്ഞു തുടങ്ങി...അതുകേട്ടു   അവള്‍  വീഴുകയോ മറ്റോ ചെയ്തെന്നു കരുതി   അമ്മ പേടിച്ചു ഓടിവന്നു. അവളുടെ കയ്യില്‍ നിന്ന് തുണി വാങ്ങി. അവള്‍ നടന്ന സംഭവം വിവരിച്ചു."ഇതില്‍ കുറച്ചു മണ്ണ് പറ്റി" അവള്‍ തു ണി യില്‍ പുരണ്ട മണ്ണ് അമ്മയെ കാട്ടി.

        തുണിയുള്ളത്‌ കൊണ്ടാ  അവന്റെ അടിയും മാന്തും  കൊള്ളണ്ടിവന്നത്.. ഇല്ലെങ്കില്‍  ഞാന്‍ അവനെ മാറ്റിയേനെ...അമ്മു നിലവിളിയോടെ പറഞ്ഞു...അമ്മ അവളുടെ കയ്യിലും മുഖത്തുമുള്ള നഖത്തിന്റെ പാടുകള്‍ നോക്കി സങ്കടപ്പെട്ടു... "സാരമില്ല .." അമ്മ അവളെ സമാധാനിപ്പിച്ചു


അച്ഛന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.. അവളുടെ സങ്കടത്തില്‍ അച്ഛന്റെ മനസ്സും വിഷമിച്ചു."നീ എന്തിനാ മോളെ തുണി അഴുക്കാവും എന്ന് കരുതി  അടി വാങ്ങിക്കൂട്ടിയത്. അത് അവരുടെ തുണിയല്ലേ. നിനക്ക് അത് അവന്റെ മേലെ വലിച്ചെറിഞ്ഞു ഓടിപ്പോരാമായിരുന്നില്ലേ..."


അമ്മു അപ്പോഴാണ് അതിനെപറ്റി ചിന്തിക്കുന്നത് തന്നെ. താന്‍ ബുദ്ധിമോശമാണോ കാണിച്ചത്‌...

അപ്പു അപ്പോഴേക്കും എത്തി. അവനും സങ്കടമായി .."ഇനി നീ തനിച്ചു പോണ്ട. ഞാന്‍ വന്നിട്ട് രണ്ടുപേര്‍ക്കും കൂടി പോകാം"

പിന്നീട് കുറച്ചു നാളത്തേക്ക് അമ്മു അതോര്‍ത്തു സങ്കടപ്പെട്ടെങ്കിലും, അരുണയെയും കുട്ടനെയും കണ്ടാല്‍ വീണ്ടുമവള്‍ ഒരു ചിരി സമ്മാനിച്ച്‌ തുടങ്ങി...

10/10/12

തീപ്പെട്ടി ചിത്രം


                      അമ്മുവിന്‍റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി രേഖയാണ്. അമ്മു രണ്ടോ മൂന്നോ മാര്‍ക്കിന്‍റെ  വ്യത്യാസത്തില്‍ രണ്ടാമതായിരിക്കും. ചിലവിഷയങ്ങളില്‍ അമ്മുവിനായിരിക്കും അവളെക്കാള്‍  മാര്‍ക്ക്‌. ക്ലാസ്സില്‍ ടീച്ചര്‍  പഠിപ്പിക്കാത്ത ചോദ്യങ്ങള്‍ക്ക് കൂടി അവള്‍ ഉത്തരം എഴുതിയിട്ടുണ്ടാവും. അവള്‍ക്കു ട്യുഷനുണ്ട്. അമ്മുവിന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി അവളായിരുന്നു. നല്ല സ്നേഹമുള്ളവള്‍!!!


                  എന്നാല്‍ സുമ!!!!.അവളുടെ അടുത്തായിരുന്നു അമ്മു ഇരിക്കാറ്..  ടീച്ചര്‍ നീളം നോക്കി ഇരുത്തിക്കുന്നതാണ് . അമ്മുവിന് അതില്‍ വിഷമമൊന്നും  ഇല്ല. സുമയുടെ അച്ഛനു സിറ്റിയിലാണ് ജോലി.  പുതിയതരം കളിപ്പാട്ടം  അവള്‍ക്ക് അച്ഛന്‍ വാങ്ങിക്കൊടുക്കും. അവള്‍ അത്  ക്ലാസ്സില്‍ കൊണ്ടുവരും.  അമ്മുവിനെ കാണിക്കും. അമ്മു  അതുവാങ്ങി സന്തോഷ ത്തോടെ ഒന്നോമനിച്ചിട്ട്  അവള്‍ക്കു തിരിച്ചു കൊടുക്കും. പുതിയ കളിപ്പാട്ടത്തിന്‍റെ  വര്‍ണന അന്ന് അപ്പുവിനു കിട്ടിയിരിക്കും. അവര്‍ക്ക് വല്ലപ്പോഴും ഇളയച്ഛന്‍ വാങ്ങിക്കൊടുത്തിരുന്ന കളിപ്പാട്ടങ്ങള്‍  മാത്രമേ ഉള്ളൂ. അപ്പുവിനു പോലും അതില്‍ പരാതിയുണ്ടായിരുന്നില്ല.

                ഒരു ദിവസം സുമ ക്ലാസ്സില്‍ കുറെ തീപ്പെട്ടി ചിത്രങ്ങള്‍ കൊണ്ടുവന്നു. ആ കാലത്ത്  കാലിയാകുന്ന തീപ്പെട്ടികളില്‍ നിന്നും അതിലെ സ്റ്റിക്കര്‍ ഇളക്കി മാറ്റി ഒരു പഴയ ബുക്കില്‍ ഒട്ടിച്ചു വയ്ക്കുന്ന പതിവ്  അമ്മുവിനും  അപ്പുവിനും ഉണ്ടായിരുന്നു. സ്റ്റിക്കറില്‍   പൂക്കളുടെയും, പക്ഷികളുടെയും, മൃഗങ്ങളുടെയും മറ്റും കളര്‍ ചിത്രമായിരിക്കും. പലതും  ഇളക്കി എടുക്കുമ്പോഴേക്കും കുറച്ചു കീറിയിരിക്കും .സുമ കൊണ്ടുവന്നവ അങ്ങനെ തീപ്പെട്ടിയില്‍ നിന്ന് ഇളക്കി എടുത്തവ ആയിരുന്നില്ല. സിറ്റിയിലെ ഫാന്‍സി ഷോപ്പില്‍ വാങ്ങാന്‍ കിട്ടുന്നവ!!!. അതിന്‍റെ  ഭംഗി ആസ്വദിക്കുന്നതിനിടയില്‍ സുമയുടെ ചോദ്യം " അമ്മൂ, നിനക്കുവേണോ കുറച്ചു ചിത്രങ്ങള്‍?". സന്തോഷം കൊണ്ട് മുഖം വിടര്‍ന്നെങ്കിലും മനസ്സില്‍ ആശങ്കയായിരുന്നു. ഇതിനിടയില്‍ സുമ പത്തു ചിത്രങ്ങള്‍ എണ്ണി എടുത്തു അമ്മുവിന് കൊടുത്തു.


                    വീട്ടിലെത്തി അപ്പുവിനെ ചിത്രങ്ങള്‍ കാട്ടിയപ്പോള്‍ ,അവള്‍ ഒരുപാടു സന്തോഷിച്ചു. കൂട്ടുകാരിയുടെ  സ്നേഹത്തില്‍ അവള്‍ ഇത്തിരി  അഹങ്കരിച്ചു !! അപ്പു ചിത്രങ്ങള്‍ ഓരോന്നായി നോക്കി  ആസ്വദിക്കുകയാണ്.  അവള്‍ അവന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി അടുത്തിരുന്നു. അവരിരുവരും പിന്നെ പല ദിവസങ്ങളിലും  അത്  നിരത്തി  വച്ചായി  കളി . ഒട്ടിച്ചു  വയ്ക്കാന്‍  അവര്‍ക്കു  തോന്നിയില്ല.


                 കുറെ ദിവസങ്ങള്‍ക്കു ശേഷം  സുമ അമ്മുവിനോട് പിണങ്ങി. അവള്‍ സൈനുവിനോടും ബിന്ദുവിനോടും ഒക്കെ അമ്മുവിനോട് മിണ്ടണ്ട എന്ന്  പറഞ്ഞു.  പറയുന്നത് കേട്ടില്ലെങ്കില്‍ പിന്നെ കളിപ്പാട്ടം തൊടാന്‍ തരില്ല. എന്നാല്‍ അവര്‍ അമ്മുവിനോട് പിണങ്ങിയില്ല  . ഇതില്‍ അരിശം പൂണ്ട സുമ അമ്മുവിനോട് കൂടുതല്‍ വഴക്കായി.  " എന്‍റെ  തീപ്പെട്ടി ചിത്രം എനിക്ക്കിപ്പം   വേണം .  ഇല്ലെ ങ്കില്‍ ഞാന്‍ ടീച്ചറിനോടു പറയും", അവള്‍ മുഖം വീര്‍പ്പിച്ചു കൊണ്ടു പറഞ്ഞു. ടീച്ചറോട് പരാതിപ്പെട്ടാല്‍ ഉണ്ടാകുന്ന അപമാനം ഓര്‍ത്തു അമ്മുവിനു പേടിയായി. നാളെ കൊണ്ടുവരാമെന്നവള്‍ വാക്കു  കൊടുത്തു.


                 എങ്ങിനെയും വൈകുന്നേരമായി വീട്ടിലെത്തിയാല്‍ മതി എന്നവള്‍ അതിയായി ആഗ്രഹിച്ചു. സ്കൂള്‍ വിട്ടതും കൂട്ടുകാരെ കാത്തു
 നില്‍ക്കാതെ അവള്‍ വീട്ടിലേക്കോടി. ചെന്നപാടെ   അവള്‍ തീപ്പെട്ടി ചിത്രങ്ങള്‍   എവിടെ എന്ന് പരതി .  തീപ്പെട്ടി ചിത്രം വച്ചുള്ള കളി അപ്പൊഴേക്കും അവര്‍ നിര്‍ത്തിയിരുന്നു!!!. രണ്ടെണ്ണം  അവള്‍ക്കു കളി പ്പാട്ടങ്ങളുടെ ഇടയില്‍ നിന്നു കിട്ടി. കുപ്പായം പോലും മാറ്റാന്‍ നില്‍ക്കാതെ, തിരയുന്നതിനിടയില്‍  അപ്പു വന്നു. അവള്‍ കാര്യം അവനെ അറിയിച്ചു. രണ്ടുപേരും കൂടിയായി പിന്നെ തിരച്ചില്‍. പിന്നെയും രണ്ടെണ്ണം കൂടി കിട്ടി. "നിനക്ക് ഞാന്‍ പത്തെണ്ണം തന്നിരുന്നു.... എല്ലാം  എനിക്ക് തിരിച്ചു വേണം" സുമയുടെ  ശബ്ദം അമ്മുവിന്‍റെ കാതില്‍  മുഴങ്ങി!!!


                    പരതിയിട്ടു കിട്ടാഞ്ഞപ്പോള്‍ അമ്മയോട് ചോദിച്ചാലോ എന്നായി  അമ്മു . പക്ഷെ അപ്പു സമ്മതിച്ചില്ല. പറഞ്ഞാല്‍ അമ്മ വഴക്ക് പറയും. വീടിനുള്ളില്‍ മുഴുവന്‍ തിരഞ്ഞു. ഇനി  തൂത്തുവാരിയ  ചവറിടുന്നിടത്ത്  നോക്കിയാലോ എന്നായി അപ്പു. രണ്ടുപേരും മുറ്റത്തിനപ്പുറമുള്ള വാഴത്തടത്തില്‍ പോയി നോക്കി. അതാ കുറെ കിടക്കുന്നു. അമ്മുവിനുണ്ടായ സന്തോഷം!!!അഞ്ചെണ്ണം കിട്ടി. പക്ഷെ ഒക്കെ  മണ്ണ്     പുരണ്ടു ചുളുങ്ങിയിരിക്കുന്നു. തരുമ്പോള്‍ പുത്തനായിരുന്നു .അമ്മുവിന് കരച്ചില്‍ വന്നു. സുമ ഇത് കാണുമ്പോള്‍....അവന്‍  അവയൊക്കെ  നിവര്‍ത്തി, അതിലെ മണ്ണൊക്കെ ഒരു തുണികൊണ്ട് തുടച്ചു കളഞ്ഞു. "അമ്മ നാളെ  ഇസ്തിരി ഇടുമ്പോള്‍ ഇതും ഒന്ന് ഇസ്തിരിയിട്ടാല്‍  മതി" നിറഞ്ഞു തുളുമ്പുന്ന കുഞ്ഞനിയത്തിയുടെ കണ്ണുകള്‍ തുടച്ചു, അവളെ  ചേര്‍ത്ത് പിടിച്ചുകൊണ്ടവന്‍ പറഞ്ഞു.


                      ഇനി ഒരിക്കലും ആരില്‍നിന്നും ഒന്നും വാങ്ങില്ലെന്നു അവള്‍ മനസ്സില്‍ ഉറപ്പിച്ചു.എത്ര  സ്നേഹത്തോടെ   തരുന്നതാണെങ്കിലും  അന്യരുടെ വസ്തുക്കള്‍ ഒരിക്കലും നമുക്ക് സ്വന്തമല്ലെന്നും, അതിനു ആഗ്രഹിക്കരുതെന്നും  അമ്മു പഠിച്ചു. പിറ്റേന്ന് ഇസ്തിരിയിട്ട ഒമ്പത് ചിത്രങ്ങള്‍ അവള്‍ സുമയുടെ നേരെ നീട്ടി. ഇതില്‍ ഒന്ന് കുറവാണെന്ന് വിക്കി വിക്കി പറഞ്ഞു. അവളിപ്പോള്‍ ടീച്ചറോട് പറയും എന്നോര്‍ത്ത് അമ്മുവിന്‍റെ നെഞ്ചില്‍ പെരുമ്പറ കൊട്ടി . എന്നാല്‍ സുമയ്ക്ക് അപ്പോഴേക്കും അവളോടുള്ള ദേഷ്യമൊക്കെ അസ്തമിച്ചിരുന്നു."നീ തന്നെ എടുത്തോ" എന്ന സുമയുടെ വാക്കുകള്‍ അവളെ സന്തോഷിപ്പിച്ചെ ങ്കിലും , സ്നേഹത്തോടെ ആ ചിത്രങ്ങള്‍ അവളെ തിരിച്ചേല്‍പ്പിച്ചു... .


9/28/12

അമ്മുവും കൂട്ടുകാരും

("ഡിസ്കോ കൊട്ട " എന്ന കഥ വായിച്ച എന്റെ കൂട്ടുകാരില്‍  ചിലര്‍ അത് പൂര്‍ണം ആയില്ല എന്നഭിപ്രായപ്പെട്ടു. ഞാനും അതിനെപറ്റി ആലോചിച്ചു . കഥയെഴുതാനുള്ള മോഹം കൊണ്ട് അങ്ങെഴുതി. അതിനാല്‍ ഇനിയും അമ്മുവിന്റെയും അപ്പുവിന്റെയും കഥ തുടര്‍ന്നെഴുതുകയാണ്. "അമ്മു-അപ്പു" എന്ന ലേബലില്‍ .എന്നെ സഹിക്കുമല്ലോ?)


        ആ ഒരു വര്ഷം മാത്രമേ അമ്മുവിന് അപ്പുവിന്റെ കൂടെ സ്കൂളില്‍ ഒരുമിച്ചു പോകാന്‍ പറ്റിയുള്ളൂ. അടുത്ത വര്ഷം അപ്പു അപ്പര്‍ പ്രൈമറി സ്കൂളിലേക്ക് മാറി. പിന്നെ അമ്മു കൂട്ടുകരോടോപ്പമായി യാത്ര. അവര്‍ നാലു പേരാണ്‌ .നീനയും സൈനുവും അമ്മുവിന്‍റെ അതെ ക്ലാസ്സിലാണ്. പിന്നെ രണ്ടു പേര്‍,  അവര്‍ നീനയുടെ ചേട്ടന്മാര്‍, അവര്‍  ഉയര്‍ന്ന  ക്ലാസ്സുകളിലും.

          അമ്മു സൌമിനി ചേച്ചിയുടെ വീട്ടില്‍ വച്ചാണ് നീനയുടെ ഒപ്പം  ചേരുക. സൈനുവിന്റെ വീട് പിന്നെയും കുറച്ചു ദൂരെയാണ്.  സ്കൂളില്‍  പോകുന്ന വഴിക്ക് .   അമ്മു ആദ്യം വന്നാല്‍ സൌമിനി ചേച്ചിയുടെ വീട്ടില്‍ കാത്തുനില്‍ക്കും. അല്ല നീനയും ചേട്ടന്മാരുമാണ്  വരുന്നതെങ്കില്‍ അവരും അമ്മുവിനെ അവിടെയാണ് കാത്തുനില്‍ക്കുക. പലപ്പോഴും അവര്‍ അമ്മുവിനെയാണ് കാത്തുനില്‍ക്കേണ്ടി വരിക. "എന്താ മോളെ വൈകിയത് " എന്ന സൌമിനി ചേച്ചിയുടെ ചോദ്യത്തിനു, അമ്മയുടെ മുടികെട്ടല്‍  ആണ് താന്‍ വൈകുന്നതിന്റെ കാരണം എന്നാണ്  അമ്മുവിന്‍റെ മറുപടി.


                    സൌമിനി ചേച്ചിയുടെ വീട്ടില്‍ നല്ല ഒരു പൂന്തോട്ടമുണ്ട്. അതില്‍ എപ്പോഴും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുമായിരുന്നു. നീന നേരത്തെ എത്തുന്നതിനാല്‍  അമ്മുവിനെ  കാത്തുനില്‍ക്കുന്ന സമയം മുഴുവന്‍ അവളുടെ കണ്ണ് പൂക്കളിലായിരിക്കും. അപ്പോള്‍ സൌമിനി ചേച്ചി ഒരു റോസാ പൂ പറിച്ചു അവളുടെ തലയില്‍ ചൂടിച്ചു കൊടുക്കും. അമ്മു വരുമ്പോഴേക്കും എല്ലാര്ക്കും സ്കൂളില്‍ പോകാനുള്ള തിരക്കാവും. അതിനാല്‍ അമ്മുവിന് സൌമിനി ചേച്ചി പൂ കൊടുക്കുമായിരുന്നില്ല.  അമ്മുവിന്‍റെ കണ്ണ് നീനയുടെ തലയിലെ പൂവിലായിരിക്കും കൂടെ നടക്കുമ്പോള്‍.

                       പൂ വച്ച ദിവസം അവള്‍ വളരെ സന്തോഷത്തിലായിരിക്കും. കൂടെ നടക്കുന്ന അമ്മുവിന്‍റെ തലയില്‍ പൂവില്ലെന്നതും അവള്‍ക്കു സന്തോഷിക്കാന്‍ ഒരു കാരണമായിരുന്നു. അമ്മു, സങ്കടം വരുമെങ്കിലും പുറത്തു കാട്ടാതെ നിശബ്ദയായി കൂടെ നടക്കും. പിറ്റേ ദിവസം നേരത്തെ വന്നാല്‍ സൌമിനി ചേച്ചി തനിക്കും  പൂ വച്ച് തരുമായിരിക്കും എന്ന് അവള്‍ സമാധാനിക്കും .  എന്നാല്‍ അമ്മു നേരത്തെ വന്ന ദിവസങ്ങളില്‍ സൌമിനി ചേച്ചി അവള്‍ക്കു പൂ വച്ച് കൊടുത്തിരുന്നില്ല. അവള്‍ക്കു ചോദിച്ചു വാങ്ങാനും മടിയായിരുന്നു. പക്ഷെ മനസ് മുഴുവന്‍ സൌമിനി ചേച്ചി പൂ വച്ച് തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയായിരിക്കും....

               ചിലപ്പോള്‍ നീന വന്നപാടെ സൌമിനി ചേച്ചിയോട് പൂ ചോദിച്ചു വാങ്ങും. അപ്പോള്‍ അവര്‍ അമ്മുവിനും പൂ കൊടുക്കുമായിരുന്നു. അപ്പോഴൊക്കെ പൂ താഴെ വീഴുമെന്നു കരുതി തല അധികം അനക്കാതെ അമ്മു നടന്നു. സൌമിനി ചേച്ചിക്ക് നീനയോടായിരുന്നു കൂടുതല്‍ സ്നേഹം. കാരണം അവളായിരുന്നു കാണാന്‍ കൂടുതല്‍ ഭംഗി. അവള്‍ നന്നേ വെളുത്തിട്ടാണ്‌. അമ്മു ഒരു ഇരു നിറക്കാരിയും. സൌന്ദര്യമാണ്  ആളുകളില്‍ സ്നേഹക്കൂടുതല്‍ ഉണ്ടാക്കുന്നെന്ന ആദ്യ പാഠം അമ്മു അവിടെ നിന്ന് പഠിച്ചു. അമ്മുവിനെ  ആരും സുന്ദരി എന്ന് പറഞ്ഞില്ല. പക്ഷേ അവളുടെ കണ്ണുകളെ എല്ലാരും  പുകഴ്ത്തുമായിരുന്നു.  ക്ലാസ്സില്‍ അമ്മു  നീനയെക്കാള്‍ നന്നായി പഠിക്കുമായിരുന്നു. പരീക്ഷ പേപ്പര്‍ കിട്ടുമ്പോള്‍ അവള്‍ക്കായിരിക്കും  നീനയെക്കാള്‍ വില. അപ്പോള്‍ ടീച്ചര്‍മാര്‍  ഒക്കെ അവളോടു സ്നേഹമായി പെരുമാറും. അത് നീനയില്‍ അല്പം അസൂയ ഉളവാക്കിയിരുന്നു . ആ കുറച്ചു ദിവസങ്ങളില്‍ മാത്രം അമ്മു നീനയെക്കാള്‍ ഗമയോടെ നടക്കും.

            പഠിച്ചാല്‍ എല്ലാര്ക്കും ഇഷ്ടമാകുമെന്ന് അമ്മയും അമ്മുവിനോട് പറയും.  സൌന്ദര്യം ആണോ എല്ലാറ്റിലും വലുത് എന്ന ചോദ്യത്തിന് അമ്മയുടെ ഉത്തരവും ഇതായിരുന്നു. എന്നാലും നീനയും അമ്മുവും വഴക്ക് കൂടിയിരുന്നില്ല. അവര്‍ സ്നേഹത്തോടെ  തന്നെ കഴിഞ്ഞു പോന്നു.

                                                                                                                          

         





9/18/12

ഡിസ്കോ കൊട്ട

    "അപ്പൂ .....,അമ്മൂ .........."  അടുക്കളയില്‍ നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളികേട്ടു അപ്പു മുഖത്തുനിന്നു പുതപ്പു മാറ്റി. ജനല്‍ പാളിയിലൂടെ വന്ന വെളിച്ചം കണ്ണില്‍ തട്ടിയപ്പോള്‍ അവന്‍ കണ്ണ് മുറുകെ പൂട്ടി. പിന്നെ ചരിഞ്ഞു കിടന്നു അനിയത്തിയെ നോക്കി. നല്ല ഉറക്കമാണ്. അമ്മയുടെ വിളിയൊന്നും അവളുടെ ചെവിട്ടിലെത്തിയിട്ടില്ല. അവന്‍ അമ്മൂന്ന് വിളിച്ചു അവളെയൊന്നു തട്ടി. അവള്‍ ഒന്ന് മൂളിക്കൊണ്ട് തിരിഞ്ഞു കിടന്നു. വീണ്ടും അമ്മയുടെ വിളി. കൂടെ ആത്മഗതവും "ഈ കുട്ട്യോള്‍ക്കിന്നു  സ്കൂളില്‍ പോവേണ്ടേ... ".
അവന്‍ മെല്ലെ പുതപ്പു മാറ്റി എഴുന്നേറ്റു. വീണ്ടും അമ്മുവിനെ ഒന്ന് തട്ടി. ഈ പ്രാവശ്യത്തെ  തട്ടലിന്റെ ശക്തി  കൂടിയതിനലാകാം  അവളും എഴുന്നേല്‍ക്കാന്‍ തുടങ്ങി.

           രണ്ടുപേരും അല്പം ഉമിക്കരി കൈയിലിട്ടു കിണറ്റിന്‍ കരയിലേക്ക് നടന്നു. പോകുന്ന വഴി അടുക്കലയിലേക്ക്‌ ഒന്ന് എത്തി നോക്കി.അമ്മ ദോശ  ഉണ്ടാക്കുന്ന തിരക്കിലാണ്. ഇസ്തിരിപെട്ടിയും കിടക്കുന്നു അടുപ്പിന്‍ തണയില്‍. ചിരട്ട കനല്‍ ,   രണ്ടു കമ്പികൊണ്ട് ഇറുക്കി പെട്ടിയിലേക്ക് ഇടുന്നുണ്ട്.കുറച്ചു കഴിഞ്ഞു അമ്മ ഇത്തിരി വെളിച്ചെണ്ണയും സോപ്പുമായി കിണറ്റിന്‍ കരയിലെത്തി. രണ്ടുപേരെയും കുളിപ്പിച്ച് തുവര്‍ത്തിക്കൊടുത്തു. രണ്ടുപേരും ഇസ്തിരിയിട്ട് വച്ചിരുന്ന ഉടുപ്പെടുത്തിട്ടു.അപ്പോഴേക്കും അമ്മ അവര്‍ക്കുള്ള ദോശയും ചമ്മന്തിയും എടുത്തുവച്ചിരുന്നു.ചായ ചൂടാറ്റി രണ്ടു ഗ്ലാസ്സിലൊഴിച്ചു അപ്പുവിനും അമ്മുവിനും കൊടുത്തു. അമ്മു അപ്പുവിന്റെ ചായഗ്ലാസ്സിലേക്ക് ഒന്നെത്തിനോക്കി. അവനു കൂടിപ്പോയോന്നറിയണം അവള്‍ക്ക്‌ .ഇത്തിരി കൂടുതലാണ്. അവള്‍ ശുണ്ടിയോടെ അമ്മയെ നോക്കി. അമ്മ അവള്‍ക്കു ഇത്തിരികൂടി ചായ ഒഴിച്ച് കൊടുത്തു. കൂടെ അപ്പുവിനും.എന്നിട്ട് രണ്ടുപേരും വേഗം കഴിക്കൂ എന്ന് ശാസിച്ചു.


         അവര്‍ രണ്ടുപേരും ഭക്ഷണം കഴിച്ചെഴുന്നേറ്റു. അപ്പു പുസ്തകം അടുക്കി വയ്ക്കാന്‍  തുടങ്ങി. അമ്മ അമ്മുവിന്‍റെ മുടി ചീകിക്കൊടുക്കുകയാണ്. " നല്ല വേദന" അമ്മു മുടി അമര്ത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
" ഈ അമ്മയ്ക് എത്ര ചീകിയാലും മതിയാകില്ല". അമ്മുവിന്‍റെ മുടി അമ്മ രണ്ടായി പകുത്തു മെടഞ്ഞു അറ്റത്ത്  റിബണ്‍  കൊണ്ട് മെടഞ്ഞു മടക്കി കെട്ടിക്കൊടുത്തു. അപ്പു അവന്റെ പുസ്തകം  റബ്ബര്‍ ബാന്ടിട്ടു കെട്ടി. അമ്മുവിന് അമ്മ പുതുതായി മെടഞ്ഞ ഒരു കൊട്ടയുണ്ട്‌. ഒരു ഡിസ്കോ കൊട്ട. അതിനു ഉള്ളില്‍ ചെറിയ ചെറിയ കുഴിപോലെ ഉണ്ടായിരുന്നു അതിനാല്‍ പുറത്തു നിന്ന് നോക്കുമ്പോള്‍ കാണാന്‍ നല്ല രസം. ക്ലാസ്സില്‍ വളരെ കുറച്ചു പേര്‍ക്കെ കൊട്ടയെങ്കിലും ഉള്ളൂ. അതിനാല്‍ ഈ ഡിസ്കോ കൊട്ടയുടെ ഉടമയായത് അവളില്‍ ഇത്തിരി ഗമയുണ്ടാക്കിയോ എന്ന് സംശയം.


           "വഴിയില്‍ കളിച്ചു നില്‍ക്കല്ലേ.... ബെല്ലടിക്കാന്‍ ഇനി 10 മിനുട്ടെ ഉള്ളൂ" അമ്മയുടെ ഉപദേശം. അഞ്ചു ആറു  മിനിറ്റ് നടത്തമെയുള്ളൂ  സ്കൂളിലേക്ക്. അപ്പു തന്റെ പുസ്തകവും അമ്മുവിന്‍റെ കൊട്ടയിലിട്ടു അതും പിടിച്ചു അമ്മുവിനെയും കൂട്ടി സ്കൂളിലേക്ക് നടന്നു. രണ്ടു പറമ്പ് കഴിഞ്ഞാല്‍ ഒരു പാടമാണ് . അമ്മു വഴുതാതിരിക്കാന്‍ അവന്‍ അമ്മുവിന്‍റെ കയ്യില്‍ പിടിച്ചു. പിന്നെ ഒരു പാലവും കടന്നാല്‍ സ്കൂളെത്തി. സ്കൂള്‍ മുറ്റത്തെത്തിയാല്‍  തന്റെ പുസ്തകം കയ്യിലെടുത്തു കൊട്ട അമ്മുവിന്‍റെ കയ്യില്‍ കൊടുക്കും. അന്നും പതിവുപോലെ അവന്‍ കൊട്ടയില്‍ നിന്ന് തന്റെ പുസ്തകം എടുക്കാന്‍ തുടങ്ങി. പിന്നെ എന്തോ ആലോചിച്ചു അമ്മുവിന്‍റെ മുഖത്തേക്ക് നോക്കി പതിയെ ചോദിച്ചു. "മോളെ , ഇന്ന്  കൊട്ട ഏട്ടന്‍ ക്ലാസ്സില്‍  കൊണ്ടുപ്പോയിക്കോട്ടേ ?, മോളിന്നു സ്ലേറ്റും പുസ്തകവും കയ്യില്‍ പിടിച്ചു പോകുമോ?". ഇത് കേട്ടതും അമ്മു കരയാനുള്ള വട്ടമായി. അമ്മു ഉച്ചത്തിലാണ് കരയുക. അവനു പേടിയായി. ആരെങ്കിലും കേട്ട് വന്നാലുള്ള നാണക്കേടോര്‍ത്തു അവന്‍ "മോള് കരയേണ്ട, ഏട്ടന്‍ വെറുതെ ചോദിച്ചതല്ലേ " എന്ന് ഇത്തിരി സങ്കടത്തോടെ  സമാധാനിപ്പിച്ചു.

             അമ്മുവിനെ  ക്ലാസ്സിലാക്കി അപ്പു തന്റെ ക്ലാസ്  ലകഷ്യമാക്കി നടന്നു.



8/24/12

നല്ല കുട്ടി

      ഞാന്‍ ഒന്നാം ക്ലാസില്‍ പഠിച്ച കാലം ഒന്നോര്ത്തെടുത്തോട്ടെ. ആദ്യ  ദിവസങ്ങളിലെ കരച്ചില്‍ ഒന്നും ഉണ്ടായില്ലെന്ന് ഞാന്‍ ഓര്‍ക്കുന്നു. കാരണം ഞാന്‍ നല്ല കുട്ടിയല്ലേ. ഹരിശ്രീ എഴുതിക്കുമ്പോള്‍ , നന്നായി,ഒന്നുപോലും തെറ്റിക്കാതെ,  ഗുരു പറഞ്ഞുതന്ന "ഹരിശ്രീ ഗണപതയെ  നമ" എന്ന് കരയാതെ പറഞ്ഞു പോലും.അതിനാല്‍ ഞാന്‍ നന്നായി തുടര്‍ന്നു പഠിക്കുമെന്നു അമ്മയ്ക് നല്ല വിശ്വാസം.ഞാന്‍ നല്ല കുട്ടി ആണെന്നും, നല്ല കുട്ടികള്‍ വെറുതെ കരയില്ലെന്നുമാണ്  അമ്മയുടെ വാദം.

    
     ഒന്നാം ക്ലാസ്സില്‍ കുഞ്ഞപ്പ  മാഷിന്റെ കഥകളും പഠനവുമായി നല്ല രസമായിരുന്നു. ഇടയ്ക് കൂട്ടുകാരിയോട് മിണ്ടാതിരിക്കുമ്പോള്‍  മാഷ് ചോദിക്കും "എന്താ മോളെ ?" എന്ന്. അപ്പോള്‍ അവള്‍ എന്നെ പിച്ചി, മാന്തി എന്നൊക്കെ പരാതി പറയുമ്പോള്‍ ഇത്തിരി സങ്കടം വരുമായിരുന്നു. നല്ല കുട്ടികള്‍ കൂടുകാരുമായി വഴക്കിടാന്‍ പാടില്ലെന്ന് അപ്പോള്‍  മാഷും പറയും. എന്നിട്ട് അവളോട്‌ മിണ്ടാന്‍ പറയും. മനസില്ലാമനസ്സോടെയാണ് അവളെ ഒന്ന് വിളിക്കുക. പക്ഷെ അതിനുപകരമായി അവളുടെ ചിരി കാണുമ്പോള്‍ എന്തൊരു സന്തോഷമായിരുന്നു!!!



      "നല്ല കുട്ടികള്‍ നന്നായി പഠിക്കണം", അമ്മയ്ക് എന്നില്‍ വലിയ വിശ്വാസം. ക്ലാസില്‍ കേട്ടെഴുത്തിനും, കണക്കിനും സ്ലേറ്റില്‍ പത്തില്‍ പത്തു കിട്ടുമ്പോള്‍ , അത് മാഞ്ഞു പോകാതെ അമ്മയെ കൊണ്ടുപോയി കാണിക്കാന്‍ എന്ത് തിടുക്കമായിരുന്നു!!!കയ്യിലോ കുപ്പായത്തിലോ തട്ടി ചോക്കിനെ കൊണ്ടെഴുതിയ ആ മാര്‍ക്ക്‌ തരിമ്പും മായാതിരിക്കാന്‍ പരമാവധി ശ്രമിക്കും. (അന്ന് ഞങ്ങള്‍ നാട്ടിന്‍പുറത്തെ കുട്ടികള്‍ ബാഗ്‌ ഉപയോഗിച്ചിരുന്നില്ല. ഒരു വീതിയുള്ള റബ്ബര്‍ ബാന്‍ഡ് കൊണ്ട് പുസ്തകവും സ്ലേറ്റും കുടുക്കി ഇടും.പിന്നെ പ്ലാസ്റ്റിക്‌ നൂലുകൊണ്ട് മെടഞ്ഞ "കൊട്ട" എന്ന് വിളിക്കുന്ന ഒരു സഞ്ചി നിലവിലുണ്ടായിരുന്നു. കൂടിപ്പോയാല്‍ ഒരു അലുമിനിയം  പെട്ടി)



      സങ്കടമെന്തുന്ടെകിലും  അതൊന്നും എന്നെ ബാധിക്കിക്കുന്നില്ലെന്ന്  അഭിനയിക്കാന്‍ ഈ നല്ല കുട്ടി
 പദവി ഒരു കാരണമായി. പുറത്തെ ആള്‍ക്കാരെ  കൊണ്ട് നല്ല കുട്ടി എന്ന് തന്നെ പറയിച്ചു. സങ്കടവും വാശിയും, കരച്ചിലും, അടികൂടലുമൊക്കെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും മുമ്പില്‍ മാത്രം!!!!!

8/17/12

ചിങ്ങപ്പുലരി

          പഞ്ഞ മാസത്തിന്റെ സമാപ്തി. ഇനി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും  ആഘോഷത്തിന്റെയും പുണ്യ മാസം. എല്ലാര്ക്കും ഞാന്‍  സ്നേഹം നിറഞ്ഞ ചിങ്ങപ്പുലരി ആശംസിക്കുന്നു. ആദ്യ വാരം  തന്നെ അത്തം ഉണ്ട്. അതിനാല്‍ ഇനി ഓണത്തിനു അധികം ദിവസമില്ല. പണ്ട് പൂക്കള്‍ പറിക്കാന്‍ ഉത്സാഹത്തോടെ ഓടിനടന്നതാണ്‌ ആദ്യം ഓര്‍മയില്‍ വരുന്നതു. കുട്ടികള്‍ തമ്മില്‍  മത്സരമായിരുന്നു.  ആര് കൂടുതല്‍ ഭംഗിയുള്ള പൂക്കളം ഉണ്ടാക്കും എന്ന്. തുമ്പപ്പൂവും അതിന്റെ കൂടെ കൂടുതല്‍ വര്ണശഭളമായ പൂക്കളും  ശേഖരിക്കാന്‍ എല്ലാര്ക്കും എന്ത് ഉത്സാഹമായിരുന്നു. പൂക്കളം കൂടുതല്‍ കളര്‍ഫുല്‍ ആക്കാന്‍ പലതരം ചെടിച്ചപ്പുകളും മുറിച്ചിടും. പിന്നെ വയലില്‍ നിന്ന് ശേഖരിക്കുന്ന വരിയും. വരിയില്‍ കളര്‍ ചേര്‍ത്തും മനോഹരമാക്കും . ഏത്രയൊക്കെ പാടുപെ ട്ടാലും ഒരു ക്ഷീണവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ആ ഉത്സാഹത്തില്‍ ക്ഷീണമൊക്കെ മറന്നു പോയിരുന്നു. അത്തം തുടങ്ങി തിരുവോണം വരെ പൂക്കളത്തിന്റെ വലിപ്പത്തിനും ഉണ്ടായിരുന്നു വ്യത്യാസം. ആദ്യ ദിവസങ്ങളില്‍ ചെറിയ വട്ടത്തിലുള്ള പൂക്കളമാണിടുന്നത്. ഓരോ ദിവസവും ഈ വട്ടത്തിന്റെ വലിപ്പം കൂടും.അവസാനത്തെ മൂന്നു ദിവസം പല ഡിസൈനീലുള്ള പൂക്കളമാവും. കൂടുതല്‍  പുതുമയുള്ള ഡിസൈനിനുവേണ്ടി എത്ര പുസ്തകങ്ങള്‍ മറിച്ചു നോക്കും!!. അടുത്തുള്ള എല്ലാ വീട്ടിലും മാവേലിയെ പോലെ പൂക്കളം  കാണാന്‍ ചെല്ലും. ഞങ്ങള്‍ ഇട്ടതിനെക്കാള്‍ ഭംഗിയുണ്ടെങ്കില്‍ ഏട്ടന്റെയും എന്റെയും മുഖം ഇത്തിരി വാടും. എന്നാലും അതൊന്നും ഞങ്ങളുടെ സന്തോഷത്തിനു ഒരു തടസമായിരുന്നില്ല. പിന്നെ ഓണക്കോടിയുടെ കാര്യം. പട്ടുപാവാടയും മറ്റുമല്ലെങ്കിലും ഞങ്ങള്‍ക്കും അച്ഛന്‍ പുത്തന്‍ എടുത്തു തരും. ആ പുത്തന്‍ ഉടുപ്പിന്റെ മണം ഇന്നും എന്റെ മൂക്കിലുണ്ട്.(ഇപ്പോള്‍ ആ മണമല്ല പുത്തന്‍ ഉടുപ്പുകള്‍ക്ക് ).പിന്നെ പ്രധാനമായും സദ്യ. അതില്‍ എന്റെ ഏട്ടന്  കൂടുതല്‍ ഇഷ്ടം പായസം തന്നെ. എന്റെയും പ്രധാന ഭക്ഷണം അന്ന് അതുതന്നെ.
       
ജാലകം

8/16/12

എന്റെ സ്വാതന്ത്ര്യ ദിനം

ഇന്ന് സ്വാതന്ത്ര്യ ദിനം. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍ . പഠിക്കുന്നകാലത്ത് ഈ ദിവസം രാവിലെ സ്കൂളില്‍ പോയി പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കും. ടീച്ചര്‍ മാര്‍ തലേദിവസം തന്നെ അലമാരയില്‍ നിന്ന് പതാകയെടുത്തു പൊടിതട്ടി വയ്കും. പിന്നെ അതിലേക്കു ചെറിയ കഷ്ണങ്ങളായി മുറിച്ച വര്‍ണക്കടലാസുകളും പൂക്കളും നിറച്ചു മടക്കി വയ്കും.ഒരു പ്രത്യേക രീതിയിലുള്ള മടക്കു. പിറ്റേന്ന് ഞങ്ങളൊക്കെ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍  പതാക ഉയര്‍ത്തും. വളരെ ശ്രദ്ദിച്ചു അദ്ദേഹം ചരട് വലിച്ചു പതാക മെല്ലെ  ഉയര്‍ത്തും.ഞങ്ങള്‍  ആകാംക്ഷയോടെ തല ഉയര്‍ത്തി വര്‍ണക്കടലാസുകളും പൂക്കളും വീഴുന്നത് കാണാന്‍ കാത്തുനില്‍ക്കും. എന്നാല്‍ ഹെഡ്മാസ്റ്റര്‍ ഇത്തിരി കഷ്ടപ്പെടും പതാക ഒന്ന് വിടര്‍ന്നു കിട്ടാന്‍. പതാക വിടര്‍ന്നു അതില്‍ നിന്ന് വര്‍ണക്കടലാസുകളും പൂക്കളും വീഴുന്നത് കാണുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ നിറയുന്ന സന്തോഷം വാക്കുകള്‍ക്കതീതമാണ്‌ .ദേശഭക്തി ഗാനങ്ങളും പ്രതിക്ഞ്ഞകളും ഉറക്കെ ഉറക്കെ ഉത്സാഹത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ ഏറ്റു പറയും.ഹെഡ്മാസ്റ്റര്‍ ധീരദേശാഭിമാനികളെ പറ്റി പ്രസംഗിക്കും.മഹാത്മജി , ജവഹരലാല്‍ നെഹ്‌റു , സുഭാഷ്‌ ചന്ദ്ര ബോസ് തുടങ്ങിയവരുടെ മുഖം മനസ്സില്‍ മിന്നിമറയും. പിന്നെ എല്ലാവര്‍ക്കും  മുട്ടായി കിട്ടും. അതിന്റെ മധുരം നുണഞ്ഞുകൊണ്ടുള്ള മടക്കം.

                                       

8/13/12

nhan veendum.............


കുറെ കാലമായല്ലേ കണ്ടിട്ട്. മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ കൊതിയുണ്ട്. അതിനാല്‍ വീണ്ടും.